എമര്‍ജിങ് കേരളയില്‍ നടക്കുന്നത് സര്‍ക്കാര്‍ ഭൂമി സ്വകാര്യവല്‍ക്കരണത്തിനുള്ള നീക്കം.

തിരു : ഏറെ കൊട്ടിഷോഷിച്ച് കേരള സര്‍ക്കാര്‍ കൊണ്ടുവരുന്ന എമര്‍ജിങ് കേരള പദ്ധതിയുടെ മറവില്‍ സര്‍ക്കാര്‍ അധീനതയിലുള്ള ഭൂമി ടൂറിസം പദ്ധതികളുടെ പേരില്‍ സ്വകാര്യ വ്യക്തികള്‍ക്ക് നല്‍കാനുള്ള നീക്കമാണെന്ന് ആക്ഷേപമുയരുന്നു.

പരിസ്ഥിതി പ്രാധാന്യമുള്ളതും വനഭൂമിയോട് ചേര്‍ന്ന് കിടക്കുന്നതുമായ പ്രദേശങ്ങളാണ് ഇത്തരം പദ്ധതികളുടെ ഭാഗമായി സ്വകാര്യ നിക്ഷേപകര്‍ക്ക് മുന്നില്‍ തുറന്ന് വെക്കാനൊരുങ്ങുന്നത്.

വാഗമണില്‍ സര്‍ക്കാറിന്റെ കൈവശമുള്ള 150 ഏക്കറില്‍ ഗോള്‍ഫ് ക്ലബ്ബും ഇക്കോടൂറിസവും സാഹസിക സ്‌പോര്‍ട്‌സ് കേന്ദ്രവും കൊണ്ടുവരുന്ന പദ്ധതി ഇതില്‍ പ്രധാനമാണ്. വയനാട്ടിലെ കാരാപ്പുഴ അണക്കെട്ടിനടുത്ത് കോഴിക്കോട് കക്കയത്തെ തുരുത്തുകളിലും കണ്ണൂര്‍ ജില്ലയിലെ ധര്‍മ്മടം ദ്വീപിലും സ്വകാര്യ പങ്കാളിത്തത്തോടെയുള്ള പദ്ധതികളാണ് സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്നത്.

ഇക്കോ ഫ്രണ്ട്‌ലി ടൂറിസത്തെ പറ്റി പറയുമ്പോഴും ഈ പരിസ്ഥിതി പ്രാധാന്യമുള്ള സ്ഥലങ്ങളിലെല്ലാം ടൂറിസം പദ്ധതിയുടെ ഭാഗമായിരുന്ന ത്രീസ്റ്റാര്‍ റിസോര്‍ട്ടുകളുടെ പ്രൊജക്ടുകളാണ് എമര്‍ജിങ് കേരളയുടെ പ്രൊഫൈലുകളില്‍ കാണിച്ചിട്ടുള്ളത്.

വാഗമണില്‍ ഗോള്‍ഫ് ക്ലബ്ബിന് പുറമെ 40 കോട്ടേജുകളുള്ള റിസോര്‍ട്ടിന്റെ പദ്ധതിയുമുണ്ട്. വയനാട്ടില്‍ കരാപ്പുഴ അണക്കെട്ടിന്റെ ജലസംഭരണിയോട് ചേര്‍ന്ന് 150 മുറികള്‍ വരെയുള്ള ത്രീസ്റ്റാര്‍ റിസോര്‍ട്ടിനുള്ള പദ്ധതിയും എമര്‍ജിങ് കേരളയില്‍ വരുന്നുണ്ട്. 150 കോടി ചെലവുവരുന്ന ഈ പദ്ധതിയില്‍ ഇവിടെ ഹെലിപാഡും, കണ്‍വെന്‍ഷന്‍ സെന്ററും അടങ്ങുമെന്നാണ് പ്രൊഫൈലില്‍ പറയുന്നത്.

നെല്ലിയാമ്പതിയിലും ഇത്തരത്തില്‍ ഭൂമി മുറിച്ച് നല്‍കാനുള്ള തീരുമാനം രണ്ടു ദിവസം മുന്‍പ് പുറത്തുവന്നിരുന്നു.

Share news
error: Content is protected !!
Scroll to Top