
കൊണ്ടോട്ടി : സ്കൂൾ വിട്ട് വീട്ടിലേക്ക് വരികയായിരുന്നു കുട്ടിയെ ബൈക്കിൽ കയറ്റിക്കൊണ്ടുപോയി ഉപദ്രവിച്ച യുവാവ് അറസ്റ്റിൽ. മലപ്പുറം പുൽപ്പറ്റ ഒളമതിൽ സ്വദേശി അബ്ദുൾ ഗഫൂറാണ് ഒളവണ്ണ പൊലീസിന്റെ പിടിയിലായത്.
കഴിഞ്ഞ ദിവസമാണ് സംഭവമുണ്ടായത്. സ്കൂൾ വിട്ട് വീട്ടിലേക്ക് പോകാൻ ബസ് കാത്തുനിൽക്കുകയായിരുന്നു പത്താം ക്ലാസ് വിദ്യാർത്ഥിനി. ബൈക്കിലെത്തിയ ഇയാൾ കുട്ടിയുടെ അച്ഛന്റെ സുഹൃത്താണെന്നും കുട്ടിയുടെ വീടിന് അടുത്താണ് താമസിക്കുന്നതെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് ബൈക്കിൽ കയറ്റുകയായിരുന്നു. മുന്നോട്ട് പോയി ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് കുട്ടിക്ക് നേരേ അതിക്രമം നടത്തിയത്.
ഓടിക്കൊണ്ടിരുന്ന ബൈക്കിൽ നിന്നും ചാടിയാണ് കുട്ടി രക്ഷപ്പെട്ടത്. കുട്ടിയ്ക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പ്രതി ബൈക്ക് നിർത്താതെ പോകുകയും ചെയ്തു. മൊഴിയെടുത്ത് പൊലീസ് നടത്തിയ പരിശോധനയിലാണ് പ്രതി അബ്ദുൾ ഗഫൂറാണെന്ന് മനസിലായത്. ഇയാളെ പോക്സോ നിയമപ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്തിട്ടുണ്ട്.
പ്രതി ഹെൽമെറ്റുകൊണ്ട് മുഖംമറച്ചതിനാൽ കുട്ടിക്ക് ആളെ അറിഞ്ഞിരുന്നില്ല. സിസിടിവി കാമറകളുടെ സഹായത്തോടെയാണ് പൊലീസ് പ്രതിയെ കണ്ടെത്തിയത്. കൊണ്ടോട്ടി ഇൻസ്പെക്ടർ പി എം ഷമീറിന്റെ നേതൃത്വത്തിൽ എസ്ഐ ജിഷിൽ, സ്ക്വാഡ് അംഗങ്ങളായ അമർനാഥ്, അബ്ദുള്ള ബാബു, അജിത് കുമാർ, ഋഷികേശ് എന്നിവരാണ് പ്രതിയെ പിടികൂടിയത്. റിമാൻഡ് ചെയ്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




