വര്‍ക്ക് ഷോപ്പുകള്‍ക്ക് പ്രവര്‍ത്തനാനുമതി

തിരുവനന്തപുരം: സംസ്ഥാനത്ത് മോട്ടോര്‍ ബൈക്കുകള്‍ ഉള്‍പ്പടെ വാഹനങ്ങളുടെ അത്യാവശ്യ അറ്റകുറ്റ പണികള്‍ നടത്തുന്നതിനായി വര്‍ക്ക്ഷോപ്പുകള്‍ക്കും സ്പെയര്‍ പാര്‍ട്സ് കടകള്‍ക്കും നിയന്ത്രണങ്ങളോടെ സര്‍ക്കാര്‍ പ്രവര്‍ത്തനാനുമതി നല്‍കി. ചരക്ക് നീക്കങ്ങള്‍ക്ക് തടസ്സമില്ലാതാക്കുന്നതിനായി പൊതുവായ ലോക് ഡൗണ്‍ നിബന്ധനകളില്‍ നിന്ന് ലോറികളുടെ അറ്റകുറ്റ പണികള്‍ നടത്തുന്ന വര്‍ക്ക്ഷോപ്പുകളെ ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. വാഹനങ്ങളുടെ ടയര്‍, ബാറ്ററി സംബന്ധിച്ച ജോലികള്‍ ചെയ്യുന്ന സ്ഥാപനങ്ങള്‍ക്കും ഇതോടൊപ്പം അനുമതി ലഭിച്ചിട്ടുണ്ട്.

രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ച് വരെയാണ് പ്രവര്‍ത്തനാനുമതി. എന്നാല്‍ സൈറ്റുകളില്‍ നേരിട്ടെത്തി റിപ്പയര്‍ ജോലികള്‍ ചെയ്യുന്നവര്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കാവുന്നതാണ്. പെയിന്റിംഗ്, അപ്ഹോള്‍സ്റ്ററി, ഡീറ്റെയ്ലിംഗ്, വാഷിംഗ് ഉള്‍പ്പടെ ജോലികള്‍ക്ക് ഇക്കാലയളവില്‍ അനുമതിയില്ലെങ്കിലും ഇന്‍ഷൂറന്‍സിന്റെ ഭാഗമായി ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്നതിന് തടസ്സങ്ങളില്ല.

വര്‍ക്ക് ഷോപ്പുകളുടെ വലിപ്പത്തിന് ആനുപാതികമായി തൊഴിലാളികളുടെ എണ്ണം കുറച്ചാണ് ലോക് ഡൗണ്‍ കാലയളവില്‍ പ്രവര്‍ത്തിപ്പിക്കേണ്ടത്. സാധാരണ നിലയില്‍ പതിനഞ്ചോ അതിലധികമോ തൊഴിലാളികള്‍ ജോലി ചെയ്യുന്ന വര്‍ക്ക്ഷോപ്പുകളില്‍ പരമാവധി എട്ട് പേര്‍ മാത്രമേ ഉണ്ടാകാവൂ. തൊഴിലാളികളുടെ എണ്ണം എട്ട് മുതല്‍ പതിനാല് വരെയുണ്ടായിരുന്ന വര്‍ക്ക്ഷോപ്പുകളില്‍ പരമാവധി അഞ്ചും, മൂന്ന് മുതല്‍ ഏഴ് വരെ തൊഴിലാളികളുള്ളിടത്ത് മൂന്നും, രണ്ട് പേര്‍ ജോലി ചെയ്തിരുന്ന വര്‍ക്ക്ഷോപ്പുകളില്‍ ഒരാള്‍ക്കും മാത്രമാണ് അനുമതി. ഇതിന് വിരുദ്ധമായി സ്ഥാപനങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നത് നിരീക്ഷിക്കുന്നതിനായി ലേബര്‍ കമ്മീഷണര്‍ക്ക് നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top