HIGHLIGHTS : ദോഹ: ശൈത്യകാല വസ്ത്ര വിപണിയിലേക്ക് വസ്തുക്കളെത്താന്‍ വൈകുന്നതായി വില്‍പ്പനക്കാര്‍. വിവിധ മേഖലകളിലെ വൈകലുകളാണ് ഖത്തറിലെ ശൈത്യകാല വിപണിയെ ബാധിക്കുന്ന...
ദോഹ: ശൈത്യകാല വസ്ത്ര വിപണിയിലേക്ക് വസ്തുക്കളെത്താന്‍ വൈകുന്നതായി വില്‍പ്പനക്കാര്‍. വിവിധ മേഖലകളിലെ വൈകലുകളാണ് ഖത്തറിലെ ശൈത്യകാല വിപണിയെ ബാധിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. തണുപ്പ് വര്‍ധിച്ചുകൊണ്ടിരിക്കെ ‘ചൂടുകുപ്പായങ്ങള്‍’ വിപണിയില്‍ കൂടുതലെത്താത്തത് ഉപഭോക്താക്കളെ വലക്കുന്നുണ്ട്. ഇന്നുമുതല്‍ ഖത്തറിലെ കാലാവസ്ഥയില്‍ വലിയ മാറ്റമുണ്ടാകുമെന്നും തണുപ്പിലേക്ക് ഇറങ്ങുമെന്നും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം ബാക്കിയായ ഏതാനും വസ്ത്രങ്ങളാണ് വിതരണക്കാരില്‍ ചിലര്‍ വിറ്റഴിക്കുന്നതെന്നും രാജ്യത്തിന് പുറത്തു നിന്നുള്ള ചൂട് വസ്ത്രങ്ങള്‍ പല ഘടകങ്ങളിലായി എത്താന്‍ വൈകിക്കൊണ്ടിരിക്കുകയാണെന്നും ഗള്‍ഫ് ടൈംസ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തു.
പുതിയ സ്റ്റോക്കുകള്‍ പലതും ഇതുവരെ എത്തിച്ചേര്‍ന്നിട്ടില്ലെന്നാണ് വിതരണക്കാര്‍ പരാതിപ്പെടുന്നത്. മഫ്‌ളറുകള്‍, സ്വെറ്ററുകള്‍, കമ്പിളിത്തലപ്പാവുകള്‍ തുടങ്ങി പലതും ഇതുവരെ എത്തിച്ചേരാത്തവയിലുള്ളതാണ്. ചില പ്രാദേശിക വിഭാഗങ്ങളിലാണ് വസ്ത്രങ്ങള്‍ കെട്ടിക്കിടക്കുന്നതെന്ന് ഒരു ഇറക്കുമതിക്കാരന്‍ പറഞ്ഞതായി ഗള്‍ഫ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. താങ്ങാനാവുന്ന വിലയ്ക്ക് കമ്പിളി വസ്ത്രങ്ങള്‍ വില്‍ക്കുന്ന കടകളിലേക്കാണ് തങ്ങള്‍ വസ്ത്രങ്ങള്‍ നല്കുന്നതെന്നും അവിടങ്ങളിലൊന്നും ശൈത്യകാല വസ്ത്രങ്ങള്‍ എത്തിക്കാനായില്ലെന്നും അദ്ദേഹം പറഞ്ഞു.
സാധനങ്ങള്‍ എത്തിക്കുന്ന ചെലവ് ഈ വര്‍ഷം വര്‍ധിച്ചതായും അതുകൊണ്ടുതന്നെ ചില ഉത്പന്നങ്ങള്‍ക്ക് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 30 മുതല്‍ 40 ശതമാനം വരെ വര്‍ധനവുണ്ടാകുമെന്നാണ് ഒരു ചെറുകിട വില്‍പ്പനക്കാരന്‍ പ്രതികരിച്ചത്. നേരത്തെ ഒരു കാര്‍ട്ടണ്‍ എത്തിക്കുന്നതിന് പ്രാദേശിക കാര്‍ഗോ ഏജന്റുമാര്‍ 40 മുതല്‍ 50 റിയാല്‍ വരെ ഈടാക്കിയിരുന്ന സ്ഥാനത്ത് ഇപ്പോള്‍ അവയുടെ ചാര്‍ജ് ഉയര്‍ന്നിരിക്കുകയാണ്.
ഉത്പന്നങ്ങള്‍ എത്താന്‍ കാലതാമസം വരുന്നതിനെ തുടര്‍ന്ന് പലരും കഴിഞ്ഞ വര്‍ഷത്തെ ഉത്പന്നങ്ങളില്‍ ബാക്കിയുള്ളവ വില്‍ക്കുകയാണ് ചെയ്യുന്നത്. ചൈനയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നാണ് പലപ്പോഴും വില കുറഞ്ഞ കമ്പിളി ഉത്പന്നങ്ങള്‍ എത്തുന്നത്. താങ്ങാവുന്ന വിലയിലുള്ള കമ്പിളി ഉത്പന്നങ്ങളുടെ വലിയ കമ്പോളവും ജി സി സി രാജ്യങ്ങളാണ്.
കമ്പിളി വസ്ത്രങ്ങള്‍ക്ക് പ്രതിവര്‍ഷം 10 മുതല്‍ 15 വരെ ആവശ്യക്കാരുടെ വര്‍ധനവാണുള്ളതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.