Section

malabari-logo-mobile

വിവാഹമോചിതയ്ക്കുള്ള ആനുകൂല്യങ്ങള്‍ കൊടുക്കാതിരിക്കാന്‍ ബന്ധം വേര്‍പ്പെടുത്താന്‍ ഭര്‍ത്താക്കന്മാര്‍ വിസമ്മതിക്കുന്നതായി വനിതാ കമ്മീഷന്‍

HIGHLIGHTS : മലപ്പുറം; ഭര്‍ത്താവ് വേറെ വിവാഹം കഴിക്കുകയും വിവാഹമോചിതയ്ക്കുള്ള ആനുകൂല്യങ്ങള്‍ നല്‍കാതിരിക്കുന്നതിനായി മനഃപൂര്‍വം മുന്‍ ഭാര്യയ്ക്ക് വിവാഹമോചനം നല്...

മലപ്പുറം; ഭര്‍ത്താവ് വേറെ വിവാഹം കഴിക്കുകയും വിവാഹമോചിതയ്ക്കുള്ള ആനുകൂല്യങ്ങള്‍ നല്‍കാതിരിക്കുന്നതിനായി മനഃപൂര്‍വം മുന്‍ ഭാര്യയ്ക്ക് വിവാഹമോചനം നല്‍കാതിരിക്കുകയും ചെയ്യുന്ന പ്രവണത വര്‍ദ്ധിച്ച് വരുന്നതായി വനിതാകമ്മീഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി. ഒരു വിധത്തിലുമുള്ള മാനുഷിക പരിഗണനയും നല്‍കാതെയാണ് ഇത്തരക്കാര്‍ സ്ത്രീകളോട് പെരുമാറുന്നത്. ഇത്തരം കേസുകളില്‍ ഭാര്യയ്ക്ക് സ്വമേധയാ വിവാഹമോചനം നടത്താവുന്നതാണെന്നും അവര്‍ പറഞ്ഞു.മലപ്പുറം ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന വനിതാ കമ്മീഷന്‍ അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു അവര്‍.

പല പരാതികളിലും എതിര്‍കക്ഷികള്‍ ഹാജാരാകാത്ത സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരക്കാര്‍ക്ക് വീണ്ടും നോട്ടീസ് അയക്കാനും പൊലീസ് സ്റ്റേഷന്‍ മുഖാന്തരം കമ്മീഷന് മുമ്പില്‍ വിളിപ്പിക്കാനും നിര്‍ദ്ദേശിച്ചതായി കമ്മീഷന്‍ അറിയിച്ചു. സ്ത്രീധനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും നില്‍നില്‍ക്കുന്നുണ്ട്. ജില്ലയിലെ ജാഗ്രതാ സമിതികള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതോടെ കമ്മീഷന് മുമ്പിലെത്തുന്ന പരാതികളുടെ എണ്ണം കുറയ്ക്കാനാകുമെന്നാണ് കരുതുന്നത്. അതിനുള്ള നടപടികള്‍ സ്വീകരിച്ച് വരികയാണ്. ജില്ലാ തലത്തില്‍ ജാഗ്രതസമിതികള്‍ക്ക് മോണിറ്ററിങ് സംവിധാനം കൊണ്ടുവരേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു.

sameeksha-malabarinews

വിവാഹ രജിസ്ട്രേഷന് വിവാഹപൂര്‍വ കൗണ്‍സിലിങില്‍ പങ്കെടുത്തതിന്റെ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കാനും പഞ്ചായത്തുകളില്‍ കൗണ്‍ലസിലിങ് കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്കിടയിലെ മാനസിക പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ‘കലാലയജ്യോതി’ പരിപാടി മികച്ച രീതിയില്‍ നടത്തുന്നതിനുള്ള നിര്‍ദ്ദേശം നല്‍കിയതായും അവര്‍ പറഞ്ഞു.

അദാലത്തില്‍ 80 പരാതികളാണ് പരിഗണിച്ചത്. ഇതില്‍ 10 എണ്ണം തീര്‍പ്പാക്കി. 12 പരാതികളില്‍ പൊലീസില്‍ നിന്ന് റിപ്പോര്‍ട്ട് തേടിയിരിക്കുകാണ്. ഒരു പരാതി കൗണ്‍സിലിങ്ങിനായി വിടുകയും ചെയ്തു. ശേഷിക്കുന്ന 57 പരാതികള്‍ പെരിന്തല്‍മണ്ണയില്‍ നവംബര്‍ 24 ന് നടക്കുന്ന അദാലത്തില്‍ പരിഗണിക്കും. അദാലത്തില്‍ കമ്മീഷന്‍ അംഗം ഇ.എം രാധ, അഡ്വക്കറ്റ്മാരായ രാജേഷ് പുതുക്കാട്, റീബ അബ്രഹാം, ബീന എന്നിവര്‍ പങ്കെടുത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!