രണ്ട് യുവാക്കളുടെ മരണത്തിനിടയാക്കിയ കുഴല്‍മന്ദം അപകടം; കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ക്കെതിരെ നരഹത്യാകുറ്റം

പാലക്കാട് : കുഴല്‍മന്ദത്ത് കെഎസ്ആര്‍ടിസി ബസ്സിടിച്ച് യുവാക്കള്‍ മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ തുടരന്വേഷണത്തില്‍ നരഹത്യാകുറ്റം ജാമ്യമില്ലാ വകുപ്പ് ചുമത്തി. കെഎസ്ആര്‍ടിസി ഡ്രൈവര്‍ സി എസ് ഔസേപ്പിനെതിരെയാണ് ഐപിസി 304 വകുപ്പ് ചുമത്തി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. ദൃക്‌സാക്ഷികളായ മൂന്നു പേരുടെ മൊഴിയും അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചാണ് ജാമ്യമില്ലാ വകുപ്പ് കൂട്ടിച്ചേര്‍ത്തത്.

ജില്ലാ ക്രൈം റിക്കോര്‍ഡ്‌സ് ബ്യൂറോ ഡിവൈഎസ് പി എം.സുകുമാരന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. നേരത്തെ കേസന്വേഷിച്ച പൊലീസ് 304 എ വകുപ്പ് ചുമത്തി ഡ്രൈവര്‍ ഔസേപ്പിനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടിരുന്നു.

കഴിഞ്ഞ ഫെബ്രുവരി 7 നാണ് കേസിന് ആസ്പദമായ സംഭവം. പാലക്കാട് നിന്നും വടക്കാഞ്ചേരിക്ക് സര്‍വ്വീസ് നടത്തിയ കെഎസ്ആര്‍ടിസി ബസ് തട്ടി പാലക്കാട് കാവശ്ശേരി സ്വദേശി ആദര്‍ശ്, കാഞ്ഞങ്ങാട് മാവുങ്കാല്‍ ഉദയന്‍ കുന്ന് സ്വദേശി സബിത്ത് എന്നിവരാണ് മരിച്ചത്. ലോറിയാണ് അപകടമുണ്ടാക്കിയതെന്നായിരുന്നു ആദ്യ നിഗമനം. ബൈക്കില്‍ സഞ്ചരിച്ച യുവാക്കള്‍ ബസ് തട്ടാതിരിക്കാന്‍ വെട്ടിച്ചപ്പോള്‍, ലോറിയില്‍ തട്ടിയശേഷം തിരികെ ബസിനടിയില്‍പെട്ടാണ് അപകടമുണ്ടായത്.

വടക്കാഞ്ചേരി ഡിപ്പോയിലെ കെഎസ്ആര്‍ടിസി ബസാണ് അപകടമുണ്ടാക്കിയത്. ഒരു കാറിന്റെ ഡാഷ് ബോര്‍ഡിലെ കാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളില്‍ നിന്നാണ് അപകടത്തില്‍ കെഎസ്ആര്‍ടിസി ബസിന്റെ പങ്ക് വ്യക്തമായത്. റോഡിന്റെ ഇടത് ഭാഗത്ത് ആവശ്യത്തിന് സ്ഥലം ഉണ്ടായിട്ടും ബസ് വലത്തോട്ട് വെട്ടിച്ച് എടുക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.

അപകടത്തിനിടയാക്കിയ ഡ്രൈവര്‍ക്കെതിരെ നിസാര വകുപ്പ് ചുമത്തി കേസെടുത്തതില്‍ യുവാക്കളുടെ ബന്ധുക്കള്‍ എസ്പിക്കു പരാതി നല്‍കിയിരുന്നു. ബോധപൂര്‍വം കെഎസ്ആര്‍ടിസി ഡ്രൈവര്‍ ബൈക്ക് യാത്രികരെ ഇടിച്ചിട്ടെന്ന ബസിലുണ്ടായിരുന്നവരുടെ മൊഴി പൊലീസ് ഗൗരവമായെടുത്തില്ല തുടങ്ങിയ പരാതികളും മരിച്ചവരുടെ ബന്ധുക്കള്‍ ഉയര്‍ത്തിയിരുന്നു.

 

Share news
error: Content is protected !!
Scroll to Top