ടോള്‍: സച്ചിന്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു

sachin-tendulkar-bollywood-debutമുംബൈ: നഗരാതിര്‍ത്തിയില്‍ വര്‍ദ്ധിച്ചുവരുന്ന ടോള്‍ ബൂത്തുകള്‍ക്കെതിരെ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ രംഗത്തെത്തി. നിലവിലെ ബൂത്തുകള്‍ ഒഴിവാക്കേണ്ടതിനു പകരം പുതിയ ബൂത്തുകള്‍ സ്ഥാപിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം പുന:പരിശോധിക്കണമെന്ന് കാട്ടി സച്ചിന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നവിസിന് കത്തയച്ചു.

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരമായ സച്ചിന്‍ രാജ്യസഭാ അംഗം കൂടിയാണ്. രാജ്യസഭാംഗത്തിന്റെ ലെറ്റര്‍ ഹെഡറിലാണ് സച്ചിന്റെ കത്ത്. ജനങ്ങള്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നതാണ് ടോള്‍ ബൂത്തുകളെന്ന് സച്ചിന്‍ കത്തില്‍ സൂചിപ്പിച്ചു. ഇവ വന്‍ തോതിലുള്ള ഗതാഗത പ്രശ്‌നമാണ് ഉണ്ടാക്കുന്നത്. വാഹനങ്ങള്‍ അനുദിനം വര്‍ധിച്ചുവരുമ്പോള്‍ ടോള്‍ ബൂത്തുകള്‍ ഇന്ധനച്ചെലവും വായു മലിനീകരണവും വര്‍ധിപ്പിക്കുകയാണ്.

വാഷി, താനെ തുടങ്ങിയ ഉപഗ്രഹനഗരങ്ങളില്‍ നിന്ന് മുംബൈയിലേയ്ക്കുള്ള ഗതാഗതം വര്‍ധിച്ചുവരികയാണ്. മുംബൈയുടെ അതിര്‍ത്തികളില്‍ ബൂത്തുകള്‍ ഒഴിവാക്കേണ്ടതാണ്. എന്നാല്‍, മുംബൈ നഗരാതിര്‍ത്തിയായ ഖാര്‍ഗറില്‍ പുതിയ ടോള്‍ ബൂത്ത് അനുവദിക്കാനാണ് സര്‍ക്കാര്‍ നീക്കം. ഇത്, പ്രശ്‌നം കൂടുതല്‍ ഗുരതരമാക്കുമെന്നും സച്ചിന്‍ ഓര്‍മിപ്പിച്ചു.

ഇതാദ്യമായാണ് രാജ്യസഭാംഗമെന്ന നിലയില്‍ സച്ചിന്‍ ഒരു പൊതു വിഷയത്തില്‍ സജീവമായി ഇടപെടുന്നത്. ഫിബ്രുവരി 20നാണ് സച്ചിന്‍ കത്തയച്ചിരിക്കുന്നത്. സച്ചിന്റെ കത്ത് വേണ്ടവിധത്തിലുള്ള ഗൗരവത്തില്‍ സര്‍ക്കാര്‍ പരിശോധിച്ചുവരികയാണെന്ന് മഹാരാഷ്ട്ര പൊതുമരാമത്ത് വകുപ്പ് മന്ത്രി ചന്ദ്രകാന്ത് പാട്ടീല്‍ മാധ്യമങ്ങളോട് പറഞ്ഞു.

Share news
error: Content is protected !!
Scroll to Top