തിരൂര്‍ സ്റ്റേഷന്റെ പേര് ‘തിരൂര്‍ തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്‍ റെയില്‍വേ സ്റ്റേഷന്‍’എന്നാക്കും: പി.കെ കൃഷ്ണദാസ്

കേരളത്തിലെ പ്രധാന റെയില്‍വേ സ്റ്റേഷനുകളില്‍ ഒന്നായ തിരൂര്‍ സ്റ്റേഷന്റെ പേര് ‘തിരൂര്‍ തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്‍ റെയില്‍വേ സ്റ്റേഷന്‍’ എന്നാക്കണമെന്ന് ഇന്ത്യന്‍ റെയില്‍വേ പാസഞ്ചേഴ്സ് അമിനിറ്റീസ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ കൃഷ്ണദാസ് ആവശ്യപ്പെട്ടു. ഇത്തരമൊരു ആവശ്യം ജനങ്ങളില്‍ നിന്ന് ഉയരുന്നുണ്ടെന്നും ഇത് സജീവമായി പരിഗണിക്കുമെന്നും പാലക്കാട് ഡിവിഷനിലെ റെയില്‍വേ സ്റ്റേഷനുകള്‍ സന്ദര്‍ശിച്ച ശേഷം പ്രതികരിക്കവേ പി കെ കൃഷ്ണദാസ് പറഞ്ഞു.

ഇന്ത്യന്‍ റെയില്‍വേ പാസഞ്ചേഴ്സ് അമിനിറ്റീസ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ കൃഷ്ണദാസിന്റെ നേതൃത്വത്തിലുള്ള പത്തംഗ സംഘമാണ് പാലക്കാട് ഡിവിഷനിലെ റെയില്‍വേ സ്റ്റേഷനുകളില്‍ സന്ദര്‍ശനം നടത്തിയത്. പാലക്കാട് ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ച് യാത്രക്കാരുടെ ആവശ്യങ്ങള്‍ ചോദിച്ചറിഞ്ഞ പി കെ കൃഷ്ണദാസ്, കേരളത്തിലെ പ്രധാന റെയില്‍വേ സ്റ്റേഷനുകളില്‍ ഒന്നായ തിരൂര്‍ സ്റ്റേഷന്റെ പേര് ‘തിരൂര്‍ തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്‍ റെയില്‍വേ സ്റ്റേഷന്‍’ എന്നാക്കണമെന്ന് യാത്രക്കാരില്‍ നിന്നും ആവശ്യം ഉയരുന്നുണ്ടെന്നും ഇത് റെയില്‍വേ മന്ത്രിയുടെ മുന്നില്‍ അവതരിപ്പിക്കുമെന്നും പറഞ്ഞു.

കേന്ദ്ര സര്‍ക്കാറിന്റെ അമൃത് ഭാരത് സ്റ്റേഷന്‍ പദ്ധതിയില്‍ പാലക്കാട് ഡിവിഷനിലെ 17 സ്റ്റേഷനുകളെ ഉള്‍പ്പെടുത്തി വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും ഒരു സ്റ്റേഷന് 20 കോടി മുതല്‍ 35 കോടി രൂപ വരെ ലഭിക്കുമെന്നും വ്യക്തമാക്കി. കൂടാതെ കോഴിക്കോട്, തൃശൂര്‍, എറണാകുളം നോര്‍ത്ത് സൗത്ത്, ചെങ്ങന്നൂര്‍, വര്‍ക്കല, കൊല്ലം, തിരുവനന്തപുരം എന്നീ സ്റ്റേഷനുകളെ വിമാനത്താവളങ്ങള്‍ക്ക് സമാനമായ സൗകര്യങ്ങളിലേക്ക് ഉയര്‍ത്താനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായും രണ്ടാംഘട്ടത്തില്‍ പാലക്കാടിനെയും കണ്ണൂരിനെയും ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്നും പി കെ കൃഷ്ണദാസ് പറഞ്ഞു. ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ ഉള്‍പ്പെടെയുള്ളവരുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാണ് സംഘം മടങ്ങിയത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top