ഭൗതീക ശാസ്ത്രത്തിലെ നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു; പുരസ്കാരം മൂന്ന് പേർ പങ്കിടും

ഭൗതീക ശാസ്ത്രത്തിലെ നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. മൂന്ന് ശാസ്ത്രജ്ഞരാണ് 2021ലെ ഭൗതീക ശാസ്ത്രത്തിലെ നൊബേല്‍ പുരസ്‌കാരത്തിന് അര്‍ഹരായത്. സുക്കൂറോ മനാബ, ക്ലോസ് ഹാസില്‍മാന്‍, ജോര്‍ജോ പരീസി എന്നിവരാണ് ജേതാക്കള്‍. കാലാവസ്ഥ വ്യതിയാനം പോലുള്ള സങ്കീര്‍ണ പ്രക്രിയകളെ മനസിലാക്കാനും പ്രവചനം നടത്താനും വേണ്ട ഏറ്റവും പുതിയ മാര്‍ഗങ്ങള്‍ കണ്ടെത്തിയതാണ് ഇവരെ പുരസ്‌കാരത്തിന് അര്‍ഹരാക്കിയത്. ഇതാദ്യമായാണ് കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ക്ക് നൊബേല്‍ സമ്മാനം ലഭിക്കുന്നത്.

നൊബേല്‍ സമ്മാനത്തുകയായ 11.4 ലക്ഷം ഡോളറി (8.2 കോടി രൂപ) ന്റെ പകുതി സുക്കൂറോ മനാബ, ക്ലോസ് ഹാസില്‍മാന്‍ എന്നിവര്‍ക്ക് ലഭിക്കും. ബാക്കി പകുതി തുക പരീസിക്കും ലഭിക്കുക. നൊബേല്‍ കമ്മിറ്റിയുടെ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

കാര്‍ബണ്‍ ഡയോക്സൈഡിന്റെ സാന്നിദ്ധ്യം വര്‍ധിക്കുന്നത് താപനില ഉയരാന്‍ കാരണമാകുന്നുവെന്ന് ആദ്യം തിരിച്ചറിഞ്ഞ ഗവേഷകരില്‍ ഒരാളാണ് സ്യുകൂറോ മനാബെ. 1960കളില്‍ അദ്ദേഹം നടത്തിയ പഠനങ്ങളാണ നിലവിലെ കാലാവസ്ഥ പഠന മോഡലുകള്‍ക്ക് അടിസ്ഥാനമുണ്ടാക്കിയത്. മനാബെയുടെ പഠന റിപ്പോര്‍ട്ടുകള്‍ വന്ന് പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ക്ലൗസ് ഹാസ്സല്‍മാന്റെ പഠനങ്ങള്‍ നടക്കുന്നതും പ്രചാരം നേടുന്നതും. കാലാവസ്ഥയെ മനുഷ്യന്റെ ഇടപെടലുകള്‍ എങ്ങനെ ബാധിക്കുന്നുവെന്ന് ആദ്യം തിരിച്ചറിഞ്ഞവരില്‍ ഒരാളാണ് ക്ലൗസ് ഹാസ്സല്‍മാന്‍.

ജപ്പാനിലെ ടോക്കിയോ യൂണിവേഴ്സിറ്റിയില്‍ നിന്ന് പിഎച്ച്ഡി നേടിയ സ്യുകൂറോ മനാബെ ഇപ്പോള്‍ അമേരിക്കയിലെ പ്രിന്‍സ്ടണ്‍ സര്‍വ്വകലാശാലയില്‍ സീനിയര്‍ മിറ്റിയോറോളജിസ്റ്റാണ്. ജര്‍മ്മനിയിലെ പ്രസിദ്ധമായ മാക്സ് പ്ലാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രഫസറാണ് ക്ലൗസ് ഹാസ്സില്‍മാന്‍.

പ്രത്യക്ഷത്തില്‍ തീര്‍ത്തും യാദൃശ്ചികവും ക്രമവുമില്ലാത്തതുമായ പ്രതിഭാസങ്ങളെ കൂടുതല്‍ വ്യക്തതയോടെ മനസിലാക്കാന്‍ സഹായിക്കുന്നതായിരുന്നു ജിയോര്‍ജിയോ പരീസിയുടെ ഗവേഷണം. ഇത് ഗണിതശാസ്ത്രം, ന്യൂറോസയന്‍സ്, മെഷീന്‍ ലേണിംഗിലേക്കുമടക്കം പുതിയ സാധ്യതകള്‍ക്കാണ് വഴി തുറന്നത്.

 

Share news
error: Content is protected !!
Scroll to Top