പാഴ് വസ്തു സംഭരണ കേന്ദ്രം സ്ഥാപിച്ചതിലൂടെ നിയമസഭ നൽകുന്നത് വലിയ സന്ദേശം :മന്ത്രി എം ബി രാജേഷ്

HIGHLIGHTS : The Assembly is sending a big message by establishing a waste storage center: Minister M. B. Rajesh

malabarinews

നിയമസഭാ സമൂച്ചയ പരിസരത്ത് പാഴ്വസ്തു സംഭരണ കേന്ദ്രം സ്ഥാപിച്ചതിലൂടെ സമൂഹത്തിന് വലിയ സന്ദേശമാണ് നിയമസഭ നൽകുന്നതെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. മാലിന്യമുക്തം നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി കേരളത്തിൽ കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ പാഴ്വസ്തു സംഭരണ കേന്ദ്രങ്ങളുടെ എണ്ണത്തിൽ മൂന്നിരട്ടി വർദ്ധനവുണ്ടായി. എന്നാൽ ചിലയിടങ്ങളിൽ മാലിന്യ സംഭരണ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിൽ എതിർപ്പുകൾ ഉണ്ടാകുന്നുണ്ട്. സംസ്ഥാനത്തെ 1,034 തദ്ദേശ സ്ഥാപനങ്ങളിൽ പത്തോളം സ്ഥാപനങ്ങളിൽ മാത്രമാണ് ഇത്തരം കേന്ദ്രങ്ങൾ പൂർണ്ണമായും നടപ്പിലാക്കാൻ കഴിയാത്തത്. കേരളത്തിലെ ജനാധിപത്യത്തിന്റെ ആസ്ഥാനമായ നിയമസഭാ ക്യാംപസിനുള്ളിൽ തന്നെ പാഴ്വസ്തു സംഭരണ കേന്ദ്രം ആരംഭിച്ചത് അത്തരം എതിർപ്പുകൾക്കുള്ള മറുപടിയാണ്. നിയമസഭാ ക്യാമ്പസിൽ നിർമ്മിച്ച പാഴ്വസ്തു സംഭരണ കേന്ദ്രത്തിന്റെ (മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി) ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

സർക്കാരിന്റെ റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി ക്ലീൻ കേരള കമ്പനിയാണ് പാഴ്വസ്തു സംഭരണ കേന്ദ്രം നിർമ്മിച്ചത്. നിയമസഭാ സമൂച്ചയത്തിലെ വിവിധ ഓഫിസുകളിൽ നിന്നു ശേഖരിക്കുന്ന അജൈവ മാലിന്യങ്ങൾ 550 ചതുരശ്ര അടി വിസ്തീർണമുള്ള എം സി എഫ് കേന്ദ്രത്തിൽ സംഭരിക്കും.

സർക്കാർ സമുച്ചയങ്ങളിൽ പാഴ്വസ്തു സംഭരണ കേന്ദ്രങ്ങൾ നിർമ്മിക്കുന്നതിന് 4.5 കോടി രൂപയും സംസ്‌കരണ കേന്ദ്രങ്ങൾ നിർമ്മിക്കുന്നതിന് 49 കോടി രൂപയും റീബിൽഡ് കേരള പദ്ധതിയിൽ അനുവദിച്ചിരുന്നു. ആകെ 38 സംഭരണ കേന്ദ്രങ്ങൾക്ക് അനുമതി ലഭിച്ചതിൽ സ്ഥലം ലഭ്യമായ 32 സർക്കാർ സമുച്ചയങ്ങളിൽ പാഴ്വസ്തു സംഭരണ കേന്ദ്രങ്ങൾ നിർമ്മിച്ചുകഴിഞ്ഞു. നിലവിൽ സ്ഥലം ലഭ്യമായ ഏഴ് ജില്ലകളിൽ, പത്തനംതിട്ട, കാസർഗോഡ്, തൃശ്ശൂർ എന്നിവിടങ്ങളിൽ പ്ലാസ്റ്റിക് പാഴ്വസ്തു സംസ്‌ക്കരണ കേന്ദ്രങ്ങൾ സ്ഥാപിച്ച് പ്രവർത്തനം തുടങ്ങിയിട്ടുണ്ട്.

നിയമസഭ സ്പീക്കർ എ. എൻ. ഷംസീർ, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, സ്‌പെഷ്യൽ സെക്രട്ടറി ടി വി അനുപമ, ക്ലീൻ കേരള കമ്പനി മാനേജിംഗ് ഡയറക്ടർ ജി. കെ. സുരേഷ് കുമാർ എന്നിവർ സന്നിഹിതരായി.

പി.എൻ.എക്സ് 1706/2025

പൊതുവിദ്യാലയങ്ങൾ കേരളത്തിന് അഭിമാനകരമായ കേന്ദ്രങ്ങളായി  മാറിയിരിക്കുന്നു: മന്ത്രി വി ശിവൻകുട്ടി

*2025-26 അധ്യയന വർഷത്തെ പരിഷ്‌ക്കരിച്ച സ്‌കൂൾ പാഠപുസ്തകങ്ങളുടെ വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം  മന്ത്രി നിർവഹിച്ചു

ഒരുകാലത്ത് നഷ്ടകേന്ദ്രങ്ങൾ എന്ന് വിമർശിക്കപ്പെട്ടിരുന്ന പൊതുവിദ്യാലയങ്ങൾ ഇന്ന് കേരളത്തിലെ ഓരോ പൗരനും അഭിമാനകരമായ കേന്ദ്രങ്ങൾ ആയി മാറിയിരിക്കുന്നുവെന്നു പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. 2025-26 അധ്യയന വർഷത്തെ പരിഷ്‌ക്കരിച്ച സ്‌കൂൾ പാഠപുസ്തകങ്ങളുടെ വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച ശേഷം  സംസാരിക്കുകയായിരുന്നു മന്ത്രി. ഒന്നാം ക്ലാസ്സിലെ കുട്ടികളുടെ ഡയറിക്കുറിപ്പുകൾ സമാഹരിച്ചു പ്രസിദ്ധീകരിച്ച ‘കുരുന്നെഴുത്തുകൾ’ എന്ന  പുസ്തകത്തിന്റെ പ്രകാശനവും മന്ത്രി നിർവഹിച്ചു.

കിഫ്ബി ഫണ്ടിംഗിന്റെ പിന്തുണയോടെ, സർക്കാരിന്റെ പ്രതിബദ്ധതയുള്ള ശ്രമങ്ങളിലൂടെ, പൊതുവിദ്യാലയങ്ങളുടെ, പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളിലെ വിദ്യാലയങ്ങളുടെ, അടിസ്ഥാന സൗകര്യങ്ങൾ നഗരങ്ങളിലെ സ്വകാര്യ, കോർപ്പറേറ്റ് സ്ഥാപനങ്ങളുടെ നിലവാരത്തെ പോലും മറികടന്നുവെന്ന് മന്ത്രി പറഞ്ഞു. കേരളത്തിലെ ജനങ്ങൾ കേട്ടിട്ട് മാത്രമുള്ളതല്ല, സ്വന്തം ജീവിതത്തിൽ അനുഭവിച്ചിട്ടുള്ള ഒരു പരിവർത്തനമാണിത്.

നമ്മുടെ യാത്ര കെട്ടിടങ്ങളിലും സൗകര്യങ്ങളിലും മാത്രം ഒതുങ്ങുന്നില്ല.  ഭൗതിക വികസനത്തോടൊപ്പം, അക്കാദമിക് ഉള്ളടക്കത്തിലും സമയബന്ധിതവും ദർശനാത്മകവുമായ പരിഷ്‌കാരങ്ങൾ ഉണ്ടായിട്ടുണ്ട്. പൊതുജനങ്ങളെ ഉൾപ്പെടുത്തി വിശാലമായ ചർച്ചകളിലൂടെ വികസിപ്പിച്ചെടുത്ത പാഠ്യപദ്ധതി ചട്ടക്കൂട് 2023,  പങ്കാളിത്ത സമീപനത്തിന്റെ തിളക്കമാർന്ന ഉദാഹരണമാണെന്നു   മന്ത്രി പറഞ്ഞു. ശാസ്ത്ര സാങ്കേതിക മേഖലയിലെ ഏറ്റവും പുതിയ പുരോഗതിക്കനുസൃതമായി പാഠപുസ്തകങ്ങൾ പരിഷ്‌കരിച്ചു. എ.ഐ, റോബോട്ടിക്‌സ് എന്നിവയുടെ സംയോജനം ഉൾപ്പെടെയുള്ള നൂതന അധ്യാപന രീതികൾ സ്വീകരിച്ച് അധ്യാപകർക്ക് ശരിയായ പരിശീലനം നൽകിവരുന്നുവെന്നും മന്ത്രി അറിയിച്ചു.

2024-25 അധ്യയന വർഷത്തിൽ 1, 3, 5, 7, 9 ക്ലാസുകൾക്കായി പുതിയ പാഠപുസ്തകങ്ങൾ അവതരിപ്പിച്ചു. 2025-26 ൽ, ഈ മാറ്റം 2, 4, 6, 8, 10 ക്ലാസുകളിലേക്കും വ്യാപിച്ചു. മൊത്തത്തിൽ, 443 പുതിയ പുസ്തകങ്ങൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്, 3 കോടിയിലധികം പുസ്തകങ്ങൾ വിതരണം ചെയ്യാൻ തയ്യാറായിരിക്കുന്നു- സർക്കാരിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും സൂക്ഷ്മമായ ആസൂത്രണത്തിനും പ്രതിബദ്ധതയ്ക്കും ഇത് ഒരു തെളിവാണെന്നു മന്ത്രി പറഞ്ഞു.

അതിലും ശ്രദ്ധേയമായ കാര്യം, 9-ാം ക്ലാസ് പരീക്ഷകൾക്ക് തൊട്ടുപിന്നാലെയും വേനൽക്കാല അവധിക്ക് മുമ്പും പത്താം ക്ലാസ് പാഠപുസ്തകങ്ങൾ വിദ്യാർത്ഥികൾക്ക് ലഭിച്ചുവെന്നതാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഓരോ കുട്ടിയും അവരുടെ ക്ലാസിനായി വിഭാവനം ചെയ്ത അക്കാദമിക് ലക്ഷ്യങ്ങൾ കൈവരിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ, ഒരു സമഗ്രമായ ഗുണനിലവാരമുള്ള വിദ്യാഭ്യാസ പദ്ധതി ആരംഭിച്ചു. 8-ാം ക്ലാസിലെ വിദ്യാർത്ഥികൾ എല്ലാവിഷയത്തിലും കുറഞ്ഞത് 30 ശതമാനം സ്‌കോർ എന്ന അടിസ്ഥാന അക്കാദമിക് നിലവാരം കൈവരിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച്, ഓരോ കുട്ടിയെയും പിന്തുണയ്ക്കുന്നതിനും ഉയർത്തുന്നതിനുമായി ഒരു വിശാലമായ പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട് – മിനിമം മാനദണ്ഡങ്ങൾ പാലിക്കുക മാത്രമല്ല, പൂർണ മികവാണ് ലക്ഷ്യമിടുന്നതെന്നു മന്ത്രി പറഞ്ഞു.

കുട്ടികൾ നേരിടുന്ന വൈകാരികവും മാനസികവുമായ വെല്ലുവിളികളും നമ്മൾ തിരിച്ചറിയുന്നു. ലഹരി ആസക്തിയും അക്രമവും വർദ്ധിച്ചുവരുന്ന ആശങ്കകളാണ്. സ്‌കൂളുകൾ ഉത്കണ്ഠയുടെ ഇടങ്ങളല്ല, സന്തോഷത്തിന്റെ ഇടങ്ങളായി മാറണം. ആകർഷകമായ കായിക പരിപാടികളും അർത്ഥവത്തായ വിദ്യാഭ്യാസ ഇടപെടലുകളും അവതരിപ്പിച്ചുകൊണ്ട് ഇത് പരിഹരിക്കാൻ സർക്കാർ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

ഈ സംയോജിത ശ്രമങ്ങൾ ഇതിനകം ഫലം കാണുന്നുണ്ട്. പൊതുവിദ്യാഭ്യാസ മന്ത്രി എന്ന നിലയിൽ എഡിറ്റ് ചെയ്ത് തയ്യാറാക്കിയ ”കുരുന്നെഴുത്തുകൾ” എന്ന പുസ്തകത്തിൽ സമാഹരിച്ച നമ്മുടെ ഒന്നാം ക്ലാസ് വിദ്യാർത്ഥികളുടെ രചനകൾ വളരെയധികം കാര്യങ്ങൾ സംസാരിക്കുന്നു. അത് പുതിയ തലമുറയുടെ ആത്മവിശ്വാസമുള്ള ശബ്ദങ്ങളാണ്. വിദ്യാകിരണം മിഷൻ പ്രസിദ്ധീകരിച്ച ഈ പുസ്തകം നമ്മുടെ കുട്ടികൾക്കുള്ള അംഗീകാരമാണ്. ഇതിന് സംഭാവന നൽകിയ എല്ലാ കുട്ടികൾക്കും, അവർക്ക് പ്രോത്സാഹനം നൽകിയ  അധ്യാപകർക്കും മാതാപിതാക്കൾക്കും മന്ത്രി  അഭിനന്ദനങ്ങൾ അറിയിച്ചു. വിദ്യാർത്ഥികൾക്ക് നല്ലൊരു അവധിക്കാലവും അധ്യയന വർഷവും മന്ത്രി ആശംസിച്ചു.

വിദ്യാഭ്യാസവകുപ്പിന് അഭിമാനിക്കാൻ കഴിയും വിധത്തിലുള്ള പ്രവർത്തനാമാണ് കഴിഞ്ഞ വർഷങ്ങളിലും ഈ വർഷവും വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിൽ നടന്നു വരുന്നതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ പറഞ്ഞു. കൃത്യമായി പുസ്തകങ്ങൾ, യൂണിഫോം മറ്റു സൗകര്യങ്ങൾ ഒരുക്കാനുള്ള പരിശ്രമങ്ങൾ വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിൽ നടന്നിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ആന്റണി രാജു എം.എൽ.എ,  വഴുതക്കാട് വാർഡ് കൗൺസിലർ രാഖി രവികുമാർ, പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഷാനവാസ് എസ്,  എസ്.സി.ഇ.ആർ.ടി ഡയറക്ടർ ഡോ. ആർ. കെ. ജയപ്രകാശ്, കെ.ബി.പി.എസ് മാനേജിങ് ഡയറക്ടർ സുനിൽ ചാക്കോ, എസ്.എസ്.കെ സ്റ്റേറ്റ് പ്രൊജക്റ്റ് ഡയറക്ടർ എ. ആർ. സുപ്രിയ, കൈറ്റ് സി.ഇ.ഒ. കെ. അൻവർ സാദത്ത്, എസ്.ഐ.ഇ.ടി ഡയറക്ടർ ബി അബുരാജ്, മറ്റു ഉദ്യോഗസ്ഥർ, അധ്യാപകർ, രക്ഷിതാക്കൾ, വിവിധ സ്‌കൂളുകളിൽ നിന്നുള്ള വിദ്യാർഥികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!