എകെജി സെൻ്ററിൽ പതിനായിരങ്ങൾ: വിഎസിൻ്റെ ഭൗതിക ശരീരം തിരുവനന്തപുരത്തെ വീട്ടിൽ എത്തിച്ചു

തിരുവനന്തപുരം: അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായ വി എസ് അച്യുതാനന്ദന് വിട നല്‍കി പാര്‍ട്ടി ആസ്ഥാനം. സിപിഐഎമ്മിന്റെ പാര്‍ട്ടി ആസ്ഥാനമായ എ കെ ജി പഠനകേന്ദ്രത്തിലെ പൊതുദര്‍ശനം അവസാനിച്ചു. പതിനായിരങ്ങളാണ് തങ്ങളുടെ പ്രിയ നേതാവിനെ അവസാനമായി ഒരു നോക്കുകാണാന്‍ ഇവിടേയ്ക്ക് ഒഴുകിയെത്തിയത്. രാത്രി ഏഴ് മണിയോടെയാണ് വി എസിന്റെ ഭൗതിക ശരീരം എ കെ ജി സെന്ററില്‍ എത്തിയത്. രാത്രി പന്ത്രണ്ട് മണി വരെ ഇവിടെ പൊതുദര്‍ശനം തുടര്‍ന്നു. വി എസിനെ നെഞ്ചിലേറ്റിയവരുടെ മുദ്രാവാക്യങ്ങള്‍ ഈ സമയം വരെ അലയടിച്ചുകൊണ്ടേയിരുന്നു.

12.15 ഓടെയാണ് വി എസിന്റെ ഭൗതിക ശരീരം തിരുവനന്തപുരത്തെ വസതിയില്‍ എത്തിച്ചത്. വിലാപയാത്രയായാണ് ഭൗതിക ശരീരം വീട്ടിലേക്ക് കൊണ്ടുവന്നത്. വീടിന് സമീപം ആളുകള്‍ ഈ സമയവും തടിച്ചുകൂടിയിരിക്കുകയാണ്. വി എസിനെ അവസാനമായി ഒരു നോക്കുകാണണമെന്നാണ് ആളുകളുടെ ആവശ്യം.

രാവിലെ എട്ടരയോടെ ഭൗതിക ശരീരം വീട്ടില്‍ നിന്ന് ഇറക്കും. ഒന്‍പത് മണിയോടെ ദര്‍ബാര്‍ ഹാളില്‍ എത്തിക്കും. രണ്ട് മണിക്ക് തന്നെ ആലപ്പുഴയിലേക്ക് വിലാപയാത്ര തുടങ്ങും. വി എസിനെ സ്നേഹിക്കുന്ന എല്ലാവര്‍ക്കും അന്തിമോപചാരം അര്‍പ്പിക്കാന്‍ അവസരമൊരുക്കും. അതനുസരിച്ച് സമയത്തില്‍ മാറ്റമുണ്ടാകും.

ഗവ. സെക്രട്ടേറിയറ്റ് ക്യാമ്പസില്‍ മന്ത്രിമാര്‍, എം. എല്‍. എ, എം. പി, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരുടെ വാഹനങ്ങള്‍ക്ക് മാത്രമായിരിക്കും പ്രവേശനം. മറ്റു വാഹനങ്ങളും സെക്രട്ടേറിയറ്റ് ജീവനക്കാരുടെ ഉള്‍പ്പെടെ സ്വകാര്യ വാഹനങ്ങളും സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പാര്‍ക്ക് ചെയ്യണം. പൊതുജനങ്ങള്‍ക്ക് സെക്രട്ടേറിയറ്റ് ക്യാമ്പസിലേക്ക് നോര്‍ത്ത് ഗേറ്റ്, ട്രഷറി ഗേറ്റുകള്‍ വഴിയാണ് പ്രവേശനം. അന്തിമോപചാരം അര്‍പ്പിച്ച ശേഷം പൊതുജനങ്ങള്‍ വൈ. എം. സി. എ ഗേറ്റ് വഴിയാണ് പുറത്തു പോകേണ്ടത്. സെക്രട്ടേറിയറ്റ് വളപ്പിലും സെക്രട്ടേറിയറ്റിന് ചുറ്റുമുള്ള നിരത്തുകളിലും പാര്‍ക്കിംഗ് അനുവദിക്കില്ല.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top