എസ്എസ്എല്‍സി പരീക്ഷാഫലം മെയ് മൂന്നാം വാരം, ഹയർസെക്കൻഡറി പരീക്ഷാഫലം മെയ് 25ന്

തിരുവനന്തപുരം: സംസ്ഥാനത്തെ എസ്എസ്എല്‍സി പരീക്ഷാ ഫല പ്രഖ്യാപനം നീട്ടി. എസ്എസ്എല്‍സി ഫലം മെയ് മൂന്നാം വാരവും ഹയര്‍ സെക്കന്‍ഡറി ഫലം മെയ് 25-നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. എസ്എസ്എല്‍സി ഫലം നേരത്തെ മെയ് 8 ആയിരുന്നു തീരുമാനിച്ചിരുന്നത്.

എസ്എസ്എല്‍സി മൂല്യനിര്‍ണ്ണയം ഏപ്രില്‍ 16 മുതല്‍ മെയ് 2 വരെ 72 കേന്ദ്രങ്ങളിലായി നടക്കും. ഹയര്‍ സെക്കണ്ടറി മൂല്യനിര്‍ണ്ണയം 89 ക്യാമ്പുകളിലായി ഏപ്രില്‍ 16 മുതല്‍ ആരംഭിക്കും.

ഇന്റേണൽ മാർക്ക് പരാതിയുണ്ടെങ്കിൽ പ്രത്യേക സമിതി പരിശോധിക്കും. അവധിക്കാല ക്ലാസുകൾക്ക് കുട്ടികളെ ചില സ്കൂളുകൾ നിർബന്ധപൂർവ്വം ക്ലാസ്സെടുക്കുന്നു തൊഴിൽ വകുപ്പ് പോലും ചൂടു പരിഗണിച്ച് തീരുമാനമെടുത്തിരിക്കെ അത്തരമൊരു നീക്കത്തിൽ നിന്ന് സ്കൂളുകൾ പിന്തിരിയണമെന്നും മന്ത്രി വി ശിവൻകുട്ടി ആവശ്യപ്പെട്ടു. സമഗ്ര ശിക്ഷാ കേരള SSKയിൽ 1158 കോടി കേന്ദ്രത്തിൽ നിന്ന് ലഭിക്കാനുണ്ട്. പല പ്രധാനകാര്യങ്ങളും പ്രതിസന്ധിയിൽ ആണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

പൊതുവിദ്യാലയങ്ങളിലെ ഒന്ന് മുതൽ ഒൻപത് വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികളുടെ പരീക്ഷാഫലം മെയ് രണ്ടിന് പ്രസിദ്ധീകരിക്കും. ജൂൺ ഒന്നിന് പ്രവേശനോത്സവം നടക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഇത്തവണ 4.14 ലക്ഷം വിദ്യാർഥികളാണ് എസ്‌എസ്‌എൽസി പരീക്ഷയെഴുതിയത്. ഇവരുടെ മുപ്പത്താറ് ലക്ഷത്തോളം ഉത്തരക്കടലാസുകൾ പരിശോധിക്കാനുണ്ട്. ഇതിനായി 10,500 അധ്യാപകരെയാണ് നിയോഗിച്ചിരിക്കുന്നത്.

ഹയർ സെക്കൻഡറി വിഭാഗത്തിൽ 8.7 ലക്ഷം വിദ്യാർഥികൾ പരീക്ഷ എഴുതി. ഇവരുടെ എൺപത് ലക്ഷത്തോളം ഉത്തരക്കടലാസുകൾ മൂല്യനിർണയം ചെയ്യും. വിഎച്ച്എസ്‌സി വിഭാഗത്തിൽ മുപ്പതിനായിരം വിദ്യാർഥികളും പരീക്ഷ എഴുതിയിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top