കടല്‍മണല്‍ ഖനനം: തീരദേശ ഹര്‍ത്താല്‍ തുടരുന്നു

തിരുവനന്തപുരം: കടല്‍ മണല്‍ ഖനനത്തിനെതിരായ സംസ്ഥാന വ്യാപക തീരദേശ ഹര്‍ത്താല്‍ തുടരുന്നു. പ്രധാന ഹാര്‍ബറുകളെല്ലാം അടഞ്ഞു കിടക്കുകയാണ്. കേരള സ്റ്റേറ്റ് ഫിഷറീസ് കോര്‍ഡിനേഷന്‍ കമ്മിറ്റി ആഹ്വാനം ചെയ്ത തീരദേശ ഹര്‍ത്താല്‍ 26 ന് രാത്രി 12 മുതല്‍ 27 ന് രാത്രി 12 മണി വരെയാണ്. ഈ ദിവസം സംസ്ഥാന വ്യാപകമായി മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകില്ലെന്ന് സമരസമിതി അറിയിച്ചു.

ഹര്‍ത്താലിന് എല്‍ഡിഎഫും യുഡിഎഫും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. മത്സ്യബന്ധന തുറമുഖങ്ങളും മത്സ്യച്ചന്തകളും അടക്കം സ്തംഭിപ്പിച്ചാണ് പ്രതിഷേധം. ഹര്‍ത്താലിന് ലത്തീന്‍ സഭ അടക്കമുള്ള സാമുദായിക സംഘടനകളും പിന്തുണ അറിയിച്ചിട്ടുണ്ട്. മത്സ്യബന്ധനരംഗത്തെ ട്രേഡ് യൂണിയനുകള്‍ക്കൊപ്പം ഫിഷിങ് ബോട്ട് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍, സീ ഫുഡ് ഏജന്റ്‌സ് അസോസിയേഷന്‍, ലേലത്തൊഴിലാളി സൊസൈറ്റി തുടങ്ങിയ അനുബന്ധമേഖലയിലെയും തൊഴിലാളികള്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കയറ്റുമതിസ്ഥാപനങ്ങളടക്കം ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്.

പരിസ്ഥിതി പ്രത്യാഘാത പഠനമോ പബ്ലിക് ഹിയറിങ്ങോ നടത്താതെ കേരള കടലില്‍ മണല്‍ ഖനനം നടത്താനുള്ള കേന്ദ്രനീക്കത്തില്‍ പ്രതിഷേധിച്ചാണ് തീരദേശ ഹര്‍ത്താലും പണിമുടക്കും നടത്തുന്നത്. മാര്‍ച്ച് 12 ന് മത്സ്യത്തൊഴിലാളികളുടെ പാര്‍ലമെന്റ് മാര്‍ച്ചും പ്രഖ്യാപിച്ചിട്ടുണ്ട്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top