ബഹിരാകാശത്ത് ഉപഗ്രഹങ്ങളെ സംയോജിപ്പിച്ചു; സ്പേഡക്സ് ദൗത്യം വിജയകരം;പുതുചരിത്രം കുറിച്ച് ഐഎസ്ആര്‍ഒ

ബെംഗളൂരു:രണ്ടു സ്വതന്ത്ര ഉപഗ്രഹങ്ങളെ ബഹിരാകാശത്തുവെച്ച് കൂട്ടിയോജിപ്പിക്കുകയും തുടര്‍ന്ന് ഒറ്റ യൂണിറ്റായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന പ്രക്രിയയായ സ്പേഡക്സ് ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി പുതുചരിത്രം കുറിച്ച് ഐഎസ്ആര്‍ഒ. സ്‌പേഡെക്‌സ് ദൗത്യത്തിന്റെ ഭാഗമായി ബഹിരാകാശത്ത് എത്തിയ ഇരട്ട ഉപഗ്രഹങ്ങളായ ചേസറും (എസ്ഡിഎക്01) ടാര്‍ഗറ്റും (എസ്ഡിഎക്‌സ്02) കൂടിച്ചേര്‍ന്നെന്നാണ് വിവരം.

2024 ഡിസംബര്‍ 30 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് പിഎസ്എല്‍വി സി60 റോക്കറ്റില്‍ വിജയകരമായി വിക്ഷേപിച്ച സ്പഡെക്സ് ദൗത്യത്തില്‍ 220 കിലോഗ്രാം വീതം ഭാരമുള്ള രണ്ട് ചെറിയ ഉപഗ്രഹങ്ങള്‍ ഉള്‍പ്പെട്ടിരുന്നു. അവയെ 475 കിലോമീറ്റര്‍ ഉയരത്തില്‍ വൃത്താകൃതിയിലുള്ള ഭ്രമണപഥത്തില്‍ സ്ഥാപിച്ചു. തുടര്‍ന്ന് ദിവസങ്ങള്‍ നീണ്ട പരിശ്രമത്തില്‍ ഉപഗ്രങ്ങളെ ദൂരം കുറച്ചുകൊണ്ടു വരുകയും ഒടുവില്‍ സംയോജിപ്പിക്കുകയും ആയിരുന്നു.

ബഹിരാകാശത്തെ ഡോക്കിങ് സാധ്യമായതോടെ റഷ്യ, യുഎസ്, ചൈന എന്നിവയ്ക്കു പിന്നാലെ ഈ സാങ്കേതികവിദ്യ കൈവരിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറി. ഇന്ത്യന്‍ സഞ്ചാരികളെ ബഹിരാകാശത്ത് അയയ്ക്കുന്ന ഗഗന്‍യാന്‍, ചന്ദ്രോപരിതലത്തിലുള്ള സാംപിളുകള്‍ ശേഖരിച്ച് ഭൂമിയിലെത്തിച്ച് പഠനം നടത്താനുള്ള ചന്ദ്രയാന്‍4 എന്നീ പദ്ധതികള്‍ക്കും മുതല്‍ക്കൂട്ടാകും ഇത്. ഏറ്റവും കുറഞ്ഞ ചെലവില്‍ ലക്ഷ്യം നേടിയെന്ന ഖ്യാതിയും ഇനി ഇന്ത്യയ്ക്ക് സ്വന്തം.

Share news
error: Content is protected !!
Scroll to Top