Section

malabari-logo-mobile

റോഡുകളില്‍ സുരക്ഷിതത്വത്തിന്റേതായ ഗതാഗത സംസ്‌കാരം ഉണ്ടാകണം: മുഖ്യമന്ത്രി

HIGHLIGHTS : തിരുവനന്തപുരം:റോഡുകളില്‍ ജീവന്‍ പൊലിയാതിരിക്കാനും അപകടങ്ങളുണ്ടാവാതിരിക്കാനും സുരക്ഷിതത്വത്തിന്റേതായ ഒരു ഗതാഗത സംസ്‌കാരം ഉണ്ടാവണമെന്ന് മുഖ്യമന്ത്രി ...

തിരുവനന്തപുരം:റോഡുകളില്‍ ജീവന്‍ പൊലിയാതിരിക്കാനും അപകടങ്ങളുണ്ടാവാതിരിക്കാനും സുരക്ഷിതത്വത്തിന്റേതായ ഒരു ഗതാഗത സംസ്‌കാരം ഉണ്ടാവണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ദേശീയ റോഡ് സുരക്ഷാവാരം സംസ്ഥാനതല സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
റോഡ് സുരക്ഷ, ജീവന്‍ രക്ഷ എന്ന റോഡ് സുരക്ഷാ പ്രമേയത്തിന്  ഏറെ പ്രാധാന്യമുണ്ട്. ആളുകളേക്കാളധികം വാഹനങ്ങളുണ്ടാകുന്ന അവസ്ഥയിലേക്കാണ് നാട് പോകുന്നത്. നമ്മുടെ നാട്ടില്‍ പലപ്പോഴും റോഡ് നിയമങ്ങള്‍ പാലിക്കപ്പെടുന്നില്ല. അപകടങ്ങളും നിയമ ലംഘനങ്ങളും നിരീക്ഷിക്കാന്‍ ആധുനിക സാങ്കേതികവിദ്യകളിലൂന്നിയ സംവിധാനങ്ങള്‍ സംസ്ഥാനത്ത് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വണ്ടിയോടിക്കുമ്പോള്‍ പാലിക്കേണ്ട ജാഗ്രത പ്രധാനമാണ്. വലിയ പല അപകടങ്ങള്‍ക്കും കാരണമായത് അശ്രദ്ധമായി വാഹനമോടിച്ചതാണെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ ശരിയായ ബോധവത്കരണം ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് വലിയ അപകടങ്ങള്‍ക്കു കാരണമായിട്ടുണ്ട്. അപകടമുണ്ടായാല്‍ ജീവഹാനി സംഭവിക്കാതിരിക്കാനുള്ള മുന്‍കരുതലുകള്‍  വാഹനങ്ങളിലുണ്ടാവണം. ഡ്രൈവര്‍ മാത്രമല്ല യാത്രക്കാരും സീറ്റ് ബെല്‍റ്റ് ധരിക്കണം.
ഏറ്റവുമധികം അപകടം സംഭവിക്കുന്നതും മാരകമായി പരുക്കു പറ്റുന്നതും ഒരു പ്രത്യേക പ്രായപരിധിയിലുള്ളവരാണ് എന്നത് ശ്രദ്ധേയമാണ്. അമിത വേഗതയില്‍ ഓടിക്കാന്‍ വേണ്ടി പ്രത്യേകമായി രൂപകല്പന ചെയ്ത വാഹനങ്ങളാണ് ഇത്തരത്തില്‍ ഊര്‍ജ്ജസ്വലരായ ധാരാളം ചെറുപ്പക്കാരുടെ ജീവന്‍ നഷ്ടപ്പെടുത്തിയത് എന്നകാര്യം ശ്രദ്ധേയമാണ്. ഹെല്‍മറ്റ് കര്‍ശനമാക്കുന്നത് യാത്രക്കാരെ ബുദ്ധിമുട്ടിക്കാനല്ല, അവരെ രക്ഷിക്കാന്‍ വേണ്ടിയാണെന്നും     റോഡുകളിലെ സ്ഥിരം അപകടകേന്ദ്രങ്ങളില്‍ ജാഗ്രതാപ്രവര്‍ത്തനങ്ങള്‍ കുറേക്കൂടി ഏകോപിപ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മഹായുദ്ധങ്ങളില്‍ മരിക്കുന്നതിനേക്കാള്‍ കൂടുതലാളുകളാണ് ഓരോ വര്‍ഷവും റോഡപകടങ്ങളില്‍ മരിക്കുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഗതാഗത വകുപ്പു മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. അപകടത്തില്‍പ്പെടുന്ന 45000ല്‍ 4000 പേരും മരണപ്പെടുന്നു. ഇതില്‍ 75 ശതമാനവും ചെറുപ്പക്കാരാണ്. അപകടങ്ങളും തന്മൂലമുള്ള ജീവനാശവും കുറയ്ക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും മന്ത്രി പറഞ്ഞു. ഇതിനാവശ്യമായ നവീകരണപ്രവര്‍ത്തനങ്ങള്‍ വകുപ്പില്‍ ഉറപ്പാക്കും. നാറ്റ് പാക് ഹൈവേകളില്‍ കണ്ടെത്തിയ 275 ബ്ലാക് സ്പോട്ടുകളെ അപകടരഹിതമേഖലകളാക്കാന്‍ ഊര്‍ജ്ജിത ശ്രമം നടത്തുമെന്നും മന്ത്രി പറഞ്ഞു.
കെ. മുരളീധരന്‍ എം.എല്‍.എ. റോഡ് സുരക്ഷാ പ്രതിജ്ഞയും മുഖ്യ പ്രഭാഷണവും നടത്തി. ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ കെ. പദ്മകുമാര്‍, റോഡ് സുരക്ഷാ കമ്മീഷണര്‍ നിതിന്‍ അഗര്‍വാള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!