വേനല്‍ക്കാലത്ത് ജലജന്യ രോഗങ്ങള്‍ക്കെതിരെപൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം: ഡി.എം.ഒ

വേനല്‍ക്കാലത്ത് ജില്ലയുടെ പല ഭാഗങ്ങളിലും ശുദ്ധജലത്തിന്റെ ലഭ്യത കുറവായതിനാല്‍ ജലജന്യ രോഗങ്ങള്‍ പടരുവാന്‍ സാധ്യതയുണ്ട്. അമിതമായ ചൂടും വയറിളക്കവും കാരണം നിര്‍ജലീകരണവും തുടര്‍ന്നുള്ള സങ്കീര്‍ണ്ണ ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമായേക്കാം. അതുകൊണ്ട് ജലജന്യ രോഗങ്ങള്‍ക്ക് എതിരെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ ആര്‍. രേണുക അറിയിച്ചു. ജലജന്യ രോഗങ്ങള്‍ ആയ വയറിളക്ക രോഗങ്ങള്‍, മഞ്ഞപ്പിത്തം, കോളറ, ഹെപ്പറ്റൈറ്റിസ്, ഷിഗല്ല രോഗങ്ങള്‍ പടരാന്‍ സാധ്യതയുണ്ട്. ഇത്തരം രോഗങ്ങളെ പ്രതിരോധിക്കുവാന്‍ സുരക്ഷിതമായ ആരോഗ്യ ശീലങ്ങള്‍ ജനങ്ങള്‍ പ്രാവര്‍ത്തികമാക്ക ണം.

പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കുന്നതിന് വ്യക്തി ശുചിത്വം പാലിക്കുക, പരിസര ശുചിത്വം പാലിക്കുക, ആരോഗ്യകരമായ കുടിവെള്ളവും ഭക്ഷണവും ഉറപ്പുവരുത്തുക എന്നിവ പ്രധാനമാണ്
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:
* കുടിക്കുവാന്‍ തിളപ്പിച്ചാറിയ ശുദ്ധജലം മാത്രം ഉപയോഗിക്കുക
* ഭക്ഷണപാനീയങ്ങളില്‍ ഈച്ച , കൊതുക് പോലെയുള്ള പ്രാണികള്‍ കടക്കാതെ അടച്ചു സൂക്ഷിക്കുക
* ഭക്ഷണം പാകം ചെയ്യുവാനും, കഴിക്കുവാനും ഉപയോഗിക്കുന്ന പാത്രങ്ങള്‍ ശുദ്ധജലത്തില്‍ മാത്രം കഴുകുക
* തിളപ്പിച്ചാറ്റിയ വെള്ളം ഉപയോഗിച്ച് തയ്യാറാക്കിയ ഐസ് മാത്രം പാനീയങ്ങള്‍ ഉണ്ടാക്കുന്നതിന് ഉപയോഗിക്കുക
* കിണറുകളും കുടിവെള്ള സ്രോതസ്സുകളും കൃത്യമായ ഇടവേളകളില്‍ ക്ലോറിനേഷന്‍ ചെയ്യുക
* കിണറുകളിലും കുടിവെള്ള സ്രോതസ്സുകളിലും മലിനജലം കലര്‍ന്നിട്ടുണ്ടെങ്കില്‍ സൂപ്പര്‍ ക്ലോറിനേഷന്‍ നടത്തുക
* വയറിളക്ക രോഗങ്ങള്‍ പിടിപെട്ടാല്‍ രോഗങ്ങള്‍ ആരംഭത്തില്‍ തന്നെ പാനീയ ചികിത്സ തുടങ്ങുക
* ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിന്‍ വെള്ളം, ഓര്‍എസ് ലായനി എന്നിവ ഉപയോഗിക്കുക
വ്യക്തി ശുചിത്വം പാലിക്കുക:
* ജനിച്ച ആറുമാസം വരെ കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ മാത്രം നല്‍കുക
* കൈകള്‍ എപ്പോഴും വൃത്തിയായി സൂക്ഷിക്കുക
* ആഹാരം പാകം ചെയ്യുന്നതിനും വിളമ്പുന്നതിനും കഴിക്കുന്നതിനും മുന്‍പ് കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകുക
* തുറസ്സായ സ്ഥലങ്ങളില്‍ മല മൂത്രവിസര്‍ജനം ഒഴിവാക്കുക
* മലമൂത്ര വിസര്‍ജനശേഷവും കൈകള്‍ വൃത്തിയായി സോപ്പ് ഉപയോഗിച്ച് കഴുകുക
* വീടിന്റെ പരിസരങ്ങളിലും പൊതുസ്ഥലങ്ങളിലും മാലിന്യം കൂടാതെ ശ്രദ്ധിക്കുക
* മാലിന്യങ്ങള്‍ ശാസ്ത്രീയമായി തന്നെ സംസ്‌കരിക്കുക
ഹെപ്പറ്റൈറ്റിസ് എ ആന്‍ഡ് ഇ:
മനുഷ്യന്റെ കരളിനെ ബാധിക്കുന്ന ഒരു തീവ്രമായ പകര്‍ച്ച രോഗമാണ് ഹെപ്പറ്റൈറ്റിസ്. രോഗമുള്ളവരുമായി അടുത്ത സമ്പര്‍ക്കം ഉണ്ടെങ്കില്‍ രോഗലക്ഷണങ്ങള്‍ കാണിക്കുന്നതിന് മുമ്പ് തന്നെ രോഗം പകരുന്നതാണ്. മലിനമായ ജലസ്രോതസ്സുകളിലൂടെയും മലിനമായ വെള്ളം ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ഭക്ഷണം, ഐസ്, ശീതള പാനീയങ്ങള്‍ എന്നിവകളിലൂടെയും രോഗം പകരാം. മലിനജലം ഉപയോഗിച്ച് പാത്രങ്ങള്‍ കഴുകുക, കൈകള്‍ കഴുകുക, എന്നിവയിലൂടെയും രോഗം പകരാം.
ഹോട്ടലുകളിലും മറ്റു വിവാഹ സല്‍ക്കാരങ്ങളിലും ശീതള പാനീയങ്ങളില്‍ ഉപയോഗിക്കുന്ന കൊമേഴ്സ്യല്‍ ഐസിലൂടെയും രോഗം പകരാന്‍ സാധ്യതയുണ്ട്. സെപ്റ്റിക് ടാങ്കുകളിലെ ചോര്‍ച്ച മുഖേന കിണറുകളിലെ വെള്ളം മലിനമാകുന്നതിലൂടെയും രോഗം പടര്‍ന്നുപിടിക്കാന്‍ സാധ്യതയുണ്ട്.

രോഗലക്ഷണങ്ങള്‍:
ക്ഷീണം, പനി വയറുവേദന, ഓര്‍ക്കാനം, ചര്‍ദ്ദി വയറിളക്കം, വിശപ്പില്ലായ്മ, ചൊറിച്ചില്‍, മഞ്ഞപ്പിത്തം എന്നിവയാണ് രോഗലക്ഷണങ്ങള്‍
ചികിത്സയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:
* പ്രത്യേകിച്ച് ചികിത്സകള്‍ ഇല്ലാത്ത ഈ അസുഖം വിശ്രമത്തിലൂടെ ഒന്നര മാസം കൊണ്ട് പൂര്‍ണമായും ഭേദമാകുന്നതാണ്.
* അസുഖബാധിതര്‍ ധാരാളം വെള്ളം കുടിക്കുകയും കൊഴുപ്പ് കുറഞ്ഞ ഭക്ഷണം കഴിക്കുകയും വിശ്രമിക്കുകയും വേണം
* ആരോഗ്യ സ്ഥാപനങ്ങളില്‍ നിന്നും വിദഗ്ധ ഡോക്ടര്‍മാരില്‍ നിന്നും മാത്രം ചികിത്സ തേടുക.
* അംഗീകൃതമല്ലാത്ത മരുന്നുകളും അശാസ്ത്രീയമായ ചികിത്സകളും സ്വീകരിക്കുന്നതിലൂടെ കരളിന്റെ പ്രവര്‍ത്തനം കൂടുതല്‍ മോശമായി വളരെ പെട്ടെന്ന് മരണം സംഭവിക്കാം .
* രോഗികള്‍ ഉപയോഗിച്ച വസ്ത്രങ്ങളും മറ്റു വസ്തുക്കളും വീട്ടിലുള്ള മറ്റുള്ളവരും ആയി പങ്കിടരുത്. ഇവ അണവിമുക്തമാക്കിയതിനുശേഷം മാത്രം പുനരുപയോഗിക്കുക.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top