നരേന്ദ്രമോദി കാശ്‌മീര്‍ സന്ദര്‍ശനം ആരംഭിച്ചു

Untitled-1 copyശ്രീനഗര്‍: പ്രധാനമന്ത്രി നരേന്ദ്രമോദി സിയാച്ചനില്‍ സൈനികരോടൊപ്പം സമയം ചെലവഴിച്ച്‌ കൊണ്ട്‌ കാശ്‌മീര്‍ സന്ദര്‍ശനം ആരംഭിച്ചു. ഏറ്റവും ഉയരത്തിലുള്ള യുദ്ധഭൂമിയായ സിയാച്ചനില്‍ 10 വര്‍ഷത്തിന്‌ ശേഷമാണ്‌ നരേന്ദ്രമോദി സന്ദര്‍ശനം നടത്തുന്നത്‌. മോദിയുടെ ഇപ്രാവശ്യത്തെ ദീപാവലി ആഘോഷം കാശ്‌മീരില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കൊപ്പമായിരിക്കും. ആറു പതിറ്റാണ്ടിനിടെ കാശ്‌മീര്‍ നേരിട്ട ഏറ്റവും വലിയ പ്രളയമായിരുന്നു കഴിഞ്ഞ മാസമുണ്ടായത്‌. എന്നാല്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനിടയിലും ഇന്ത്യാ പാക്‌ അതിര്‍ത്തി സംഘര്‍ഷഭരിതമായി. രാംഗഡ്‌ സെക്‌ടറില്‍ ഇന്ന്‌ പുലര്‍ച്ചെ പാക്‌ സൈന്യം ബിഎസ്‌എഫ്‌ പോസ്റ്റുകള്‍ക്ക്‌ നേരെ വെടിയുതിര്‍ത്തു. ഇതേ തുടര്‍ന്ന്‌ ഇന്ത്യ ശക്തമായി തിരിച്ചടിച്ചു. 

മോദി ശ്രീനഗറിലെത്തി പ്രളയം തകര്‍ത്ത താഴ്‌വരയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം വിലയിരുത്തും. പ്രളയബാധിത പ്രദേശങ്ങളും, ക്യാമ്പുകളും സന്ദര്‍ശിക്കും.

അതേസമയം മോദിയുടെ സന്ദര്‍ശനത്തിനിടെ വിഘടനവാദികള്‍ കാശ്‌മീരില്‍ ഹര്‍ത്താല്‍ ആചരിക്കുകയാണ്‌. പ്രധാനമന്ത്രിയായ ശേഷം നാലാം തവണയാണ്‌ നരേന്ദ്രമോദി ജമ്മുകാശ്‌മീര്‍ സന്ദര്‍ശിക്കുന്നത്‌. കാശ്‌മീരിനുള്ള കൂടുതല്‍ ധനസഹായവും ഇന്ന്‌ പ്രഖ്യാപിച്ചേക്കും.

അരനൂറ്റാണ്ടിനിടെ കാശ്‌മീരിലുണ്ടായ ഏറ്റവും വലിയ പ്രളയത്തില്‍ മുന്നൂറോളം പേര്‍ മരണമടഞ്ഞിരുന്നു. 15 ലക്ഷത്തോളം പേരെയാണ്‌ പ്രളയം ബാധിച്ചത്‌. വിഘടനവാദികള്‍ സന്ദര്‍ശനത്തിനെതിരെ സമരം ആഹ്വാനം ചെയ്‌ത പശ്ചാത്തലത്തില്‍ സംസ്ഥാനത്ത്‌ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്‌. വിഘടനവാദികളായ ഹൂററിയത്ത്‌ കോണ്‍ഫ്രന്‍സിന്റെ രണ്ട്‌ വിഭാഗങ്ങളും സന്ദര്‍ശനത്തിനെതിരെ കടുത്ത നിലപാടാണ്‌ സ്വീകരിച്ചിരിക്കുന്നത്‌. സമാധനപരമായ പ്രതിഷേധപ്രകടനങ്ങളും, സമരവും സംസ്ഥാനത്തുടനീളം സംഘടിപ്പിക്കാന്‍ ഈ സംഘടനകള്‍ ആഹ്വാനം ചെയ്‌തിട്ടുണ്ട്‌.

പ്രളയത്തില്‍ ദുരിതമനുഭവിക്കുന്ന കാശ്‌മീരുകാര്‍ക്കായി ഒന്നും ചെയ്യാതിരുന്ന കേന്ദ്ര സര്‍ക്കാറിനെ അവരുടെ മുറിവില്‍ ഉപ്പുതേക്കാന്‍ അനുവദിക്കില്ലെന്ന്‌ സംഘടനകളിലൊന്നിന്‌ നേതൃത്വം നല്‍കുന്ന സയ്യിദ്‌ അലി ഷാ ഗിലാനി പ്രസ്‌താവനയില്‍ പറഞ്ഞു.

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെ സമരം ബാധിക്കാതിരിക്കാനുള്ള ഒരുക്കങ്ങള്‍ സംസ്ഥാന സര്‍ക്കാരും സൈന്യവും തുടങ്ങിയിട്ടുണ്ട്‌. രാവിലെ ശ്രീനഗറിലെത്തുന്ന അദ്ദേഹം മുഖ്യമന്ത്രിയുമായും ഉന്നത ഉദേ്യാഗസ്ഥരുമായും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ ചര്‍ച്ചചെയ്യും.

Share news
error: Content is protected !!
Scroll to Top