കാണാതായവരുടെ വീടുകളില്‍ ആശ്വാസവുമായി മന്ത്രി മെഴ്‌സിക്കുട്ടിയമ്മ എത്തി

ഓഖി ദുരന്തത്തെത്തുടര്‍ന്ന് കടലില്‍ കാണാതായ മത്‌സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് ആശ്വാസവുമായി ഫിഷറീസ് മന്ത്രി ജെ. മെഴ്‌സിക്കുട്ടിയമ്മ എത്തി. കരുംകുളം, പുതിയതുറ, പള്ളം, പൂവാര്‍ മേഖലകളില്‍ നിന്ന് കാണാതായവരുടെ കുടുംബങ്ങളെയാണ് മന്ത്രി സന്ദര്‍ശിച്ചത്.
കരുംകുളം സ്വദേശികളായ രതീഷ്, രാജു, സിറിള്‍ മിറാന്റ, ജേക്കബ് മുത്തുപിള്ള, ജോസഫ്, ബല്‍റ്റസ്, സെബാസ്റ്റിയന്‍ മാര്‍ക്കോസ് എന്നിവരുടെ വീടുകളിലെത്തി മന്ത്രി വിവരങ്ങള്‍ ആരാഞ്ഞു.
തുടര്‍ന്ന് പള്ളം ഇടവകയില്‍ നിന്ന് കാണാതായവരെ കാത്ത് പള്ളിമുറ്റത്തെ പന്തലില്‍ കാത്തിരിക്കുന്ന ബന്ധുക്കളെയും നാട്ടുകാരെയും കണ്ട് സാന്ത്വനിപ്പിച്ചു. ആവശ്യമായ സഹായങ്ങളും വാഗ്ദാനം ചെയ്തു. ഇവിടെനിന്ന് 10 പേരെ കാണാതായതില്‍ മൂന്ന് പേര്‍ തിരികെ കരയിലെത്തിയതായി വിവരം ലഭിച്ചിട്ടുണ്ട്. ചാറല്‍സ്, ജിനു, ക്ലമന്റ്, സെല്‍വരാജന്‍, ക്രിസ്തുദാസന്‍,ശേശടിമ, പൗളിന്‍ എന്നിവരാണ് ഇവിടെ തിരിച്ചെത്താനുള്ളത്.
തുടര്‍ന്ന് പുതിയതുറയില്‍ ഗില്‍ബര്‍ട്ട്, ആന്റണി, വലസ്‌കന്‍ എന്നിവരുടെ വീടുകളിലെത്തി ബന്ധുക്കളുമായി സംസാരിച്ചു.
ഒടുവില്‍ പൂവാറില്‍ നിന്ന് കാണാതായവരുടെ ബന്ധുക്കള്‍ പ്രിയപ്പെട്ടവരെ കാത്തിരിക്കുന്ന പന്തലില്‍ എത്തി അവര്‍ക്ക് ആത്മവിശ്വാസം പകര്‍ന്നാണ് മന്ത്രി മടങ്ങിയത്. ഇവിടെ നിന്നുള്ള ബൈജു, പുഷ്പരാജ്, ഡാര്‍വിന്‍, മേരി ജോണ്‍, രാജന്‍, പനിത്താസന്‍, തങ്കപ്പന്‍ എന്നിവരാണ് ഇനി മടങ്ങിവരാനുള്ളത്.
മേഖലയില്‍ കാണാതായവരുടെ ബന്ധുക്കളോടും ഒപ്പമുണ്ടായിരുന്ന പൊതുപ്രവര്‍ത്തകരോടും വൈദികരോടും ആവശ്യമായ സഹായങ്ങള്‍ ലഭ്യമാക്കാന്‍ നടപടിയെടുക്കാമെന്ന് വാഗ്ദാനം നല്‍കിയാണ് മന്ത്രി മടങ്ങിയത്. കടലില്‍നിന്ന് രക്ഷപ്പെട്ടെത്തിയ മത്‌സ്യത്തൊഴിലാളികളോടും മന്ത്രി അനുഭവങ്ങളും വിവരങ്ങളും ചോദിച്ചറിഞ്ഞു.

Share news
error: Content is protected !!
Scroll to Top