മഞ്ചേരി മെഡിക്കല്‍ കോളെജില്‍ ചികിത്സയിലുള്ള നിപ അതിജീവിതയെ മന്ത്രി വീണ ജോര്‍ജ് സന്ദര്‍ശിച്ചു

മഞ്ചേരി മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന നിപ അതിജീവിതയെ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് സന്ദര്‍ശിച്ചു. മെഡിക്കല്‍ കോളെജില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ചെയ്ത ശേഷമാണ് മന്ത്രി ഐസൊലേഷന്‍ വാര്‍ഡിലെത്തി രോഗിയെ സന്ദര്‍ശിക്കുകയും ക്ഷേമ വിവരങ്ങള്‍ അന്വേഷിക്കുകയും ചെയ്തത്. നിപ പോസിറ്റീവായി പെരിന്തല്‍മണ്ണ ഇ.എം.എസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രോഗിയെ തുടര്‍ പരിചരണത്തിനായി മെഡിക്കല്‍ കോളെജിലേക്ക് മാറ്റുകയായിരുന്നു.

മെച്ചപ്പെട്ട ചികിത്സയിലൂടെ രോഗിക്ക് ഓരോദിവസവും പുരോഗതിയുണ്ടെന്നു മന്ത്രി പറഞ്ഞു. ആഗോളതലത്തില്‍ 70 ശതമാനം മരണനിരക്കുള്ള നിപ കേസുകളില്‍ കേരളത്തിലെ മരണനിരക്ക് വളരെയധികം കുറച്ചു കൊണ്ടുവരാന്‍ ശക്തമായ ഇടപെടലുകളിലൂടെ ആരോഗ്യ വകുപ്പിന് കഴിഞ്ഞിട്ടുണ്ട്.

കേരളത്തിലെ നിപ പ്രതിരോധ സംവിധാനങ്ങളിലും വൈറസ് കണ്ടുപിടിക്കുന്നതിനുള്ള ഇവിടുത്തെ വി.ആര്‍.ഡി.എല്‍ ലാബിലെ പരിശോധനയിലും ഐ.സി.എം.ആര്‍- എന്‍.ഐ.വി പൂനെ ശാസ്ത്രജ്ഞര്‍ സംതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. ഇവിടെ പോസിറ്റീവായി കണ്ടെത്തിയ സാമ്പിളുകള്‍ പ്രോട്ടോക്കോള്‍ പാലിക്കുന്നതിന്റെ ഭാഗമായാണ് പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് സ്ഥിരീകരണത്തിനായി അയയ്ക്കുന്നത്. എന്നാല്‍ ഇവിടെ പോസിറ്റീവോ നെഗറ്റീവോ ആകുന്നത് പൂനെയിലും അതേ റിസള്‍ട്ട് വരുന്നതായാണ് അനുഭവമെന്ന് എന്‍.ഐ.വി ശാസ്ത്രജ്ഞര്‍ പറഞ്ഞതായി മന്ത്രി അറിയിച്ചു.

Share news
error: Content is protected !!
Scroll to Top