ഭിന്നലിംഗക്കാര്‍ക്ക് കൊച്ചി മെട്രോയില്‍ ജോലി നല്‍കാൻ തീരുമാനം

transgenders_EPSകൊച്ചി : ഭിന്നലിംഗക്കാര്‍ക്ക് കൊച്ചി മെട്രോയില്‍ ജോലി നല്‍കാന്‍ തീരുമാനം. ഭിന്നലിംഗക്കാര്‍ക്കെതിരെ ആക്രമണങ്ങള്‍ ഉണ്ടാവുകയും ഇവര്‍ക്ക് ജോലിനല്‍കാന്‍ പലരും തയാറാകാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് തീരുമാനം. ഭിന്നലിംഗ വിഭാഗത്തില്‍പെടുന്നവരുടെ ദീര്‍ഘകാലത്തെ ആവശ്യത്തിനാണ് ഇതോടെ പരിഹാരമാകുന്നത്. കേരളത്തില്‍ ആദ്യമായാണ് ഒരു സര്‍ക്കാര്‍ സംവിധാനത്തില്‍ ഭിന്നലിംഗത്തില്‍പെട്ടവര്‍ക്ക് ജോലി നല്‍കുന്നത്. ഭിന്നലിംഗക്കാരെ അംഗീകരിച്ച എല്‍ഡിഎഫ് സര്‍ക്കാര്‍ നയത്തിന്റെ ചുവടുപിടിച്ചാണ് സിറ്റി പൊലീസിന്റെ ഇടപെടല്‍.

കൊച്ചി സിറ്റി  പൊലീസ് കമീഷണര്‍ എം പി ദിനേശും കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് എംഡി ഏലിയാസ് ജോര്‍ജും നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. വിശദമായ പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കി നല്‍കാന്‍ കൊച്ചി മെട്രോ സിറ്റി പൊലീസിനോട് ആവശ്യപ്പെട്ടു. ഭിന്നലിംഗവിഭാഗക്കാരുടെ സംഘടനാ പ്രതിനിധികളുമായി ചര്‍ച്ച ചെയ്ത് ഇവരെ ഉള്‍കൊള്ളിക്കാന്‍ കഴിയുന്ന ജോലികളുടെ വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കുമെന്ന് പൊലീസ് കമീഷണര്‍ അറിയിച്ചു. ജോലിക്കാവശ്യമായ സാങ്കേതിക, തൊഴില്‍ പരിശീലനം പൊലീസ് തന്നെ ഇവര്‍ക്കു നല്‍കും.

ഭിന്നലിംഗക്കാര്‍തമ്മിലുണ്ടായ സംഘര്‍ഷത്തെതുടര്‍ന്ന് കഴിഞ്ഞദിവസം പൊലീസ് നടത്തിയ ലാത്തിചാര്‍ജില്‍ കൊച്ചിയിലെ രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ പ്രതിഷേധിച്ച് ഭിന്നലിംഗവിഭാഗത്തില്‍പെടുന്നവര്‍ നിലനില്‍പിനായി കമീഷണര്‍ ഓഫീസിലേക്ക് മാര്‍ച്ചും നടത്തി. തൊഴിലില്ലായ്മയാണ് തങ്ങള്‍ നേരിടുന്ന പ്രധാന പ്രശ്നമെന്ന് സംഘടനാ പ്രതിനിധികള്‍ പൊലീസുമായി നടത്തിയ ചര്‍ച്ചയില്‍ വ്യക്തമാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് പൊലീസ് ഇവര്‍ക്ക് തൊഴില്‍ ലഭ്യമാക്കാനുള്ള സാധ്യത തേടിയത്.

തങ്ങളെ അംഗീകരിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ കാട്ടിയ ധീരതയാണ് പരസ്യമായ പ്രതികരണത്തിനും പ്രകടനത്തിനും ധൈര്യം നല്‍കിയതെന്ന് ഇവര്‍ പറഞ്ഞു.

 

Share news
error: Content is protected !!
Scroll to Top