എടവണ്ണയില്‍ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് എക്‌സിസ്‌റ്റെന്‍ഷന്‍ ഓഫീസര്‍ പിടിയില്‍

മലപ്പുറം: കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് എക്‌സിസ്‌റ്റെന്‍ഷന്‍ ഓഫീസര്‍ പിടിയിലായി. മലപ്പുറം ജില്ലയിലെ എടവണ്ണ വി.ഇ.ഒ കൃഷ്ണദാസാണ് വിജിലന്‍സിന്റെ പിടിയിലായത്. എസ്.സി/എസ്.റ്റി വിഭാഗക്കാര്‍ക്ക് വീട് അറ്റകുറ്റപണികള്‍ നടത്താന്‍ പഞ്ചായത്തില്‍ നിന്നും അനുവദിച്ചിട്ടുള്ള എഴുപത്തിഅയ്യായിരം രൂപ ലഭിക്കാനായി എടവണ്ണ സ്വദേശി പഞ്ചായത്ത് മെമ്പര്‍ മുഖേന പഞ്ചായത്തില്‍ അപേക്ഷ നല്‍കിയിരുന്നു. തുക അനുവദിക്കുകയും ചെയ്തിരുന്നു. 2019ല്‍ വീടിന്റെ അറ്റകുറ്റപണികള്‍ പൂര്‍ത്തിയാക്കി തുകമാറാനായി പഞ്ചായത്തില്‍ അപേക്ഷ നല്‍കി. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും തുക ലഭിക്കാതായതോടെ പഞ്ചായത്ത് അധികൃതരെ സമീപിച്ചു. അപ്പോഴാണ് ഫയല്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി വി. ഇ.ഒ കൃഷ്ണദാസിന്റെ കൈവശമാണെന്ന് അറിയുന്നത്. തുടര്‍ന്ന് കൃഷ്ണദാസിനെ സമീപിച്ചെങ്കിലും പല കാരണങ്ങള്‍ പറഞ്ഞ് മടക്കി അയക്കുകയായിരുന്നു. കഴിഞ്ഞദിവസം മൂവായിരം രൂപ കൈക്കൂലി നല്‍കിയാല്‍ തുക അനുവദിക്കാമെന്ന് കൃഷ്ണദാസ് അപേക്ഷകനെ അറിയിച്ചു. ഇതെ തുടര്‍ന്നാണ് എടവണ്ണ സ്വദേശി വിജലന്‍സിനെ വിവരം അറിയിച്ചത്.

ഇതെതുടര്‍ന്നാണ് മലപ്പുറം യൂണിറ്റ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് എ.രാമചന്ദ്രന്റെ നേതൃത്വത്തില്‍ കൃഷ്ണദാസിനെ ശനിയാഴ്ച ഉച്ചയ്ക്ക് 2.25 ഓടെ എടവണ്ണ പഞ്ചായത്ത് ഓഫീസിന്റെ പിറകുവശത്ത് വെച്ച് മൂവായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പിടികൂടിയത്. അറസ്റ്റ് ചെയ്ത കൃഷ്ണദാസിനെ കോഴിക്കോട് വിജിലന്‍സ് കോടതിയില്‍ ഹാജരാക്കി.

വിജിലന്‍സ് പോലീസ് ഇന്‍സ്‌പെക്ടറായ ഗംഗാധരന്‍, എഎസ്‌ഐ മോഹന്‍ദാസ്, ശ്രീനിവാസന്‍,സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ മോഹനകൃഷ്ണന്‍, ഹനീഫ,റഫീഖ്, സമീര്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Share news
error: Content is protected !!
Scroll to Top