തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസില്‍ കുറ്റം നിഷേധിച്ച് ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി.ജയരാജന്‍. തിരുവനന്തപുരം സിജെഎം കോടതി ഇന്ന് ജയരാജന് കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചു. അന്നത്തെ സര്‍ക്കാരിന്റെ ആസൂത്രിത നീക്കമാണ് കേസിന് പിന്നിലെന്ന് തുടര്‍ന്ന് മാധ്യമങ്ങളെ കണ്ട ജയരാജന്‍ ആരോപിച്ചു. അന്നത്തെ പ്രതിപക്ഷത്തെ അവഹേളിക്കാനാണ് സ്പീക്കറും സര്‍ക്കാരും ശ്രമിച്ചതെന്നും ജയരാജന്‍ പറഞ്ഞു.
കുറ്റപത്രം വായിച്ചു കേള്‍പ്പിച്ച ശേഷം വിചാരണ തീയതിയും കോടതി തീരുമാനിച്ചു. നിയമസഭാ കയ്യാങ്കളി കേസില്‍ വിചാരണ തുടങ്ങാന്‍ ഒരു മാസത്തെ സമയം വേണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം തിരുവനന്തപുരം സിജെഎം കോടതി അംഗീകരിച്ചു. ദൃശ്യങ്ങളും രേഖകളും കൈമാറാന്‍ സമയം വേണമെന്ന് കോടതിയില്‍ പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. ആവശ്യം അനുവദിച്ച കോടതി, കേസ് അടുത്ത മാസം 26 ന് വീണ്ടും പരിഗണിക്കുമെന്ന് വ്യക്തമാക്കി. അന്ന് വിചാരണ തീയതി തീരുമാനിക്കാമെന്നും സിജെഎം കോടതി അറിയിച്ചു.
കേസിലെ മറ്റ് അഞ്ചു പ്രതികളും ഈ മാസം 14ന് കോടതി നേരിട്ട് ഹാജരായി കുറ്റപത്രം വായിച്ചു കേട്ടിരുന്നു. പക്ഷെ ജയരാജന്‍ അസുഖ കാരണം ചൂണ്ടികാട്ടി അന്ന് ഹാജരായിരുന്നില്ല. തുടര്‍ന്ന്, ഇന്ന് കേസ് പരിഗണിക്കുമ്പോള്‍ നേരിട്ട് ഹാജരാകണമെന്ന് ഇ.പി.ജയരാജന് കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു.
ധനമന്ത്രിയായിരുന്ന കെ.എം.മാണിയുടെ ബജറ്റ് അവതരണം തടസ്സപ്പെടുത്തുന്നതിനിടെ നിയമസഭയില്‍ 2.20 ലക്ഷം രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചുവെന്നാണ് കേസ്. കേസിലെ പ്രധാന തെളിവായ കയ്യാങ്കളിയുടെ ദൃശ്യങ്ങളുടെ പകര്‍പ്പ് പ്രതിഭാഗത്തിന് കൈമാറാന്‍ കോടതി പ്രോസിക്യൂഷന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.




