റഹീമിനെ നാട്ടിലെത്തിക്കാനുള്ള നിയമനടപടികള്‍ക്ക് തുടക്കം

കോഴിക്കോട്: കേരളം ഒറ്റക്കെട്ടായി 34 കോടി രൂപ സമാഹരിച്ചതോടെ സൗദി അറേബ്യയിലെ ജയിലില്‍ കഴിയുന്ന എം പി അബ്ദുള്‍ റഹീമിനെ മോചിപ്പിക്കാനുള്ള നിയമനടപടികളിലേക്ക് നീങ്ങി. പണം കൈമാറി നടപടി പൂര്‍ത്തിയാക്കുന്നതോടെ ഒരു മാസത്തിനുള്ളില്‍ റഹീമിനെ നാട്ടിലെത്തിക്കാനാവുമെന്നാണ് പ്രതീക്ഷ. പണം സമാഹരിച്ച വിവരം സൗദി അറേബ്യയിലെ ബന്ധപ്പെട്ട ഔദ്യോഗിക സംവിധാനങ്ങളെ അറിയിച്ചിട്ടുണ്ട്. ബാങ്ക് അധികൃതരുമായി ചര്‍ച്ച നടത്തി, രണ്ടുദിവസത്തിനുശേഷം വിദേശ മന്ത്രാലയത്തിന് തുക കൈമാറും. ഇതിനുള്ള അപേക്ഷ നല്‍കിയിട്ടുണ്ട്. സൗദിയിലെ പരാതിക്കാരുടെ കുടുംബം പ്രത്യേക അക്കൗണ്ട് രൂപീകരിച്ചശേഷം എംബസി വഴി പണം കൈമാറുമെന്ന് അബ്ദുള്‍ റഹീം നിയമസഹായ സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

സൗദിയിലെ നടപടികളുടെ ഏകോപനത്തിനായി റിയാദിലെ രണ്ട് കമ്മിറ്റി അംഗങ്ങളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. വധശിക്ഷ ഒഴിവാക്കാനായി വെള്ളി വൈകിട്ടോടെ 34.46 കോടി രൂപയാണ് റഹീമിനായി മലയാളികള്‍ സമാഹരിച്ചത്. ലക്ഷ്യമിട്ട തുക ലഭിച്ചതായി അറിയിച്ചിട്ടും റഹീമിന്റെ വീട്ടിലേക്ക് നേരിട്ടും അല്ലാതെയും കാരുണ്യപ്രവാഹമായിരുന്നു. കേരളത്തിന് പുറത്തുള്ള മലയാളികളടക്കം വീട്ടിലെത്തി പണം നല്‍കി. പണം തികഞ്ഞതോടെ സേവ് അബ്ദുള്‍ റഹീം ആപ്പ് പ്രവര്‍ത്തനം നിര്‍ത്തുകയായിരുന്നു. ശനിയാഴ്ചയും പണവുമായി എത്തിയവരുണ്ട്. പലരെയും സ്നേഹപൂര്‍വം മടക്കി അയക്കുകയാണ്. കൂടുതല്‍ ലഭിച്ച പണം കമ്മിറ്റി തീരുമാനമനുസരിച്ച് പിന്നീട് വിനിയോഗിക്കും.

18 വര്‍ഷമായി ജയിലിലുള്ള ഫറോക്ക് സ്വദേശി എം പി അബ്ദുള്‍ റഹീമിന്റെ മോചനത്തിനായാണ് ലോകമെമ്പാടുമുള്ള മലയാളികള്‍ ഒരേ മനസ്സോടെ പണം സമാഹരിച്ചത്. സ്പോണ്‍സറുടെ ഭിന്നശേഷിക്കാരനായ മകന്‍ കൈയബദ്ധം മൂലം മരിച്ച സംഭവത്തിലാണ് കോടതി റഹീമിന് വധശിക്ഷ വിധിച്ചത്. 34 കോടി രൂപ മോചനദ്രവ്യം നല്‍കിയാല്‍ വധശിക്ഷയില്‍നിന്ന് ഒഴിവാക്കാന്‍ സമ്മതമാണെന്ന് ഒരു മാസംമുമ്പ് കുട്ടിയുടെ കുടുംബം അറിയിച്ചതോടെയാണ് പണസമാഹരണം തുടങ്ങിയത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top