ലോറന്‍സിന്റെ മൃതദേഹം വൈദ്യ പഠനത്തിന്; മതാചാരപ്രകാരം സംസ്‌കരിക്കണമെന്ന മകളുടെ ആവശ്യം തള്ളി

കൊച്ചി: ലോറന്‍സിന്റെ മൃതദേഹം മതാചാരപ്രകാരം സംസ്‌കരിക്കണമെന്ന മകള്‍ ആശയുടെ ആവശ്യം തള്ളി. മൃതദേഹം വൈദ്യപഠനത്തിനായി ഉപയോഗിക്കുമെന്ന് കളമശേരി മെഡിക്കല്‍ കോളജ് ഉപദേശക സമിതി അറിയിച്ചു. അനാട്ടമി ആക്ട് അനുസരിച്ചാണ് അനുമതി പത്രമെന്ന് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ പറഞ്ഞു.

വൈദ്യപഠനത്തിനായി മൃതദേഹം നല്‍കണമെന്ന് എംഎം ലോറന്‍സ് വാക്കാല്‍ നിര്‍ദേശിച്ചിരുന്നു. ഇതിന് വിശ്വാസയോഗ്യമായ സാക്ഷിമൊഴികളുണ്ടെന്നും സമിതി വിലയിരുത്തി. ഇതിന് സാക്ഷികളായ രണ്ടുമക്കള്‍ കമ്മിറ്റി മുന്‍പാകെ ഹാജരായിരുന്നു.

ഇക്കാര്യത്തില്‍ തീരുമാനം കൈക്കൊള്ളുന്നതിനായി കളമശേരി മെഡിക്കല്‍ കോളജ് പ്രത്യേക സമിതിയെ തന്നെ നിയോഗിച്ചിരുന്നു. പ്രിന്‍സിപ്പല്‍, സൂപ്രണ്ട്, ഫൊറന്‍സിക്, അനാട്ടമി വിഭാഗങ്ങളുടെ മേധാവികള്‍, വിദ്യാര്‍ഥി പ്രതിനിധി എന്നിവര്‍ ഉള്‍പ്പെട്ടതായിരുന്നു സമിതി.

ശനിയാഴ്ച ഉച്ചയ്ക്കു കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് എം.എം.ലോറന്‍സ് അന്തരിച്ചത്. പിന്നാലെ തിങ്കളാഴ്ച എറണാകുളം ടൗണ്‍ഹാളില്‍ നടന്ന പൊതുദര്‍ശനത്തിനിടെ നാടകീയ സംഭവങ്ങള്‍ അരങ്ങേറി. മൃതദേഹം ഗവ. മെഡിക്കല്‍ കോളജിന് വിട്ടുനല്‍കാനുള്ള സഹോദരങ്ങളുടെ തീരുമാനത്തിനെതിരെ ആശ ഹൈക്കോടതിയെ സമീപിച്ചു. തുടര്‍ന്ന്, മക്കളുടെ ഭാഗം കേട്ട ശേഷം തീരുമാനമെടുക്കാന്‍ മെഡിക്കല്‍ കോളജിന് ഹൈക്കോടതി നിര്‍ദേശം നല്‍കുകയായിരുന്നു

ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ കോളജിനു കൈമാറുന്നത് മകളും ചെറുമകനും തടഞ്ഞത് നേരിയ സംഘര്‍ഷത്തിന് ഇടയാക്കിയിരുന്നു. ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ കോളേജിനു പഠന ആവശ്യങ്ങള്‍ക്കായി കൈമാറരുതെന്നും മൃതദേഹം ആശുപത്രിക്ക് കൈമാറാന്‍ ലോറന്‍സ് പറഞ്ഞിരുന്നില്ലെന്നുമാണ് മകള്‍ ആശയുടെ ഹര്‍ജിയില്‍ പറഞ്ഞത്. അച്ഛന് അങ്ങനെയൊരു ആഗ്രഹം ഉള്ളതായി തനിക്കറിയില്ല. അമ്മ ഉണ്ടായിരുന്നെങ്കില്‍ സമ്മതിക്കില്ലായിരുന്നു. അച്ഛനെ പള്ളിയില്‍ അടക്കണമെന്നും ആശ ആവശ്യപ്പെട്ടിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top