Section

malabari-logo-mobile

കോഴിക്കോട് ലൈറ്റ് മെട്രോ ; രണ്ട് റൂട്ടുകള്‍ പരിഗണനയില്‍

HIGHLIGHTS : Kozhikode Light Metro; Two routes under consideration

കോഴിക്കോട്: കോഴിക്കോട് നഗരത്തിന്റെ ഗതാഗത കുരുക്കിന് പരിഹാരമാകാന്‍ ലൈറ്റ് മെട്രോ വരുന്നു. ആദ്യ ഘട്ടത്തില്‍ ലൈറ്റ് മെട്രോയ്ക്ക് പരിഗണിക്കുന്ന പാതകള്‍ക്ക് തീരുമാനമായി. ആദ്യഘട്ടത്തില്‍ 27.1 കിലോമീറ്റര്‍ ദൂരമുള്ള രണ്ട് കോറിഡോറുകളാണ് പരിഗണിക്കുന്നത്. ഏറ്റവും തിരക്കുകളുള്ള റൂട്ടുകള്‍, സ്ഥലങ്ങള്‍ എന്നിവ കണക്കാക്കിയാണ് ലൈറ്റ് മെട്രോയ്ക്ക് പാതകള്‍ നിര്‍മിക്കുന്നത്. ആദ്യ കോറിഡോര്‍- തെക്കുവടക്ക് ദിശയില്‍ വെസ്റ്റ്ഹില്‍- നടക്കാവ്- മീഞ്ചന്ത- ചെറുവണ്ണൂര്‍- രാമനാട്ടുകര എന്നീ റൂട്ടിലും രണ്ടാമത്തെ കോറിഡോര്‍- കിഴക്കുപടിഞ്ഞാറ് ദിശയില്‍ മെഡിക്കല്‍ കോളേജ്- തൊണ്ടയാട്- കോഴിക്കോട് ബീച്ച് റൂട്ടിലുമാണ് നിര്‍മിക്കുക. വെസ്റ്റ്ഹില്‍- രാമനാട്ടുകര കോറിഡോറിന് 19 കിലോമീറ്ററും മെഡിക്കല്‍ കോളേജ്- ബീച്ച് കോറിഡോറിന് 8.1 കിലോമീറ്ററുമാണ് ദൈര്‍ഘ്യം. നഗരത്തിന്റെ ഗതാഗത കുരുക്കിന് പരിഹാരമായി മെട്രോ റെയില്‍ പോലുള്ള ഗതാഗത സംവിധാനം ആവശ്യമാണെന്ന് സമഗ്ര മൊബിലിറ്റി പ്ലാന്‍ കരട് റിപ്പോര്‍ട്ടിന്റെ ഭാഗമായി നടന്ന ചര്‍ച്ചയിലാണ് വിലയിരുത്തല്‍.

കോര്‍പ്പറേഷന്‍, രാമനാട്ടുകര, ഫറോക്ക് മുനിസിപ്പാലിറ്റികള്‍, ഒളവണ്ണ, കുന്ദമംഗലം, കടലുണ്ടി പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന പ്രദേശമാണ് സമഗ്രമൊബിലിറ്റി പ്ലാനിന്റെ പഠനമേഖല. 210 ചതുരശ്ര കിലോമീറ്ററാണ് ദൂരം. 10.63 ലക്ഷമാണ് ജനസംഖ്യ. ആദ്യഘട്ടത്തില്‍ പരിഗണിക്കുന്ന രണ്ട് പാതകളില്‍, വെസ്റ്റ്ഹില്‍-നടക്കാവ്-മീഞ്ചന്ത-ചെറുവണ്ണൂര്‍-രാമനാട്ടുകര വരെ 19 കിലോമീറ്റര്‍, ബീച്ച്-തൊണ്ടയാട്-മെഡിക്കല്‍ കോളേജ് വരെ 8.1 കിലോമീറ്റര്‍ എന്നിങ്ങനെയാണ്. ഇതിനുമാത്രം 5400 കോടിയിലേറെയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. രണ്ട്- മൂന്ന് ഘട്ടങ്ങളിലായി നടക്കാവ്-കുന്ദമംഗലം (12.8 കിമീ), വേങ്ങേരി-രാമനാട്ടുകര (17.2 കിമീ) യുമാണ് പരിഗണിക്കുന്നത്. മൊബിലിറ്റി ഹബ്ബും വേണ്ടിവരും.

sameeksha-malabarinews

മെഡിക്കല്‍ കോളേജ് മുതല്‍ മീഞ്ചന്ത വരെയായിരുന്നു ആദ്യ ഘട്ടത്തിലെ നിര്‍ദേശം. കരട് നിര്‍ദേശം കോര്‍പറേഷനില്‍ ചര്‍ച്ച ചെയ്ത് പാസാക്കിയ ശേഷം സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരത്തിനും കേന്ദ്ര സര്‍ക്കാര്‍ അംഗീകാരത്തിനും സമര്‍പ്പിക്കും. ഇതിന് ഏഴുമാസത്തെ സമയമാണ് കണക്കാക്കുന്നത്. ഇതിനുശേഷം വിശദമായ പദ്ധതി രേഖ തയ്യാറാക്കും. 50 മുതല്‍ 60 വര്‍ഷം വരെയുള്ള കോഴിക്കോടിന്റെ വികസനം മുന്‍കൂട്ടി കണ്ടാണ് പദ്ധതി തയ്യാറാക്കുന്നതെന്ന് ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ് പറഞ്ഞു.

കോഴിക്കോട് സിറ്റി മാസ്റ്റര്‍ പ്ലാന്‍, സമഗ്ര മൊബിലിറ്റി പ്ലാന്‍ എന്നിവയുമായി ഏകോപിപ്പിച്ചായിരിക്കും ലൈറ്റ് മെട്രോ പദ്ധതി. തൂണുകളിലാണ് (എലിവേറ്റഡ്) മെട്രോ വരുന്നതെങ്കില്‍ സ്റ്റേഷനുകള്‍ നിര്‍മിക്കാനായിരിക്കും പ്രധാനമായും സ്ഥലം ഏറ്റെടുക്കേണ്ടി വരികയെന്ന് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് എംഡി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കി. കോഴിക്കോട് ലൈറ്റ് മെട്രോ നിര്‍മാണത്തോടനുബന്ധിച്ച് സര്‍ക്കുലര്‍ ബസ് സര്‍വീസുകള്‍, നിലവിലെ സിറ്റി ബസ് സര്‍വീസുകളുടെ പുനഃവിന്യാസം, നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളില്‍ പാര്‍ക്കിങ് എന്നിങ്ങനെ സമഗ്ര പദ്ധതിയാണ് ആസൂത്രണം ചെയ്യുന്നത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!