കൊടിയേരി സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റു

kodiyeriആലപ്പുഴ: സി പി എം സംസ്ഥാന സെക്രട്ടറിയായി കൊടിയേരി ബാലകൃഷ്ണന്‍ ചുമതലയേറ്റു. ആലപ്പുഴയില്‍ സമാപിച്ച സംസ്ഥാനസമ്മേളനത്തിലാണ് കോടിയേരിയുടെ സ്ഥാനാരോഹണം. പതിനാറ് വര്‍ഷം കേരളത്തില്‍ സി പി എമ്മിനെ നയിച്ച പിണറായി വിജയന്‍ പടിയിറങ്ങി.

88 അംഗ സംസ്ഥാന കമ്മിറ്റിയെയും സമ്മേളനം തെരഞ്ഞെടുത്തു. ഇതില്‍ ഒരു സ്ഥാനം ഒഴിച്ചിട്ടിരിക്കുകയാണ്. സ്ഥാനമൊഴിഞ്ഞ പിണറായി വിജയനാണ് സെക്രട്ടറി സ്ഥാനത്തേക്ക് കോടിയേരിയുടെ പേര് നിര്‍ദ്ദേശിച്ചത്. സംസ്ഥാനകമ്മിറ്റി അംഗങ്ങള്‍ ഏകകണ്ഠമായി നിര്‍ദേശം അംഗീകരിക്കുകയായിരുന്നു.

പുതിയ കമ്മിറ്റിയില്‍ 15 പുതുമുഖങ്ങളുണ്ട്. സി പി എം സ്ഥാപകനും കേന്ദ്രകമ്മിറ്റി അംഗവുമായ വി എസ് അച്യുതാനന്ദന്‍ വി എസ് അച്യുതാനന്ദന്‍ സമാപന സമ്മേളനത്തിലും പങ്കെടുത്തില്ല. പാര്‍ട്ടിക്ക് വിധേയനാകുമെങ്കില്‍ വി എസ്സിന് തിരികെവരാമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞപ്പോള്‍ പുതിയ സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണനും സ്ഥാനമൊഴിഞ്ഞ സെക്രട്ടറി പിണറായി വിജയനും വി എസ്സിനോട് ഒരു ദയയും കാട്ടിയില്ല.

അതേസമയം പോളിറ്റ് ബ്യൂറോ അംഗങ്ങളായ സീതാറാം യെച്ചൂരി, ബൃന്ദാ കാരാട്ട്, എം എ ബേബി തുടങ്ങിയവര്‍ ഈ വിഷയം പരാമര്‍ശിച്ചതേയില്ല. പ്രസംഗത്തിന്റെ അവസാനമാണ് കാരാട്ട് വി എസ് വിഷയം സംസാരിച്ചത്. മുതിര്‍ന്ന നേതാവ് എന്ന നിലയില്‍ വി എസ്സിന്റെ സംഭാവനകളെ അനുസ്മരിച്ച അദ്ദേഹം വി എസ് പിണങ്ങിപ്പോയതിലുള്ള നൈരാശ്യം മറച്ചുവെച്ചില്ല. നിലപാടുമാറ്റി പാര്‍ട്ടി അച്ചടക്കം പാലിച്ച് പാര്‍ട്ടിക്കൊപ്പം കൂടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Share news
error: Content is protected !!
Scroll to Top