വിദ്യാഭ്യാസ മുന്നേറ്റത്തിന്‌ കേരളം മാതൃക:പി.കെ. അബ്‌ദുറബ്ബ്‌

parappanangadi,cooperative collegeപരപ്പനങ്ങാടി: ഇന്ദുലേഖ നോവലിന്റെ ശതോത്തര രജത ജൂബിലിയാഘോഷഭാഗമായി നടന്ന വിദ്യാഭ്യാസ സെമിനാര്‍ വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്‌ദുറബ്ബ്‌ ഉദ്‌ഘാടനം ചെയ്‌തു.
1967 മുതല്‍ 1983 വരെയുള്ള കാലഘട്ടങ്ങളിലാണ്‌ കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിദ്യാഭ്യാസ പുരോഗതി കൈവരിച്ചത്‌. സാക്ഷരതയിലും വിദ്യാഭ്യാസ നിലവാരത്തിലും വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞ്‌ പോക്കിന്റെ കുറവിലും കേരളം മറ്റു സംസ്ഥാനങ്ങളേക്കാള്‍ മുന്നിലാണ്‌.
കേരള സര്‍ക്കാര്‍ ആവിഷ്‌കരിച്ച ആശ്വാസ്‌ സ്‌കൂള്‍, ഫോക്കസ്‌, അതുല്യം പദ്ധതികളിലുടെ കൂടുതല്‍ മെച്ചപ്പെട്ട വിദ്യാഭ്യാസ പുരോഗതിയും സാക്ഷരതയും കൈവരിക്കാന്‍ കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നമ്മുടെ കുട്ടികള്‍ക്ക്‌ ഇവിടെത്തന്നെ പഠിക്കാന്‍ അവസരം ഉണ്ടാക്കുകമാത്രമല്ല മറ്റു സംസ്ഥാനങ്ങളിലെ വിദ്യാര്‍ഥികളെ ഇങ്ങോട്ട്‌ ആകര്‍ഷിക്കുക എന്നതു കൂടിയാണ്‌ ഗവണ്‍മെന്റ്‌ ലക്ഷ്യം ഇടുന്നത്‌.
വിദ്യാഭ്യാസ രംഗത്ത്‌ ആഗോള തലത്തിലുള്ള പരിവര്‍ത്തനങ്ങള്‍ മനസ്സിലാക്കേണ്ടിയിരിക്കുന്നു. കാലഘട്ടത്തിനനുസരിച്ചുള്ള മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ തയ്യാറാവണം. വിദ്യാഭ്യാസ അവകാശ നിയമം കേന്ദ്രം പാസ്സാക്കിയത്‌ കേരളത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടിട്ടാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
സി.എച്ച്‌ മുഹമ്മദ്‌ കോയ നഗറില്‍ വെച്ച്‌ നടന്ന സെമിനാറില്‍ പ്രൊഫസര്‍ ഇ.പി. മുഹമ്മദാലി അദ്ധ്യക്ഷത വഹിച്ചു. എം.ജി. യൂണിവേഴ്‌സിറ്റി പ്രൊ.വൈസ്‌ ചാന്‍സലര്‍ ഡോ.ഷീന ഷുക്കൂര്‍, കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ്‌ മെമ്പര്‍ പി.എ. റഷീദ്‌, ചന്ദ്രിക എഡിറ്റര്‍ സി.പി. സൈതലവി, എന്നിവര്‍ കേരളം നേടിയതും നേടേണ്ടതും എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. പ്രിന്‍സിപ്പാള്‍ പ്രൊഫസര്‍ കെ. മുഹമ്മദ്‌ സ്വാഗതവും സി.എച്ച്‌. മുഹമ്മദ്‌ ഇഖ്‌ബാല്‍ നന്ദിയും പറഞ്ഞു. വൈകുന്നേരം നടന്ന സാംസ്‌കാരിക സായാഹ്നം ജില്ലാ ജഡ്‌ജ്‌ (എം.എ.സി.ടി തിരൂര്‍) ഉദ്‌ഘാടനം ചെയ്‌തു. മലപ്പുറം ഡി.ടി.പി.സി. സെക്രട്ടറി ഉമ്മര്‍കോയ, എം.എ. ഖാദര്‍, എം. അഹമ്മദലി, ഹനീഫ പുതുപ്പറമ്പ്‌, ടി.ഗോപാലകൃഷ്‌ണന്‍ മാസ്റ്റര്‍, എ. അഹമ്മദുണ്ണി, പി.ജഗന്നിവാസന്‍, പി. കൃഷ്‌ണന്‍ മാസ്റ്റര്‍ പ്രസംഗിച്ചു. ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഇശല്‍ നൈറ്റിന്‌ രഹ്‌നയും സംഘവും നേതൃത്വം നല്‍കി..

Share news
error: Content is protected !!
Scroll to Top