വെള്ളം കലര്‍ന്ന ഡീസല്‍ നല്‍കിയ സംഭവം: നഷ്ടപരിഹാരം നല്‍കണമെന്ന് ജില്ലാ ഉപഭോക്തൃ കമ്മീഷന്‍

മലപ്പുറം:പമ്പില്‍ നിന്നും അടിച്ച ഡീസലില്‍ ജലാംശം കലര്‍ന്നിരുന്നതിനാല്‍ വാഹനത്തിന് ഗുരുതരമായ കേടുപാട് സംഭവിച്ചുവെന്ന പരാതിയില്‍ വാഹനം നന്നാക്കുന്നതിനുള്ള ചിലവും നഷ്ടപരിഹാരവും നല്‍കാന്‍ ജില്ലാ ഉപഭോക്ത്യ കമ്മീഷന്‍ ഉത്തരവിട്ടു. വെസ്റ്റ് കോഡൂര്‍ സ്വദേശി വിജേഷ് കൊളത്തായി നല്‍കിയ പരാതിയിലാണ് കമ്മീഷന്റെ ഉത്തരവ്.

കുമരകത്തുള്ള ജോലി സ്ഥലത്തേക്ക് പോകുന്നതിനായി രാത്രി തന്നെ 4500 രൂപയുടെ ഡീസല്‍ കാറില്‍ നിറച്ചിരുന്നുവെന്നും അതിരാവിലെ കുറച്ച് ദൂരം മാത്രം സഞ്ചരിച്ചപ്പോഴേക്കും തന്റെ കാര്‍ പ്രവര്‍ത്തന രഹിതമായെന്നും തുടര്‍ന്ന് വര്‍ക്ക് ഷോപ്പില്‍ പരിശോധിച്ചപ്പോള്‍ ഡീസലില്‍ വെള്ളം കലര്‍ന്നതാണ് വാഹനത്തിന് കേടുപാട് പറ്റാന്‍ കാരണമെന്ന് കണ്ടെത്തിയെന്നും പരാതിക്കാരന്‍ കമ്മീഷന്‍ മുമ്പാകെ ഉന്നയിച്ചു. പമ്പുടമയെ കാര്യം ധരിപ്പിച്ചെങ്കിലും പരാതിക്ക് പരിഹാരം കാണാന്‍ തയാറാവാത്തതിനെ തുടര്‍ന്നാണ് ഇദ്ദേഹം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനെ സമീപിച്ചത്. ജലാംശവും മാലിന്യവും ഡീസലില്‍ കലര്‍ന്നിരുന്നതായി ലബോറട്ടറി പരിശോധനയിലൂടെ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പരാതിക്കാരന് അനുകൂലമായി കമ്മീഷന്‍ വിധി പറയുകയായിരുന്നു.

വാഹനം നന്നാക്കുന്നതിന് വന്ന ചെലവ് 1,57,891 രൂപയും നഷ്ടപരിഹാരമായി 2,00,000 രൂപയും കോടതി ചെലവായി ഈടാക്കിയ 15,000 രൂപയും ഡീസലിന്റെ വിലയായി ഈടാക്കിയ പരാതിക്കാരന് നല്‍കുന്നതിനാണ് കെ.മോഹന്‍ദാസ് പ്രസിഡന്റും പ്രീതി ശിവരാമന്‍, സി.വി മുഹമ്മദ് ഇസ്മായില്‍ എന്നിവര്‍ അംഗങ്ങളുമായ കമ്മീഷന്‍ വിധിച്ചത്. ഒരു മാസത്തിനകം വിധി സംഖ്യ നല്‍കാത്ത പക്ഷം വിധി സംഖ്യയിമേല്‍ 12 ശതമാനം പലിശയ്ക്കും പരാതിക്കാരന് അര്‍ഹതയുണ്ടാകുമെന്ന് വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

 

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top