‘ ബന്ദികള്‍ ഭൂമിക്കടിയിലെ തുരങ്കങ്ങളില്‍’; ഹമാസ് മോചിപ്പിച്ച ഇസ്രയേലി വനിതകളുടെ വെളിപ്പെടുത്തല്‍

ടെല്‍ അവീവ്: ഹമാസിന്റെ പിടിയിലുള്ള 200ലധികം ബന്ദികള്‍ കഴിയുന്നത് ഭൂഗര്‍ഭ അറകളില്‍ ആണെന്ന് ഇന്നലെ ഹമാസ് മോചിപ്പിച്ച രണ്ട് ഇസ്രയേലി വനിതകള്‍ വെളിപ്പെടുത്തി. ഇന്നലെ ഹമാസ് മോചിപ്പിച്ച രണ്ട് ഇസ്രയേലി വനിതകളായ നൂറിത് കൂപ്പറും യോക് വേഡ് ലിഫ്ഷിറ്റ്‌സും ഇന്ന് മാധ്യമങ്ങളെ കണ്ടാണ് ബന്ദിയായി കഴിഞ്ഞതിന്റെ അനുഭവങ്ങള്‍ തുറന്നുപറഞ്ഞത്. ഇരുന്നൂറിലേറെ ബന്ദികളെ ഹമാസ് താമസിപ്പിച്ചിരിക്കുന്നത് ഭൂഗര്‍ഭ തുരങ്കങ്ങളില്‍ ആണെന്ന് ഇവര്‍ പറഞ്ഞു. ജീവിതത്തിലെ നരകതുല്യ അനുഭവമായിരുന്നു ബന്ദി ജീവിതമെന്നും വളരെ തയ്യാറെടുത്ത്, ദീര്‍ഘകാല ആസൂത്രണമാണ് ഇസ്രയേലിനെതിരായ ഹമാസിന്റെ നടപടികളെന്നാണ് വ്യക്തമാകുന്നതെന്നും 85 കാരിയായ യോക് വേഡ് ലിഫ്ഷിറ്റ്‌സ് പറഞ്ഞു.

ഇന്നലെ രാത്രിയാണ് ഇവര്‍ രണ്ടുപേരും സുരക്ഷിതരായി ഇസ്രയേലില്‍ എത്തിയത്. ഇസ്രയേലികളായ വനിതകളെ മാനുഷിക പരിഗണന നല്‍കി വിട്ടയച്ചു എന്നാണു ഹമാസ് പറയുന്നത്. 18 ദിവസമായി ഹമാസിന്റെ തടവിലുള്ള ഇരുന്നൂറിലേറെ ബന്ദികളുടെ അവസ്ഥ എന്തെന്ന് വ്യക്തമല്ല. ബന്ദികളുടെ സുരക്ഷയെ കരുതി കരയുദ്ധം വേണ്ടെന്ന് വെക്കില്ലെന്ന് ഇസ്രയേല്‍ ഊര്‍ജ മന്ത്രി കാട്‌സ് വ്യക്തമാക്കി.

ടെല്‍ അവീവിലെ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ തേടിയ ശേഷം യോചെവെഡ് ലിഫ്ഷിറ്റ്‌സ് തന്റെ തടവുജീവിതം മാധ്യമങ്ങളോട് വിവരിച്ചു. ഹീബ്രു ഭാഷയില്‍ അവര്‍ സംസാരിച്ചത് മകള്‍ ഷാരോണ്‍ ലിഫ്ഷിറ്റ്‌സാണ് മാധ്യമങ്ങള്‍ക്കു വിവര്‍ത്തനം ചെയ്ത് നല്‍കിയത്. മോട്ടോര്‍ ബൈക്കിന്റെ പുറകിലിരുത്തിയാണ് ഹമാസ് തന്റെ അമ്മയെ തട്ടിക്കൊണ്ടുപോയതെന്നു ഷാരോണ്‍ പറഞ്ഞു. ചിലന്തിവല പോലെ ഹമാസ് നടത്തുന്ന ഭൂഗര്‍ഭ തുരങ്കങ്ങളുടെ ഒരു വലിയ ശൃംഖലക്ക് തന്റെ അമ്മ സാക്ഷ്യം വഹിച്ചതായും ഷാരോണ്‍ കൂട്ടിച്ചേര്‍ത്തു.

തങ്ങള്‍ ഖുര്‍ആനില്‍ വിശ്വസിക്കുന്നവരാണ്, ഉപദ്രവിക്കില്ലെന്നും ഗാസയിലെത്തിച്ച ശേഷം പിടികൂടിയവര്‍ പറഞ്ഞു. ഇസ്രയേലില്‍നിന്ന് ഗാസയിലേക്കുള്ള യാത്ര ദുരിതപൂര്‍വ്വമായിരുന്നു. മോട്ടോര്‍ ബൈക്കില്‍ തലയും കാലുകളും രണ്ട് ഭാഗത്ത് തൂക്കിയിട്ടാണ് കൊണ്ടുപോയത്. അത് ശരീരത്തില്‍ ചതവുകളുണ്ടാക്കി. ശ്വസിക്കാനും ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു.
ശതകോടികള്‍ ചെലവിട്ട് ഇസ്രയേല്‍ പണിത അതിര്‍ത്തിവേലിയില്‍ ഹമാസിന് കടന്നുപോകാന്‍ ഒരു തടസ്സവും ഉണ്ടായിരുന്നില്ല. ഒക്ടോബര്‍ ഏഴിലെ അപ്രതീക്ഷിത ആക്രമണത്തിന് മുമ്പായി ഹമാസ് നല്‍കിയ ഭീഷണികളെ ഇസ്രയേല്‍ പ്രതിരോധ സേന ഗൗരവമായി എടുത്തില്ലെന്നും അവര്‍ കുറ്റപ്പെടുത്തി. ‘തടങ്കലില്‍ അവര്‍ ഞങ്ങള്‍ക്ക് ബ്രെഡ്, ഹാര്‍ഡ് ചീസ്, ക്രീം ചീസ്, കുക്കുംബര്‍ എന്നിവ തന്നു, ബന്ദികളെ പാര്‍പ്പിച്ച സ്ഥലത്ത് ഗാര്‍ഡുമാരും ഡോക്ടറും സഹായികളുമുണ്ടായിരുന്നു. കയ്യിലുണ്ടായിരുന്ന വാച്ചും മറ്റ് ആഭരണങ്ങളും പിടിച്ചുകൊണ്ടു പോയവര്‍ കൈക്കലാക്കി. വളരെ വൃത്തിയുള്ള സ്ഥലത്താണ് ബന്ദികളെ പാര്‍പ്പിച്ചത്. ടണലില്‍ ഉറങ്ങാന്‍ എല്ലാവര്‍ക്കും മെത്തയിട്ടിരുന്നു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top