ഉത്തരേന്ത്യയില്‍ അതിതീവ്ര മഴ; തകര്‍ന്നടിഞ്ഞ് ഹിമാചല്‍

ന്യൂഡല്‍ഹി: അതിതീവ്ര മഴയെ തുടര്‍ന്നുണ്ടായ മേഘ വിസ്‌ഫോടനത്തിലും മിന്നല്‍ പ്രളയത്തിലും തകര്‍ന്നടിഞ്ഞ് ഹിമാചല്‍ പ്രദേശ്. മണ്ഡി, ഷിംല, കുളു ജില്ലകളില്‍ വന്‍ നാശം. അമ്പതോളം പേര്‍ മിന്നല്‍പ്രളയത്തിലും മലയിടിച്ചിലും ഒലിച്ചുപോയതായാണ് കണക്ക്. 13 മൃതദേഹങ്ങള്‍ കണ്ടെത്തി. ഷിംലയ്ക്കടുത്തുള്ള സമേജില്‍ ഗവ. സീനിയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്തുവിദ്യാര്‍ഥികള്‍ ഒലിച്ചുപോയി. ദുരിതബാധിത പ്രദേശത്തെ 60 വീടുകളും ഒലിച്ചുപോയി. സംസ്ഥാനത്ത് എഴുന്നൂറ് കോടി രൂപയുടെ നാശനഷ്ടമുണ്ടായെന്നാണ് പ്രാഥമിക വിവരം. സൈന്യം, ദുരന്തനിവാരണ സേന, പൊലീസ് എന്നിവര്‍ ചേര്‍ന്ന് കാണാതായവര്‍ക്കുള്ള തിരച്ചില്‍ പുരോഗമിക്കുന്നു.

കനത്ത മഴയില്‍ ഉത്തര്‍പ്രദേശില്‍ ബല്ലിയ, ലഖിംപൂര്‍ ഖേരി, ഫറൂഖാബാദ്. സീതാപൂര്‍, ബിജ് നോര്‍, ബരാബങ്കി ജില്ലകള്‍ മുങ്ങി. ആറുപേര്‍ മരിച്ചു. ലളിത്പൂരില്‍ ആറ് അണക്കെട്ടുകള്‍ തുറന്നു. രാജസ്ഥാനില്‍ മഴക്കെടുതിയില്‍ ഇതുവരെ നാലുപേര്‍ മരിച്ചു. കേദാര്‍നാഥ് തീര്‍ഥാടകരടക്കം 17,000 പേരെ ഉത്തരാഖണ്ഡില്‍ വായുസേന രക്ഷിച്ചു. രണ്ട് തീര്‍ഥാടകരടക്കം 17 പേര്‍ മരിച്ചു. വ്യോമമാര്‍ഗം രക്ഷാപ്രര്‍ത്തനം തുടരുകയാണ്. സോന്‍പ്രയാഗ്-ഗൗരികുണ്ഡ് പാതയില്‍ താല്‍ക്കാലിക പാലം നിര്‍മാണം സൈന്യം ആരംഭിച്ചു. മഹാരാഷ്ട്രയിലെ പുണെയില്‍ പ്രളയസാഹചര്യമാണ്. സൈന്യത്തിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു. മിസോറാമിലും പ്രളയ മുന്നറിയിപ്പുണ്ട്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top