ഗള്‍ഫ്‌ മേഖലയില്‍ നിര്‍മാണച്ചെലവേറിയ രാജ്യം ഖത്തറാണെന്ന് റിപ്പോര്‍ട്ട്

dohaദോഹ: ഗള്‍ഫ് മേഖലയിലെ ഏറ്റവും നിര്‍മാണച്ചെലവേറിയ രാജ്യം ഖത്തറാണെന്ന് റിപ്പോര്‍ട്ട്. 2002 ലോകകപ്പിന്റെ ഭാഗമായി റോഡുകള്‍, റെയില്‍വേ, വീടുകള്‍, സ്‌കൂളുകള്‍, സ്‌റ്റേഡിയങ്ങള്‍ എന്നിവയുടെ ജോലികളാണ് പുരോഗമിക്കുന്നത്.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നിര്‍മാണ മേഖലയിലെ ഉയരുന്ന ചെലവ് ഖത്തറിനെ ബുദ്ധിമുട്ടിക്കുന്നുണ്ട്.
നിര്‍മാണച്ചെലവുകള്‍ ഉയര്‍ന്നിട്ടുണ്ടെങ്കിലും ലോകകപ്പുമായി ബന്ധപ്പെട്ട വിവിധ പ്രവര്‍ത്തനങ്ങള്‍ കൃത്യസമയത്തു തന്നെ പുരോഗമിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ദോഹ മെട്രോ, മുശൈരിബ്, സ്റ്റേഡിയങ്ങള്‍ തുടങ്ങിയവയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളെ ബാധിക്കാന്‍ സാധ്യതയില്ല.
ക്രൂഡോയിലിന്റെ വില താഴേക്ക് പോകുന്നതിനെ തുടര്‍ന്ന് രാജ്യത്ത് നടക്കുന്ന ഏതാനും നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ മൂല്യനിര്‍ണയത്തില്‍ മാറ്റം വരുത്തുകയും നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്യേണ്ടി വരും.
എന്നാല്‍ ലോകാടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ ഖത്തറിലെ നിര്‍മാണച്ചെലവുകള്‍ താരതമ്യേന കുറവാണെന്നാണ് പറയപ്പെടുന്നത്. സ്വിറ്റ്‌സര്‍ലാന്റ്, ഡന്മാര്‍ക്ക്, ഹോംഗ്‌കോങ് തുടങ്ങി പതിനാറോളം കേന്ദ്രങ്ങളുമായി താരതമ്യപ്പെടുത്തുമ്പോഴാണ് ഖത്തറിലെ നിര്‍മാണച്ചെലവിലെ കുറവ് അനുഭവപ്പെടുന്നത്. എന്നാല്‍ അയല്‍രാജ്യങ്ങളായ സഊദി അറേബ്യയുമായും യു എ ഇയുമായും താരതമ്യപ്പെടുത്തുമ്പോള്‍ ഖത്തറിലെ തുക ഇപ്പോഴും വളരെ കൂടുതലാണ്.
എന്നാല്‍ ഖത്തറിലെ നിര്‍മാണച്ചെലവുകള്‍ വര്‍ധിപ്പിക്കുന്നതിന് പിന്നിലെ കാരണങ്ങള്‍ എന്തൊക്കെയാണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമായി പറയുന്നില്ല. എന്നാല്‍ രാജ്യത്തിനകത്തും ദുബൈ വേള്‍ഡ് എക്‌സ്‌പോ 2020 ഉള്‍പ്പെടെ സമീപ രാജ്യങ്ങളുമായും തൊഴിലാളികളുടേയും നിര്‍മാണ സാമഗ്രികളുടേയും കാര്യത്തില്‍ മത്സരം നടക്കുന്നതാണ് ചെലവ് വര്‍ധിക്കാന്‍ കാരണമെന്ന് നേരത്തെ പുറത്തിറങ്ങിയ റിപ്പോര്‍ട്ടുകളില്‍ സൂചനയുണ്ടായിരുന്നു.
എന്നാല്‍ നിര്‍മാണ മേഖലയില്‍ ഏറ്റവും കൂടുതല്‍ ചെലവുള്ള രാജ്യം മുന്‍ വര്‍ഷങ്ങളിലും ഖത്തറായിരുന്നുവെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

Share news
error: Content is protected !!
Scroll to Top