മുന്‍കാല കമ്യൂണിസ്റ്റ് നേതാവും പഞ്ചായത്ത് അംഗവുമായിരുന്ന തമ്പ്രേരി ഗോപാലകൃഷ്ണന്‍ മാസ്റ്റര്‍ അന്തരിച്ചു

പരപ്പനങ്ങാടി: സിപിഐഎം നേതാവും പരപ്പനങ്ങാടി ഗ്രാമപഞ്ചായത്ത് മുന്‍ അംഗവുമായിരുന്ന തമ്പ്രേരി ഗോപാലകൃഷ്ണന്‍ മാസ്റ്റര്‍ (86) അന്തരിച്ചു. അരിയല്ലൂര്‍ എം.വി.എച്ച്.എസ് എസ് പ്രധാന അദ്ധ്യാപകനായിരുന്നു. ദീര്‍ഘകാലം അസുഖബാധിതനായിരുന്നു.

അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കാലം മുതല്‍ പാര്‍ട്ടിയിലും വിവിധ സാമൂഹിക സാംസ്‌കാരിക സംഘടനകളിലും നേതൃത്വപരമായ പങ്ക് വഹിച്ചനേതാവായിരുന്നു സഖാവ് തമ്പ്രേരി എന്ന് ചുരക്ക പേരില്‍ അറിയപ്പെട്ടിരുന്ന ഗോപാലകൃഷ്ണന്‍ മാസ്റ്റര്‍.

സി.പി.ഐ.എം. തിരൂരങ്ങാടി ഏരിയ കമ്മിറ്റി അംഗമായിരുന്ന അദേഹം ഉജ്വല പ്രാസംഗികനായിരുന്നു.

മിച്ചഭൂമി സമരം, കുടിയൊഴിപ്പിക്കലിനെതിരായ സമരം എന്നിവക്ക് നേതൃത്വപരമായ പങ്ക് വഹിച്ചു. സമൂഹം വെറുപ്പോടെ കണ്ടിരുന്ന കുഷ്ഠരോഗികളെ സംഘടിപ്പിച്ച് മലപ്പുറം ജില്ല കലക്ടറേറ്റിന് മുമ്പില്‍ നടത്തിയ സമരം ജനശ്രദ്ധയാകര്‍ഷിച്ചു എന്നു മാത്രമല്ല ആവിയില്‍ ലപ്രസി കോളനി സ്ഥാപിക്കപ്പെട്ടത് ആ സമരത്തിന്റെ ഭാഗമായിരുന്നു. കുഷ്ഠരോഗം ബാധിച്ചവരോട് ജനങ്ങളുടെ സമീപനം മാറ്റുന്നതിന് വേണ്ടി ഇദേഹത്തിന്റെ നേതൃത്വത്തില്‍ നിരവധി പ്രവര്‍ത്തനങ്ങളാണ് സംഘടിപ്പിച്ചത്.

ഒരു കമ്യൂണിസ്റ്റ്കാരനെന്ന നിലയില്‍ നാട്ടിലുണ്ടാവുന്ന എല്ലാ അനീതികള്‍ക്കെതിരെ സ്വന്തം നിലക്ക് രംഗത്തിറങ്ങുന്ന പ്രകൃതക്കാരനായിരുന്നു.

നവജീവന്‍ വായനശാല, റെഡ്‌വേവ്‌സ് എന്നിവക്ക് നേതൃത്വം നല്‍കി.
പുത്തന്‍പീടിക കളിക്കാവ് അണ്ടര്‍ ബ്രിഡ്ജ് യാഥാര്‍ത്ഥ്യമായതില്‍ മുഖ്യപങ്ക് വഹിച്ചു. ദീര്‍ഘകാലം വ്യാപാരി വ്യവസായി ഏകോപന സമിതിയുടെയും പരപ്പനങ്ങാടി മര്‍ച്ചന്റ് അസോസിയേഷന്റെയും പ്രസിഡന്റും മുഖ്യ സംഘാടകനുമായിരുന്നു.

ഭാര്യ; വത്സല ടീച്ചര്‍, മക്കള്‍ ഡോ.സേതുനാഥ് (സമീക്ഷ ആയുര്‍വേദ ഹോസ്പിറ്റല്‍), പത്മകുമാരി. മരുമക്കള്‍ ഡോ.റസീന, മണികണ്ഠന്‍(തൃശൂര്‍)

തമ്പ്രേരി ഗോപാലകൃഷ്ണന്‍ മാസ്റ്ററുടെ വേര്‍പാടില്‍ പരപ്പനങ്ങാടിയിലെ വിവിധ രാഷ്ട്രീയ സാംസ്‌ക്കാരിക സാമൂഹ്യ സംഘടനകള്‍ ആദരാജ്ഞലികള്‍ അര്‍പ്പിച്ചു.

Share news
error: Content is protected !!
Scroll to Top