Section

malabari-logo-mobile

 പ്രളയം യു.എന്‍ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു;നഷ്ടം 31,000 കോടി

HIGHLIGHTS : തിരുവനന്തപുരം:പ്രളയംമൂലം വിവിധ മേഖലകളില്‍ കേരളത്തിന് 31,000 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് ഐക്യരാഷ്ട്ര സംഘടന (യു.എന്‍) നടത്തിയ പഠനം വ്യക്തമാക്കുന്നു...

തിരുവനന്തപുരം:പ്രളയംമൂലം വിവിധ മേഖലകളില്‍ കേരളത്തിന് 31,000 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് ഐക്യരാഷ്ട്ര സംഘടന (യു.എന്‍) നടത്തിയ പഠനം വ്യക്തമാക്കുന്നു. യു.എന്‍. സംഘത്തിന്റെ പോസ്റ്റ് ഡിസാസ്റ്റര്‍ നീഡ്‌സ് അസസ്‌മെന്റ് (പി.ഡി.എന്‍.എ) റിപ്പോര്‍ട്ട് ഡല്‍ഹിയിലെ യു.എന്‍. റസിഡന്റ് കോഓര്‍ഡിനേറ്റര്‍ യൂറി അഫാനിസീവ് മുഖ്യമന്ത്രി പിണറായി വിജയന് സമര്‍പ്പിച്ചു.
കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കപ്പെട്ട മികച്ച സാങ്കേതിക വിദ്യ ലഭ്യമാക്കുന്നതിന് യു.എന്‍ സഹായിക്കുമെന്ന് മുഖ്യമന്ത്രിയുമായുളള ചര്‍ച്ചയില്‍ യൂറി അഫാനിസീവ് പറഞ്ഞു. പുനര്‍നിര്‍മാണത്തിന് അന്താരാഷ്ട്ര ഏജന്‍സികളില്‍ നിന്ന് ആവശ്യമായ വിഭവലഭ്യത ഉറപ്പാക്കാനും യു.എന്‍ സഹായം വാഗ്ദാനം ചെയ്തു. പുനര്‍നിര്‍മാണത്തിനുളള ആസൂത്രണം, മേല്‍നോട്ടം എന്നീ കാര്യങ്ങളിലും സഹായിക്കാന്‍ കഴിയും. അന്താരാഷ്ട്രതലത്തിലെ മികച്ച വീണ്ടെടുപ്പ് മാതൃകകള്‍ പരിചയപ്പെടുത്തുന്നതിന് യു.എന്‍ വേദിയുണ്ടാക്കും.
പ്രളയമുണ്ടായപ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിന് സംസ്ഥാനം സമയോചിതമായി നടത്തിയ ഇടപെടലുകളെ യു.എന്‍. സംഘം പ്രശംസിച്ചു. ദ്രുതഗതിയിലും വിവിധ ഏജന്‍സികളെ ഏകോപിപ്പിച്ചും നടത്തിയ രക്ഷാപ്രവര്‍ത്തനം മൂലം ധാരാളം ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞു. പ്രളയത്തില്‍ കുടുങ്ങിപ്പോയവരെ രക്ഷിക്കാന്‍ മത്സ്യത്തൊഴിലാളികള്‍ നടത്തിയ പരിശ്രമവും റിപ്പോര്‍ട്ടില്‍ എടുത്തുപറഞ്ഞു. 669 ബോട്ടുകള്‍ ഉപയോഗിച്ച് 4,537 മത്സ്യത്തൊഴിലാളികളാണ് രക്ഷാപ്രവര്‍ത്തനത്തിന് പങ്കെടുത്തത്. അവരുടെ പരിശ്രമം മൂലം ചൂരുങ്ങിയത് 65,000 പേരുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
1924-ന് ശേഷം ഏറ്റവും വലിയ പ്രളയമാണ് കേരളം നേരിട്ടത്. ജൂണ്‍ ഒന്നു മുതല്‍ ആഗസ്റ്റ് 18 വരെയുളള കണക്കുപ്രകാരം മഴ സാധാരണ നിലയില്‍ നിന്ന് 42 ശതമാനം കൂടുതലായിരുന്നു. ആഗസ്റ്റ് 15 മുതല്‍ 17 വരെ ചില പ്രദേശങ്ങളില്‍ 300 മുതല്‍ 400 സെന്റിമീറ്റര്‍ മഴ പെയ്തു. തീവ്രമായ മഴ കാരണമാണ് അണക്കെട്ടുകള്‍ തുറന്നുവിടേണ്ടി വന്നത്. പത്തു ജില്ലകളിലായി 341 ഇടത്ത് ഉരുള്‍പൊട്ടലും മണ്ണിടിച്ചിലുമുണ്ടായി. പ്രളയം 14 ജില്ലകളെയും ബാധിച്ചിരുന്നു. ആലപ്പുഴ എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട, തൃശ്ശൂര്‍, വയനാട് ജില്ലകളെയാണ് കൂടുതല്‍ ബാധിച്ചത്. 54 ലക്ഷം പേരെ പ്രളയക്കെടുതി ബാധിച്ചു.
യു.എന്‍ സംഘത്തില്‍ ഡോ. മുരളി തുമ്മാരുകുടി, ജോബ് സക്കറിയ, ആനി ജോര്‍ജ്, രഞ്ജിനി മുഖര്‍ജി എന്നിവരും ഉണ്ടായിരുന്നു. മുഖ്യമന്ത്രിയുമായുളള ചര്‍ച്ചയില്‍ മന്ത്രിമാരായ ഡോ. തോമസ് ഐസക്, ഇ. ചന്ദ്രശേഖരന്‍, ജി. സുധാകരന്‍, കെ.കെ. ശൈലജ, ജെ. മേഴ്‌സിക്കുട്ടിയമ്മ, വി.എസ്. സുനില്‍കുമാര്‍ എന്നിവരും ചീഫ് സെക്രട്ടറി ടോം ജോസ്, അഡീഷണല്‍ ചീഫ് സെക്രട്ടറിമാരായ പി.എച്ച്. കുര്യന്‍, ബിശ്വാസ് മേത്ത, ടി.കെ. ജോസ്, പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍, സെക്രട്ടറിമാര്‍ എന്നിവരും പങ്കെടുത്തു.
പ്രളയം മൂലം 14 ലക്ഷത്തോളം പേരെയാണ് മാറ്റിപ്പാര്‍പ്പിക്കേണ്ടി വന്നത്. അവരുടെ ജീവിതത്തെ ഇത് സാരമായി ബാധിച്ചു. ജനസംഖ്യയുടെ 20 ശതമാനത്തോളം പേര്‍ക്കുളള ശുദ്ധജല വിതരണം തകരാറിലായി. മൂന്നു ലക്ഷത്തിലേറെ കിണറുകള്‍ നശിക്കുകയോ മലിനമാവുകയോ ചെയ്തു. 1,74,500 കെട്ടിടങ്ങള്‍ പൂര്‍ണമായോ ഭാഗികമായോ തകര്‍ന്നു. സംസ്ഥാന ആഭ്യന്തര വരുമാനത്തിന്റെ 2.6 ശതമാനം വരുന്ന തുകയാണ് നഷ്ടമായത്. എല്ലാ പ്രാഥമിക മേഖലകളും പരിഗണിച്ചാല്‍ നഷ്ടം സംസ്ഥാന ആഭ്യന്തര വരുമാനത്തിന്റെ മൂന്നിലൊന്നാണ്.
മുഖ്യമന്ത്രി വിഭാവനം ചെയ്യുന്ന പുതിയ കേരളം നിര്‍മ്മിക്കുന്നതിന് നാലു ഘടകങ്ങളുളള നയസംബന്ധമായ ചട്ടക്കൂട് (പോളിസി ഫ്രെയിംവര്‍ക്ക്) യു.എന്‍. മുന്നോട്ടു വച്ചു. സംയോജിത ജലവിഭവ മാനേജ്‌മെന്റ്, പ്രകൃതി സൗഹൃദമായ ഭൂവിനിയോഗം, എല്ലാവരേയും ഉള്‍ക്കൊളളുന്ന ജനകേന്ദ്രീകൃതമായ സമീപനം, നൂതനസാങ്കേതിക വിദ്യ എന്നിവയാണിവ.
പ്രകൃതി സൗഹൃദവും ദുരന്തങ്ങളെ അതിജീവിക്കാന്‍ ശേഷിയുളളതുമായ പുനര്‍നിര്‍മാണത്തിനുളള നിര്‍ദേശങ്ങളും യു.എന്‍. മുന്നോട്ടുവച്ചിട്ടുണ്ട്. ഭൂവിനിയോഗ സമ്പ്രദായത്തിന്റെ പുനഃപരിശോധന, ഉപഭോഗ രീതിയിലുളള മാറ്റം, അതിജീവനശേഷിയുളള കെട്ടിട നിര്‍മാണം, സൗരോര്‍ജ്ജത്തിന്റെ പരമാവധി ഉപയോഗം, സംയോജിത ഖരമാലിന്യ മാനേജ്‌മെന്റ്, ടൂറിസം മേഖലയുടെ ഹരിതവല്‍ക്കരണം മുതലായവ അതില്‍ ഉള്‍പ്പെടുന്നു. ഭവനനിര്‍മാണത്തിന് ഏറ്റവും അനുയോജ്യം പ്രീ-ഫാബ്രിക്കേറ്റഡ് സാങ്കേതിക വിദ്യയാണെന്ന് യു.എന്‍. സംഘം അഭിപ്രായപ്പെട്ടു. ഈ സാങ്കേതികവിദ്യ പാഴ്‌ച്ചെലവ് കുറഞ്ഞതും ഈടുനില്‍ക്കുന്നതുമാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
മഴ കൂടുതലുളള കേരളത്തില്‍ ഈടു നില്‍ക്കുന്ന റോഡുകള്‍ പണിയുന്നതിന് നൂതനമായ സാങ്കേതിക വിദ്യ ലഭ്യമാക്കുന്നതിന് യു.എന്‍ സഹായം ആവശ്യമാണെന്ന നിര്‍ദേശം യോഗത്തില്‍ ഉയര്‍ന്നുവന്നു.

വിവിധ മേഖലയിലെ നഷ്ടം

sameeksha-malabarinews

ക്രമ നം. മേഖല                 ചെലവ് (കോടി)

1 ഭവന നിര്‍മാണം                 5,443
2 ആരോഗ്യം                  600
3 വിദ്യാഭ്യാസം, ശിശുസംരക്ഷണം 214
4 സാംസ്‌കാരിക-പൈതൃകം 80
5 കൃഷി, മത്സ്യബന്ധനം, കന്നുകാലി സമ്പത്ത് 4,498
6 ജലവിതരണം, ശുചീകരണം         1331
7 ഗതാഗതം                10,046
8 വൈദ്യുതി                353
9 ജലസേചനം        1,483
10 മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍         2,446
11 പരിസ്ഥിതി                        148
12 തൊഴില്‍, ജീവിതോപാധി        3,896
13 ദുരന്ത ലഘൂകരണം                        110
14 ജന്‍ഡര്‍, സാമൂഹികം                35
15 പ്രാദേശിക ഭരണം                32
16 ജലവിഭവ മാനേജ്‌മെന്റ്         24

ചുരുങ്ങിയ സമയത്തിനകം സമഗ്രമായ പഠന റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് യു.എന്‍. സംഘത്തെ മുഖ്യമന്ത്രി അഭിനന്ദിച്ചു. ദുരന്തത്തിന്റെ ആഘാതം കണക്കാക്കി വീണ്ടെടുപ്പിനുളള നിര്‍ദേശങ്ങള്‍ മുന്നോട്ടുവയ്ക്കുന്ന ഇത്തരമൊരു പഠനം ഇന്ത്യയില്‍ ആദ്യമായാണ് നടത്തുന്നത്. കേരളത്തെ മികച്ച നിലയില്‍ പുനര്‍നിര്‍മിക്കാന്‍ റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ പ്രയോജനപ്പെടുന്ന് മുഖ്യമന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!