സംസ്ഥാനത്ത് സംരംഭകത്വത്തിന് അനുകൂലമായ അന്തരീക്ഷം ശക്തിപ്പെട്ടു: മന്ത്രി പി. രാജീവ്

സംരംഭകത്വത്തിന് അനുകൂലമായ അന്തരീക്ഷം സംസ്ഥാനത്ത് ശക്തിപ്പെട്ടതായി വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്. വ്യവസായ വാണിജ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മലപ്പുറം ഹോട്ടല്‍ സൂര്യ റിജന്‍സിയില്‍ സംഘടിപ്പിച്ച ജില്ലാതല വ്യവസായ നിക്ഷേപക സംഗമം ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് നിലവിലുള്ള നിക്ഷേപ സൗഹൃദ അന്തരീക്ഷത്തെ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായി ഒട്ടനവധി പരിപാടികളാണ് സര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നത്. കെ-സ്വിഫ്റ്റ് ഏകജാലക സംവിധാനം നടപ്പാക്കിയതോടെ സംരംഭകന് സുഗമമായി സ്ഥാപനം ആരംഭിക്കാനും മുന്നോട്ട് കൊണ്ടുപോകാനും സാധിക്കുന്നു. വ്യവസായ സംരംഭകരുടെ പരാതികള്‍ പരിഹരിക്കാന്‍ മന്ത്രിയെയോ ഉദ്യോഗസ്ഥരെയോ തേടി അലയേണ്ടതില്ല. പരാതികള്‍ സമയബന്ധിതമായി പരിഹരിക്കാന്‍ നിയമപരിരക്ഷയുള്ള പരാതി പരിഹാര സംവിധാനം ജില്ലാതലത്തിലും സംസ്ഥാന തലത്തിലും ആരംഭിച്ചിട്ടിട്ടുണ്ട്. പരാതി ലഭിച്ച് 30 ദിവസത്തിനകം തീരുമാനമെടുക്കുകയും ഈ തീരുമാനം 15 ദിവസത്തിനകം നടപ്പിലാക്കുകയും ചെയ്യും. 50 കോടി രൂപ വരെ നിക്ഷേപം നടത്തി ആരംഭിക്കുന്ന സംരംഭങ്ങള്‍ക്ക് തടസമില്ലാതെ പ്രവര്‍ത്തിക്കാന്‍ കെ-സ്വിഫ്റ്റ് വഴി താല്‍ക്കാലിക കെട്ടിട നമ്പര്‍ അനുവദിക്കുന്നതിനായി ചട്ടം ഭേദഗതി ചെയ്ത് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. കെ-സ്വിഫ്റ്റ് അക്‌നോളജ്‌മെന്റുള്ള സംരംഭങ്ങള്‍ക്ക് മൂന്നുവര്‍ഷം വരെ മറ്റൊരു അനുമതിയുമില്ലാതെ പ്രവര്‍ത്തിക്കാം. 50 കോടിക്ക് മുകളിലുള്ള നിക്ഷേപങ്ങള്‍ക്ക് ഏഴ് ദിവസത്തിനുള്ളില്‍ കോംപോസിറ്റ് ലൈസന്‍സും ലഭിക്കും. സംസ്ഥാനത്ത് വ്യവസായ ആവശ്യങ്ങള്‍ക്കുള്ള ഭൂമി ലഭ്യതയുടെ ദൗര്‍ലഭ്യം നേരിടാനുള്ള നടപടികളുടെ ഭാഗമായി സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ക്കും സര്‍ക്കാര്‍ അനുമതി നല്‍കുന്നുണ്ട്. 10 ഏക്കറോ അതിനുമുകളിലോ ഭൂമിയുണ്ടെങ്കില്‍ വ്യവസായ പാര്‍ക്കിന് അപേക്ഷ സമര്‍പ്പിക്കാം. 10 ഏക്കര്‍ വരെയുള്ള ഭൂമിയില്‍ കുടിവെള്ളം, റോഡ്, വൈദ്യുതി എന്നീ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ വേണ്ടി മൂന്ന് കോടി രൂപ വരെ സര്‍ക്കാര്‍ സബ്സിഡി നല്‍കി വരുന്നുണ്ട്. മലപ്പുറം ജില്ലയില്‍ വ്യവസായ നിക്ഷേപത്തിനും പുതിയ സംരംഭം ആരംഭിക്കുന്നതിനും ഏറ്റവും അനുയോജ്യമായ സാഹചര്യമാണ് നിലവിലുളളതെന്നും പ്രവാസികള്‍ ഉള്‍പ്പെടെ നിരവധി യുവസംരംഭകര്‍ നവീന പദ്ധതികളുമായി ആവേശത്തോടെ മുന്നോട്ട് വരുന്നതില്‍ ഏറെ സന്തേഷമുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ചടങ്ങില്‍ ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ആര്‍. ദിനേശ് അധ്യക്ഷത വഹിച്ചു. ചെറുകിട വ്യവസായ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി പി. ജുനൈദ്, മലപ്പുറം ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് കെ.വി അന്‍വര്‍ എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍മാരായ സി.കെ മുജീബ് റഹ്‌മാന്‍ സ്വാഗതവും സി.ആര്‍ സോജന്‍ നന്ദിയും പറഞ്ഞു.

പദ്ധതികള്‍ വിശദീകരിച്ച് സംരംഭകര്‍

ജില്ലയില്‍ 260.47 കോടിയുടെ നിക്ഷേപവും 3176 പേര്‍ക്ക് പുതിയ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടുന്ന സംരംഭക പദ്ധതികള്‍ അധികൃതര്‍ക്ക് മുന്നില്‍ അവതരിപ്പിച്ച് സംരംഭകര്‍. ജില്ലാതല വ്യവസായ നിക്ഷേപക സംഗമത്തിന്റെ ഭാഗമായി നടന്ന സാങ്കേതിക സെഷനിലാണ് സംരംഭകര്‍ തങ്ങളുടെ സംരംഭക പദ്ധതികള്‍ ധനകാര്യ സ്ഥാപനങ്ങളുടെയും വകുപ്പുകളുടെയും മുന്നില്‍ അവതരിപ്പിച്ചത്. ജില്ലയിലെ ഏറനാട്, തിരൂര്‍, തിരൂരങ്ങാടി, പൊന്നാനി, പെരിന്തല്‍മണ്ണ, നിലമ്പൂര്‍ താലൂക്ക് വ്യവസായ ഓഫീസുകള്‍ക്ക് കീഴിലെ 50 ലക്ഷത്തിന് മുകളില്‍ നിക്ഷേപമുള്ള തെരഞ്ഞെടുത്ത 58 നവസംരംഭകരാണ് സാങ്കേതിക സെഷനില്‍ പങ്കെടുത്ത് തങ്ങളുടെ പദ്ധതികള്‍ വിശദീകരിച്ചത്. അവതരിപ്പിച്ച വിവിധ പദ്ധതികളിലായി 260.47 കോടിയുടെ നിക്ഷേപവും 3176 പേര്‍ക്ക് പുതിയ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടും. 150 ല്‍ പരം സംരംഭകരാണ് സംഗമത്തില്‍ പങ്കെടുത്തത്. ജില്ലയിലെ സമഗ്രമായ വ്യവസായ പുരോഗതി സംബന്ധിച്ച് ജില്ലാ വ്യവസായകേന്ദ്രം ജനറല്‍ മാനേജര്‍ ആര്‍. ദിനേശ് വിശദീകരിച്ചു. ജില്ലയിലെ പ്രധാന വ്യവസായ മേഖലകള്‍, വിവിധ പദ്ധതികളിലായി അനുവദിച്ച ആനുകൂല്യങ്ങള്‍ തുടങ്ങിയവ അദ്ദേഹം സംരംഭകര്‍ക്ക് മുമ്പില്‍ അവതരിപ്പിച്ചു.

തുടര്‍ന്ന് നടന്ന പാനല്‍ ചര്‍ച്ചയില്‍ വിവിധ വിഷയങ്ങളിലെ വിദഗ്ധര്‍ സംരംഭകരുമായി സംവദിച്ചു. ബാങ്കുകളില്‍ നിന്നും സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്നുള്ള സഹായം ലഭിക്കുന്നതിനാവശ്യമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍, കനറ ബാങ്ക്, എസ്.ബി.ഐ, കേരള ബാങ്ക്, കേരള ഗ്രാമീണ്‍ ബാങ്ക്, പഞ്ചാബ് നാഷനല്‍ ബാങ്ക് അധികൃതര്‍ പങ്കെടുത്തു. സംരംഭകരുടെ സംശയങ്ങള്‍ക്ക് വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നുള്ളവര്‍ മറുപടി നല്‍കി. മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ടൗണ്‍ പ്ലാനിങ്, ഫാക്ടറീസ് ആന്റ് ബോയിലേഴ്‌സ്, ജില്ലാ മെഡിക്കല്‍ ഓഫീസ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംരംഭകരുമായി സംവദിച്ചു. സംരംഭകരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്ന തരത്തിലായിരുന്നു പരിപാടിയുടെ ആസൂത്രണം. സംഗമത്തിന്റെ ഭാഗമായി നടന്ന പാനല്‍ ചര്‍ച്ചയില്‍ വ്യവസായ കേന്ദ്രം മാനേജര്‍ സി.കെ മുജീബ് റഹ്‌മാന്‍ സ്വാഗതവും മാനേജര്‍ സി.ആര്‍ സോജന്‍ നന്ദിയും പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top