തിരുവനന്തപുരം:യാത്രക്കിടെ ട്രെയിനിൽ വെച്ച് ദാരുണമായ ആക്രമണത്തിനിരയായി ഗുരുതരമായി പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന ശ്രീ കുട്ടിയുടെ വിഷയത്തിൽ കേന്ദ്ര റെയിൽവേ മന്ത്രിക്ക് കത്തയച്ചതായി മന്ത്രി വി ശിവൻകുട്ടി. റെയിൽവേയുടെ സുരക്ഷാ പരിധിക്കുള്ളിൽ നടന്ന ഈ അതിക്രമം ശ്രീക്കുട്ടിയേയും അവരുട കുടുംബത്തേയും കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഒരു യാത്രക്കാരിക്ക് പോലും സുരക്ഷിതമായി സഞ്ചരിക്കാൻ കഴിയാത്ത ഈ സാഹചര്യം ഞെട്ടിക്കുന്നതാണെന്നും ഇക്കാര്യത്തിൽ റെയിൽവേ മന്ത്രാലയം ഇടപെടണമെന്നും കത്തിൽ പറയുന്നു.
ശ്രീക്കുട്ടിയുടെ ദീർഘകാല പരിചരണത്തിനും പുനരധിവാസത്തിനുമായി സാമ്പത്തിക നഷ്ടപരിഹാരം അടിയന്തരമായി ഉറപ്പാക്കണമെന്നും. ഈ ദുരന്തത്തിന് ശേഷം ശ്രീക്കുട്ടിയുടെ കുടുംബത്തിൻ്റെ
സാമ്പത്തിക ഭദ്രത ഉറപ്പാക്കാൻ, യോഗ്യതയ്ക്ക് അനുസരിച്ച് റെയിൽവേയിലോ അനുബന്ധ സ്ഥാപനങ്ങളിലോ സ്ഥിരം ജോലി നൽകണമെന്നും കത്തിൽ പറയുന്നു.
യാത്രക്കാരുടെ, പ്രത്യേകിച്ച് വനിതാ യാത്രക്കാരുടെ സുരക്ഷാ പ്രോട്ടോക്കോൾ ശക്തിപ്പെടുത്താനും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനും സുരക്ഷാ പട്രോളിംഗ് വർദ്ധിപ്പിക്കാനും അടിയന്തര നടപടികൾ സ്വീകരിക്കുക തുടങ്ങിയവയാണ് കത്തിലൂടെ റെയിൽവേ മന്ത്രാലയത്തോട് ആവശ്യപ്പെട്ട പ്രധാന കാര്യങ്ങൾ.
മന്ത്രി ഫേസ്ബുക്കൽ പങ്കുവെച്ച കുറിപ്പിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്.




