Section

malabari-logo-mobile

കോവിഡ് സ്ഥിരീകരിച്ചവര്‍ക്ക് വീടുകളില്‍ കഴിയാന്‍ കര്‍ശന വ്യവസ്ഥകളോടെ അനുമതി; പാലിക്കേണ്ട വ്യവസ്ഥകള്‍

HIGHLIGHTS : മലപ്പുറം; കോവിഡ് 19 സ്ഥിരീകരിച്ചവര്‍ക്ക് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുവാന്‍ കര്‍ശന വ്യവസ്ഥകളോടെയാണ് അനുമതി നല്‍കിയിട്ടുള്ളതെന്ന്് ജില്ലാ മെഡിക്ക...

മലപ്പുറം; കോവിഡ് 19 സ്ഥിരീകരിച്ചവര്‍ക്ക് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുവാന്‍ കര്‍ശന വ്യവസ്ഥകളോടെയാണ് അനുമതി നല്‍കിയിട്ടുള്ളതെന്ന്് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. വൈറസ് ബാധിതരും വീട്ടില്‍ ഒരുമിച്ചു കഴിയുന്നവരും ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലായിരിക്കും. നിരീക്ഷണ കാലയളവ് ആരംഭിച്ച ശേഷം 10 ദിവസത്തിനു ശേഷം വീടുകളില്‍ കഴിയുന്നവര്‍ക്കെല്ലാം കോവിഡ് പരിശോധന നടത്തും. പരിശോധനാഫലം നെഗറ്റിവായാലും ഏഴ് ദിവസം കൂടി വീടുകളില്‍ പ്രത്യേക നിരീക്ഷണത്തില്‍ തുടരണം.

പ്രാദേശികമായി മെഡിക്കല്‍ ഓഫീസര്‍ അറിയിക്കുന്ന കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍വെച്ചാണ് കോവിഡ് പരിശോധന നടത്തേണ്ടതെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കി.

sameeksha-malabarinews

വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ അനുവദിച്ചിരിക്കുന്നവര്‍

• പ്രകടമായ രോഗലക്ഷണങ്ങള്‍ ഉണ്ടാവരുത്.

• പരിചരിക്കുന്നതിനായി മറ്റ് രോഗങ്ങളില്ലാത്ത ഒരാള്‍ ഉണ്ടായിരിക്കണം.

• ഗുരുതരമായ രോഗമുള്ളവര്‍ വീട്ടില്‍ ഒരുമിച്ച് താമസിക്കാന്‍ പാടില്ല.

• രോഗിക്ക് മാത്രമായി ഉപയോഗിക്കാന്‍ ബാത്ത് അറ്റാച്ച്ഡ് മുറി ഉണ്ടായിരിക്കണം.

• വീട്ടിലേക്ക് ആംബുലന്‍സ് എത്താനുള്ള സൗകര്യം ഉണ്ടായിരിക്കണം.

വീടുകളില്‍ കഴിയുന്ന കോവിഡ് രോഗികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

• രോഗിക്ക് ഭക്ഷണം നല്‍കുമ്പോഴും നേരിട്ട് ഇടപഴകുമ്പോഴും രോഗിയും പരിചാരകരും മൂന്ന് ലയറുകളുള്ള മാസ്‌ക് ശരിയായി ധരിക്കുകയും ശാരീരിക അകലം പാലിക്കുകയും വേണം.

• ഭക്ഷണം കഴിക്കാനും മറ്റുള്ള ആവശ്യങ്ങള്‍ക്കും വീട്ടിലെ പൊതു ഇടങ്ങള്‍ പങ്കിടരുത്.

• മൊബൈല്‍ ഫോണ്‍, ടി.വി റിമോര്‍ട്ട് തുടങ്ങിയവ പങ്കിടരുത്.

• ചുമക്കുമ്പോഴും തുമ്മുമ്പോഴും ശുചിത്വം പാലിക്കുക.

• സോപ്പും വെള്ളവും ഉപയോഗിച്ചോ, സാനിറ്റൈസര്‍ ഉപയോഗിച്ചോ കൈകള്‍ ഇടയ്ക്കിടെ ശുചിയാക്കുക.

• ഉപയോഗിച്ച വസ്ത്രങ്ങള്‍ ബാത്ത് റൂമില്‍ സ്വയം കഴുകി ഉണക്കേണ്ടതാണ്.

• സമീകൃത ആഹാരം കഴിക്കുക. ആവശ്യത്തിന് ചൂടുവെള്ളമോ മറ്റ് ചൂടു പാനീയങ്ങളോ കഴിക്കുക.

• നന്നായി വിശ്രമിക്കുക. ഏഴ് മുതല്‍ എട്ട് മണിക്കൂറോളം ഉറങ്ങുക.

• രോഗലക്ഷണങ്ങള്‍ കൂടുന്നതും പുതിയ ലക്ഷണങ്ങള്‍ ഉണ്ടാകുന്നതും സ്വയം നിരീക്ഷിക്കുക.

• ആരോഗ്യപരമായ അപകട സൂചനകള്‍ ഉണ്ടോയെന്ന് സ്വയം നിരീക്ഷിക്കുക.

• ഡിജിറ്റല്‍ പള്‍സ് ഓക്സീമീറ്റര്‍ ഉപയോഗിച്ച് ദിവസം രണ്ട് നേരം രക്തത്തിലെ ഓക്സിജന്റെ അളവ് പരിശോധിക്കുകയും രേഖപ്പെടുത്തി വെയ്ക്കുകയും വേണം.

• പള്‍സ് ഓക്സീമീറ്റര്‍ റീഡിംഗ് ഫോട്ടോയെടുത്ത് വാട്സ് ആപ്പ് മുഖാന്തരം പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഡോക്ടര്‍ക്ക് അയച്ചുകൊടുക്കുക.

• പള്‍സ് ഓക്സീമീറ്റര്‍ ബന്ധപ്പെട്ട പഞ്ചായത്ത്, ആശുപത്രി എന്നിവയില്‍ നിന്നോ, വ്യക്തിപരമായോ വാങ്ങാവുന്നതാണ്.

• ജൈവമാലിന്യങ്ങള്‍ മണ്ണില്‍ കുഴിച്ചിടുകയും കത്തിക്കാന്‍ പറ്റുന്ന അജൈവ മാലിന്യങ്ങള്‍ കത്തിച്ചുകളയും ചെയ്യുക.

അപകട സൂചനകള്‍

• ശ്വാസതടസ്സം, നെഞ്ചുവേദന, മയക്കം, കഫത്തിലും മൂക്കില്‍നിന്നുള്ള സ്രവത്തിലും രക്തം, അതിയായ ക്ഷീണം, രക്തസമ്മര്‍ദ്ദം കുറഞ്ഞ് മോഹാലസ്യം ഉണ്ടാകല്‍, കിതപ്പ്, രക്തത്തിലെ ഓക്സിജന്റെ അളവ് 95 – ല്‍ കുറവാകുക, പള്‍സ് റേറ്റ് 100 – ന് മുകളിലെത്തുക തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ തൊട്ടടുത്തുള്ള ആരോഗ്യകേന്ദ്രത്തില്‍ വിവരം അറിയിക്കുക.

• പള്‍സ് ഓക്സീമീറ്റര്‍ ഉപയോഗിക്കേണ്ടവിധം

• അഞ്ച് മിനുട്ട് ഇരുന്ന് വിശ്രമിക്കുക.

• കയ്യിലെ ചൂണ്ടുവിരലില്‍ പള്‍സ് ഓക്സീമീറ്റര്‍ ഘടിപ്പിക്കുക.

• ഓക്സിജന്‍ സാക്ച്ചുറേഷന്‍ വാല്യൂ, പള്‍സ് റേറ്റ് ഇവ നോക്കുക.

• ഓക്സിജന്‍ സാക്ച്ചുറേഷന്‍ വാല്യൂ 95 – ല്‍ കുറയുകയോ, പള്‍സ് റേറ്റ് 100 – ല്‍ കൂടുതല്‍ കാണുകയോയാണെങ്കില്‍ തൊട്ടടുത്തുള്ള ആരോഗ്യപ്രവര്‍ത്തകരെ വിവരം അറിയിക്കുക.

• രോഗലക്ഷണവിവരങ്ങളും ഓക്സിജന്‍ സാക്ച്ചുറേഷനും എല്ലാ ദിവസവും ഒരു ഡയറിയില്‍ രേഖപ്പെടുത്തുക.

• സംശയങ്ങള്‍ ദുരീകരിക്കുന്നതിനായി തൊട്ടടുത്തുള്ള ആരോഗ്യകേന്ദ്രവുമായോ, ജില്ലാ മെഡിക്കല്‍ ഓഫീസ് കണ്‍ട്രോള്‍ റൂമുമായോ ബന്ധപ്പെടുക.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!