മാധ്യമപ്രവര്‍ത്തകയുടെ മരണത്തില്‍ അന്വേഷണം ഇഴയുന്നതായി പരാതി

ബെംഗളുരു:  മലയാളി മാധ്യമപ്രവര്‍ത്തക കാസര്‍ഗോഡ് സ്വദേശിനി ശ്രുതിയുടെ മരണത്തില്‍ ബംഗളൂരു പൊലീസിന്റെ അന്വേഷണം ഇഴയുന്നു. സംഭവം നടന്ന് രണ്ടാഴ്ച്ച പിന്നിടുമ്പോഴും അന്വേഷണം എങ്ങുമെത്താതെ നില്‍ക്കുകയാണ്. ഒളിവില്‍ പോയ ശ്രുതിയുടെ ഭര്‍ത്താവ് കണ്ണൂര്‍ ചുഴലി സ്വദേശി അനീഷിനെ ഇതുവരെയും പൊലീസിന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

സംഭവത്തിന് പിന്നാലെ ഭര്‍ത്താവ് അനീഷിനെതിരെ ഗുരുതര ആരോപണവുമായി ശ്രുതിയുടെ ബന്ധുക്കള്‍ രംഗത്തുവന്നു.
വിവാഹത്തിന് ശേഷം പണത്തിനായി ശ്രുതിയെ, ഭര്‍ത്താവ് അനീഷ് നിരന്തരമായി ശാരീരികമായും, മാനസികമായും പീഡിപ്പിച്ചിരുന്നുവെന്നാണ് ബന്ധുക്കളുടെ ആരോപണം. എന്നാല്‍ അനീഷ് എവിടെയാണെന്ന് കണ്ടെത്താന്‍ ബെംഗളുരു  പൊലീസിന് കഴിഞ്ഞിട്ടില്ല.

മാര്‍ച്ച് 22നാണ് വൈറ്റ് ഫീല്‍ഡിലെ ഫ്‌ലാറ്റില്‍ ശ്രുതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതിന് രണ്ട് ദിവസം മുമ്പേ ഭര്‍ത്താവ് അനീഷ് കോറോത്ത് ബെംഗ്ലൂരുവില്‍ നിന്ന് പോയിരുന്നു. ശ്രുതിയുടെ മരണവിവരം പുറത്തറിഞ്ഞ ശേഷം അനീഷിന്റെ ഫോണ്‍ ഓഫ് ചെയ്ത നിലയിലാണ്. അനീഷിന്റെ കണ്ണൂരിലെ വീട്ടിലെത്തി ബെംഗളുരു പൊലീസ് അന്വേഷണം നടത്തിയെങ്കിലും കൃത്യമായ വിവരം ലഭിച്ചിട്ടില്ല.

ശ്രുതിയെ അനീഷ് ക്രൂരമായി മര്‍ദ്ദിച്ചിരുന്നതായി പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ആത്മഹത്യാപ്രേരണക്കുറ്റത്തിനുള്ള 306, ഗാര്‍ഹിപീഡനത്തിനുള്ള 498A വകുപ്പുകളിലാണ് അനീഷിനെതിരെ കേസ് എടുത്തിരിക്കുന്നത്. കൃത്യമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക സര്‍ക്കാരിനെ സമീപിക്കാനാണ് ശ്രുതിയുടെ കുടുംബത്തിന്റെ തീരുമാനം.

Share news
error: Content is protected !!
Scroll to Top