കമ്മീഷണര്‍ ജേക്കബ് ജോബിന് സസ്‌പെന്‍ഷന്‍

Untitled-2 copyതിരുവനന്തപുരം: ചന്ദ്രബോസ് വധത്തിലെ പ്രതി നിസാമുമായി രഹസ്യ ചര്‍ച്ച നടത്തിയ തൃശൂര്‍ മുന്‍ സിറ്റി പോലീസ് കമ്മീഷണര്‍ ജേക്കബ് ജോബിന് സസ്‌പെന്‍ഷന്‍. ആഭ്യന്തര മന്ത്രിയുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ് നടപടി. ജേക്കബ് ജോബിനെതിരെ തൃശൂര്‍ റേഞ്ച് ഐജി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് നടപടി.

ജേക്കബ് ജോബിനെ നേരത്തെ സര്‍ക്കാര്‍ പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയായി സ്ഥലം മാറ്റിയിരുന്നു. നിസാമിനെ കസ്റ്റഡിയില്‍ എടുത്ത സമയത്ത് കസ്റ്റഡി റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് മുമ്പായിട്ടാണ് ജേക്കബ് ജോബ് നിസാമുമായി രഹസ്യ ചര്‍ച്ച നടത്തിയത് എന്നാണ് റിപ്പോര്‍ട്ട്. മറ്റ് ഉദ്യോഗസ്ഥരെ മാറ്റി നിര്‍ത്തിക്കൊണ്ടായിരുന്നു ഇത്.

ഒന്നര മണിക്കൂറോളം ആണ് ജേക്കബ് ജോബ് നിസാമുമായി ചര്‍ച്ച നടത്തിയത്. ഇത് വിവാദമായതിനെ തുടര്‍ന്നാണ് എഡിജിപി അന്വേഷണത്തിന് ഉത്തരവിട്ടത്. തൃശൂര്‍ റേഞ്ച് ഐജി ടികെ ജോസ് ആണ് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഫെബ്രുവരി 10 ന് ആയിരുന്നു ജേക്കബ് ജോബ് നിസാമിനെ കണ്ട് രഹസ്യ ചര്‍ച്ച നടത്തിയത്.

എന്നാല്‍ താന്‍ നടത്തിയ രഹസ്യ ചര്‍ച്ചയല്ലെന്ന് പറഞ്ഞ് പിന്നീട് അദ്ദേഹം രംഗത്തെത്തിയിരുന്നു. കേസില്‍ പോലീസ് ഇടപെടല്‍ നടക്കുന്നുണ്ടോ എന്ന് പരിശോധിക്കുകയായയിരുന്നു ലക്ഷ്യം. പോലീസുകാര്‍ നിസാമില്‍ നിന്ന് പണം പറ്റാന്‍ ശ്രമിച്ചുവെന്ന് അദ്ദേഹം ആരോപണം ഉന്നയിക്കുകയും ചെയ്തിരുന്നു. നിസാമും പോലീസ് ഉദ്യോഗസ്ഥനും തമ്മില്‍ സാമ്പത്തിക ഇടപാടുകളുണ്ടോ എന്നും സംശയമുണ്ട്.

Share news
error: Content is protected !!
Scroll to Top