സാധാരണക്കാര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുമ്പോഴാണ് ജനാധിപത്യം അര്‍ഥവത്താകുന്നതെന്ന് സിവില്‍ സര്‍വീസ് വിജയികളോട് മുഖ്യമന്ത്രി

നാട്ടിലെ ഏറ്റവും സാധാരണക്കാര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുമ്പോഴാണ് ജനാധിപത്യം കൂടുതല്‍ അര്‍ഥവത്താകുന്നതെന്നും ആ ബോധ്യത്തോടെ വേണം കര്‍മ്മരംഗത്തു പ്രവര്‍ത്തിക്കാനെന്നും സിവില്‍ സര്‍വീസ് വിജയികളോട് മുഖ്യമന്ത്രി പിണറായി വിജയന്‍.

‘ജനങ്ങളോട് ഉത്തരവാദിത്തമുള്ളവര്‍ ആയിരിക്കണം. പൊതുസേവന രംഗത്തിന്റെ ഔന്നത്യം മനസ്സിലാക്കും വിധമുള്ള പാഠപദ്ധതിയാണ് കേരളം പിന്തുടര്‍ന്നുപോരുന്നത്. ആ പ്രക്രിയയിലൂടെ വന്നയാള്‍ സിവില്‍ സര്‍വീസ് രംഗത്ത് പ്രവേശിക്കുമ്പോള്‍ ആ ഗുണം സിവില്‍ സര്‍വീസിനും ലഭിക്കുന്നു,’ മുഖ്യമന്ത്രി പറഞ്ഞു. 2022 ല്‍ അഖിലേന്ത്യാ സിവില്‍ സര്‍വീസ്, ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് പരീക്ഷകളില്‍ വിജയിച്ച മലയാളികളെ അനുമോദിക്കാന്‍ സംസ്ഥാന സിവില്‍ സര്‍വീസ് അക്കാദമി സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കയായിരുന്നു അദ്ദേഹം.

നിര്‍മ്മിത ബുദ്ധിയും മെഷീന്‍ ലേണിങ്ങും സൃഷ്ടിക്കുന്ന നൂതന തൊഴില്‍ സാധ്യതകളുടെ കാലത്ത് കൂടുതല്‍ വിദ്യാര്‍ഥികള്‍ പൊതുസേവന രംഗം തെരഞ്ഞെടുക്കുന്നത് മാതൃകാപരമാണ്. ഓരോ വര്‍ഷവും സിവില്‍ സര്‍വീസ് പരീക്ഷ ജയിക്കുന്ന മലയാളികളുടെ എണ്ണത്തില്‍ ഏറ്റക്കുറച്ചില്‍ ഉണ്ടെങ്കിലും സിവില്‍ സര്‍വീസില്‍ ആകൃഷ്ടരാകുന്ന വിദ്യാര്‍ഥികളുടെ എണ്ണം കൂടിവരികയാണ്.

ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദു അധ്യക്ഷത വഹിച്ചു. സ്വകാര്യ കോച്ചിങ് സെന്ററുകളെ അപേക്ഷിച്ചു കുറഞ്ഞ ഫീസില്‍ സംസ്ഥാന സിവില്‍ സര്‍വീസ് അക്കാദമി സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനം നല്‍കുന്നത് അഭിമാനമായാണ് സര്‍ക്കാര്‍ കാണുന്നതെന്ന് മന്ത്രി പറഞ്ഞു. അഭിമുഖത്തിനു തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് വിമാന ടിക്കറ്റ്, ഡല്‍ഹിയിലെ താമസം എന്നിവ സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്നു. ഇതിനുപുറമേ അര്‍ഹതപ്പെട്ടവര്‍ക്ക് ഫീസിളവ്, സ്‌കോളര്‍ഷിപ്പ്, പ്രിലിംസ് പരീക്ഷാ പരിശീലനത്തില്‍ പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗത്തിന് 10 ശതമാനം സംവരണം എന്നിവയും അക്കാദമി നല്‍കിവരുന്നതായും മന്ത്രി ചൂണ്ടിക്കാട്ടി. അക്കാദമിയുടെ കീഴിലുള്ള സിവില്‍ സര്‍വീസ് പരീക്ഷാ കേന്ദ്രങ്ങളുടെ നിലവാരം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ മുന്തിയ പരിഗണന നല്‍കുന്നതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സിവില്‍ സര്‍വീസ് പരീക്ഷയില്‍ 38 പേരും ഫോറസ്റ്റ് സര്‍വീസ് പരീക്ഷയില്‍ ആറു പേരുമാണ് വിജയിച്ചത്. വിജയികള്‍ മുഖ്യമന്ത്രിയില്‍ നിന്ന് ഉപഹാരം ഏറ്റുവാങ്ങി. ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇഷിത റോയ്, സെന്റര്‍ ഫോര്‍ കണ്ടിന്യൂയിങ്ങ് എജുക്കേഷന്‍ ഡയറക്ടര്‍ രാജീവ് കുമാര്‍ ചൗധരി എന്നിവര്‍ പ്രസംഗിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top