റിക്രൂട്ട്‌മെന്റ് പരീക്ഷകളില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് ഹിജാബ് ധരിക്കാം; കര്‍ണാടക സര്‍ക്കാര്‍

കര്‍ണാടകയില്‍ സര്‍ക്കാര്‍ സര്‍വീസുകളിലേക്കുള്ള റിക്രൂട്ട്‌മെന്റ് പരീക്ഷകളില്‍ ഹിജാബ് ധരിക്കാന്‍ അനുമതി നല്‍കി. കര്‍ണാടക വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് വിലക്കില്‍ സംസ്ഥാന സര്‍ക്കാര്‍ എടുത്തിരിക്കുന്ന നിര്‍ണായക തീരുമാനമാണിത്. സര്‍ക്കാര്‍ സര്‍വീസുകളിലേക്ക് ഉള്ള റിക്രൂട്ട്‌മെന്റ് പരീക്ഷകളില്‍ ഇനി ഹിജാബ് ധരിക്കാമെന്നും ഹിജാബിന് കര്‍ണാടക അഡ്മിനിസ്‌ട്രേറ്റീവ് പരീക്ഷകളില്‍ ഇനി വിലക്കുണ്ടാകില്ലെന്നും വ്യക്തമാക്കി സര്‍ക്കാര്‍ ഉത്തരവ് ഇറക്കി.

മറ്റ് പരീക്ഷകളിലും നിന്ന് ഹിജാബ് വിലക്ക് ഘട്ടം ഘട്ടമായി നീക്കുമെന്ന് കര്‍ണാടക വിദ്യാഭ്യാസ മന്ത്രി എംസി സുധാകര്‍ പറഞ്ഞു. ഹിജാബ് വിഷയത്തില്‍ മുന്‍ സര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തിയതിനാല്‍ അത് പിന്‍വലിക്കുന്നതിന് ഭരണഘടനാപരമായ നിയമ നടപടികള്‍ ആവശ്യമാണെന്നും എംസി സുധാകര്‍ പറഞ്ഞു.

കഴിഞ്ഞ ഫെബ്രുവരിയിലാണ് കര്‍ണാടകയിലെ എല്ലാ കോളേജുകളിലും യൂണിഫോമുകളോ ഡ്രസ് കോഡുകളോ നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. ഹിജാബ് അടക്കമുള്ള മതചിഹ്നങ്ങള്‍ ധരിച്ച് കോളേജുകളിലെത്തരുത് എന്നായിരുന്നു അന്നത്തെ ബിജെപി സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവ്. പരീക്ഷകളിലും ഈ ഉത്തരവ് ബാധകമായിരുന്നു. ഇതിനെതിരെ വിദ്യാര്‍ഥിനികള്‍ കര്‍ണാടക ഹൈക്കോടതിയിലെത്തിയെങ്കിലും കോടതി സര്‍ക്കാര്‍ ഉത്തരവ് ശരിവച്ചു.

സുപ്രീംകോടതിയില്‍ നല്‍കിയ അപ്പീലില്‍ ഭിന്നവിധിയാണ് ഉണ്ടായത്. തുടര്‍ന്ന് ഹിജാബ് നിരോധനം പരിഗണിയ്ക്കാന്‍ സുപ്രീംകോടതി ഭരണഘടനാ ബഞ്ച് രൂപീകരിക്കാനിരിക്കേയാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ വിദ്യാഭ്യാസവകുപ്പ് നടത്തുന്ന റിക്രൂട്ട്‌മെന്റ് പരീക്ഷകളില്‍ നിന്ന് ഹിജാബ് നിരോധനം നീക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ക്ലാസ് മുറികളിലും പരീക്ഷകളിലും മറ്റു പൊതുപരീക്ഷകളിലും ഹിജാബിന് നിരോധനമേര്‍പ്പെടുത്തിയത് കര്‍ണാടകയില്‍ വലിയ വിവാദവും പ്രതിഷേധങ്ങള്‍ക്കും കാരണമായിരുന്നു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top