ജമ്മു കശ്മീരില്‍ ബിജെപി – പിഡിപി സഖ്യം

muftiന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍സര്‍ക്കാര്‍ രൂപവത്കരിക്കുന്ന കാര്യത്തില്‍ പി ഡി പിയും ബി ജെ പിയും ധാരണയിലെത്തി. ധാരണ പ്രകാരം പി ഡി പി നേതാവ് മുഫ്തി മുഹമ്മദ് സയ്ദ് മുഖ്യമന്ത്രി സ്ഥാനത്തെത്തും. ബി ജെ പിയുടെ നിര്‍മ്മല്‍ സിങ്ങിന് ഉപമുഖ്യമന്ത്രി സ്ഥാനം ലഭിക്കും. ഒന്നര മാസത്തെ രാഷ്ട്രീയ അനിശ്ചിത്വത്തിനു വിരാമമിട്ടാണ് ഇരുപാര്‍ട്ടികളും ഇക്കാര്യത്തില്‍ ധാരണയിലെത്തിയത്.

ഭരണഘടനയുടെ 370 ാം വകുപ്പ് അടക്കമുള്ള വിഷയങ്ങളില്‍ തര്‍ക്കമുണ്ടായതിനെ തുടര്‍ന്നാണ് ഇരു പാര്‍ട്ടികളും ധാരണയിലെത്താന്‍ വൈകിയത്. തര്‍ക്ക വിഷയങ്ങളിലെല്ലാം സമവായത്തിലെത്തിയതായി പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. അടുത്ത ആഴ്ച സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച പ്രഖ്യാപനമുണ്ടാകും. തുടര്‍ന്ന് നേതാക്കള്‍ ഗവര്‍ണറെ കണ്ട് സര്‍ക്കാരുണ്ടാക്കാന്‍ അവകാശം ഉന്നയിക്കും.

ജമ്മു കാശ്മീരില്‍ ഇത്തവണ ഒരു കക്ഷിക്കും ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. ഭൂരിപക്ഷത്തിന് 44 പേരുടെ പിന്തുണയാണ് വേണ്ടത്. 28 സീറ്റോടെ പി ഡി പി വലിയ ഒറ്റക്കക്ഷിയായപ്പോള്‍ ബി ജെ പിക്ക് 25 സീറ്റ് ലഭിച്ചു. സര്‍ക്കാരുണ്ടാക്കാന്‍ ആര്‍ക്കും കഴിയാത്തതിനെ തുടര്‍ന്നാണ് ജനുവരിയില്‍ ജമ്മു കാശ്മീര്‍ ഗവര്‍ണര്‍ഭരണത്തിലായത്.

കഴിഞ്ഞ ദിവസം നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ പി ഡി പിയും ബി ജെ പിയും ഒന്നിച്ച് മത്സരിച്ചിരുന്നു. ജമ്മു കാശ്മീരില്‍ ഇതാദ്യമായാണ് ബി ജെ പി സര്‍ക്കാരില്‍ പങ്കാളിയാകുന്നത്. ഹരിയാന, മഹാരാഷ്ട്ര, ജാര്‍ഖണ്ട് തുടങ്ങിയ സ്ഥലങ്ങളില്‍ വിജയിക്കുകയും സര്‍ക്കാരുണ്ടാക്കുകയും ചെയ്ത ബി ജെ പി അടുത്തിടെ ഡല്‍ഹിയില്‍ കനത്ത പരാജയം ഏറ്റുവാങ്ങിയിരുന്നു.

Share news
error: Content is protected !!
Scroll to Top