
ന്യൂയോര്‍ക്ക്: ഹോർമുസ് തുറക്കാൻ ഐക്യരാഷ്ട്ര സഭയിൽ പ്രമേയം മുന്നോട്ട് വെച്ച് ബഹ്‌റൈൻ. സുരക്ഷിതമായി കടന്നുപോകാൻ ഉള്ള സുരക്ഷാ മുൻകരുതൽ എടുക്കാൻ ഓരോ രാജ്യത്തിനും അവകാശമുണ്ടെന്നും ഇത് ഉറപ്പാക്കാൻ അന്താരാഷ്ട്ര നിയമ പിന്തുണ വേണമെന്നും ആവശ്യം. ജിസിസി പിന്തുണയോടെയാണ് ബഹ്‌റൈൻ നീക്കം. അതേ സമയം, ദുബായിൽ ഒറാക്കിൾ ഡാറ്റ സെന്റർ ആക്രമിച്ചെന്ന വാർത്തകൾ തള്ളി അധികൃതർ രംഗത്തെത്തി. ഐആർജിസിയെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ ദുബൈ മീഡിയ ഓഫീസ് നിഷേധിച്ചു.
എന്നാല്‍ വീറ്റോ അധികാരമുള്ള ചൈന ബലപ്രയോഗത്തിലൂടെ കടലിടുക്ക് തുറക്കണമെന്ന ആവശ്യത്തെ എതിര്‍ക്കുന്നുണ്ട്. അതേസമയം അമേരിക്കയുടേയും മറ്റ് ഗള്‍ഫ് രാജ്യങ്ങളുടേയും പിന്തുണ ബഹ്‌റൈന്‍ പ്രതീക്ഷിക്കുന്നു. റഷ്യയും ബലപ്രയോഗത്തെ എതിര്‍ക്കുന്നു. വാണിജ്യ കപ്പല്‍ ഗതാഗതം സംരക്ഷിക്കുന്നതിന് യുഎന്നില്‍ നിന്ന് ഏകീകൃത നിലപാട് പ്രതീക്ഷിക്കുന്നുവെന്ന് ബഹ്റൈന്‍ വിദേശകാര്യമന്ത്രി അബ്ദുല്ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനി പറഞ്ഞു.
ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ബ്രിട്ടന്‍ ലോകരാജ്യങ്ങളുടെ യോഗം വിളിച്ചിട്ടുണ്ട്.ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി യെവെറ്റ് കൂപ്പർ വിളിച്ചുചേർത്ത യോഗത്തിലേക്ക് ഇന്ത്യക്കും ക്ഷണമുണ്ടായിരുന്നു. ഫ്രാന്‍സ്, ഇറ്റലി, ജപ്പാന്‍, ജര്‍മ്മനി തുടങ്ങിയ 35 രാജ്യങ്ങളെയാണ് യോഗത്തിലേക്ക് ക്ഷണിച്ചിട്ടുള്ളത്.
സുഹൃദ് രാജ്യങ്ങള്‍ക്ക് ഹോര്‍മൂസിലൂടെ കടന്നുപോകാന്‍ അനുവാദം നല്‍കുമെന്ന് ഇറാന്‍ വ്യക്തമാക്കിയിട്ടുണ്ട്.
വെർച്വലായി നടന്ന യോഗത്തിൽ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്‌രി പങ്കെടുത്തതായി കേന്ദ്ര സർക്കാർ സ്ഥിരീകരിച്ചു. യുഎസ് യോഗത്തിൽ പങ്കെടുത്തില്ല. ഹോർമുസ് സുരക്ഷിതമാക്കുന്നത് അമേരിക്കയുടെ ചുമതലയല്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് വ്യക്തമാക്കിയതിന് പിന്നാലെയാണ് ഈ യോഗം. ഇറാൻ യുദ്ധത്തിൽ തങ്ങളെ പിന്തുണയ്ക്കാത്തതിന് യൂറോപ്യൻ സഖ്യകക്ഷികളെ ട്രംപ് വിമർശിക്കുകയും നാറ്റോയിൽനിന്ന് യുഎസ് പിൻമാറുമെന്ന ഭീഷണി വീണ്ടും ഉയർത്തുകയും ചെയ്തിരുന്നു.
മലബാറി ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




