ബഹ്‌റൈനില്‍ റോഡരികില്‍ പാര്‍ക്കിംഗ് ചാര്‍ജ്ജ് ഏര്‍പ്പെടുത്തി

മനാമ: റോഡരികില്‍ സൗജന്യ പാര്‍ക്കിംഗ് നിര്‍ത്തലാക്കി. പ്രധാന പ്രദേശങ്ങളിലെല്ലാം ഇനി വാഹനം പാര്‍ക്ക് ചെയ്യണമെങ്കില്‍ ചാര്‍ജ്ജ് നല്‍കണം. ഡിജിറ്റല്‍ സംവിധാനത്തോടെയുള്ള പാര്‍ക്കിംഗ് ചാര്‍ജ്ജാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. തിരക്കുള്ള പ്രദേശങ്ങളിലെല്ലാം തന്നെ വ്യാപാര സ്ഥാപനങ്ങളുടെ മുന്നില്‍ മന്ത്രാലയം കോയിന്‍ ബൂത്തുകള്‍ സ്ഥാപിച്ചുകഴിഞ്ഞു. ഇതോടെ ഈ ഭാഗത്തെ താമസക്കാരാണ് ഏറെ ബുദ്ധിമുട്ടിലായിരിക്കുന്നത്.

മനാമ,ഗുദൈബിയ,ഹൂറ തുടങ്ങിയ പല പ്രദേശങ്ങളിലെയും വ്യാപാര സ്ഥാപനങ്ങള്‍ക്ക് മുന്നിലെ റോഡരികിലെ പാര്‍ക്കിംഗിനാണ് ഇപ്പോള്‍ ഈ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇവിടെ പഴയകാലത്തെ ഫ്‌ളാറ്റുകള്‍ക്കൊന്നും തന്നെ പാര്‍ക്കിംഗ് സംവിധാനം ഇല്ല. അതുകൊണ്ടുതന്നെ താമസക്കാര്‍ റോഡരികിലാണ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിരുന്നത്. ഇനിമുതല്‍ ഇവിടെ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ക്ക് അരമണിക്കൂറില്‍ 100 ഫില്‍സ് എന്ന നിരക്കില്‍ പണം നല്‍കേണ്ടി വരും. രാവിലെ ഏഴു മുതല്‍ വൈകീട്ട് ഏഴുവരെയാണ് ഈ നിരക്ക്.

അതെസമയം വ്യാപാര സ്ഥാപനങ്ങള്‍ക്ക് ഈ നടപടി ഏറെക്കുറെ ഗുണകരമാണ്. കാരണം മിക്ക വ്യാപാര സ്ഥാപനങ്ങള്‍ക്ക് മുന്നിലും പകല്‍ സമയങ്ങളില്‍ മുഴുവനായി വാഹനങ്ങള്‍ നിര്‍ത്തിയിടുന്നതിനാല്‍ ഇവിടെ എത്തുന്ന ഉപഭോക്താക്കള്‍ക്ക് വാഹനം പാര്‍ക്ക് ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണ് ഉണ്ടായിരുന്നത്. പുതിയ പരിഷ്‌ക്കാരം ഈ പ്രതിസന്ധി ഇല്ലാതാക്കും എന്ന പ്രതീക്ഷയിലാണ് വ്യാപാരികള്‍. മിനിസ്ട്രി ഓഫ് വര്‍ക്‌സിന്റെ ആഭിമുഖ്യത്തിലാണ് പണം ഉപയോഗിച്ച് പാര്‍ക്ക് ചെയ്യാവുന്ന ബൂത്തുകള്‍ സ്ഥാപിച്ചിരിക്കുന്നത്.

വാഹനം നിര്‍ത്തിയിടുന്ന സമയത്തിനനുസരിച്ച് കോയിന്‍ നിക്ഷേപിച്ചാല്‍ കിട്ടുന്ന രസീതി വാഹനത്തിന്റെ മുന്‍വശത്ത് കാണുന്ന തരത്തില്‍ പ്രദര്‍ശിപ്പിച്ചുവെക്കണം എന്നാണ് നിയമം. പാര്‍ക്കിംഗ് ഏരിയയില്‍ സ്ഥാപിച്ചിട്ടുള്ള കോയിന്‍ ബൂത്തുകളില്‍ പരമാവധി രണ്ട് മണിക്കൂര്‍ മാത്രമേ ഒറ്റത്തവണ സമയം എടുക്കാന്‍ കഴിയുകയൊള്ളു. പണം നല്‍കി പാര്‍ക്ക് ചെയ്യുന്നവരും രണ്ട് മണിക്കൂര്‍ കഴിഞ്ഞാല്‍ വീണ്ടും ബൂത്തിലെത്തി പണം നിക്ഷേപിക്കണം.

Share news
error: Content is protected !!
Scroll to Top