ബംഗാളില്‍ കോണ്‍ഗ്രസും സി.പി.ഐ.എമ്മും സഖ്യത്തിലേക്ക്

കൊല്‍ക്കത്ത : ബംഗാളില്‍ മമതക്കും, ബിജെപിക്കുമെതിരെ കൈകോര്‍ക്കാനൊരുങ്ങി കോണ്‍ഗ്രസ്, സിപഐഎം പാര്‍ട്ടികള്‍ ഇതിന് മുന്നോടിയായി ഭട്പരയില്‍ ഇരുപാര്‍ട്ടികളും സംയുക്തമായി സമാധാന റാലി നടത്തി. തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും, ബിജെപിക്കാരും തമ്മില്‍ വ്യാപകമായി ഏറ്റുമുട്ടല്‍ നടക്കുന്ന ഭട്പരയിലാണ് റാലി നടന്നത്. സിപഐഎം സംസ്ഥാന സെക്രട്ടറി സൂര്യകാന്ത് മിശ്ര, കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ സോമന്‍ മിത്ര, ഫോര്‍വേഡ് ബ്ലോക്ക് സെക്രട്ടറി നരെന്‍ ചാറ്റര്‍ജി എന്നിവര്‍ റാലിയെ അഭിവാദ്യം ചെയ്തു. തൃണമൂലും ബിജെപിയും വര്‍ഗ്ഗീയ രാഷ്ട്രീയമാണ് കളിക്കുന്നതെന്നും, മതേതരകക്ഷികളായ കോണ്‍ഗ്രസ്സിനും, സിപിഐഎമ്മിനും മാത്രമെ സമാധാനം തിരികെ കൊണ്ടുവരാനാകുകയൊള്ളുവെന്നും സൊമന്‍ മിത്ര പറഞ്ഞു.

കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ബംഗാളില്‍ വന്‍ മുന്നേറ്റമാണ് നടത്തിയത്. തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് വ്യാപകമായി തൃണമൂല്‍-ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടലും അക്രമവും നടക്കുകയാണ്. തെരഞ്ഞെടുപ്പില്‍ ബിജെപി വന്‍ മുന്നേറ്റമുണ്ടാക്കിയപ്പോള്‍ സിപിഎം ദയനീയമായ പ്രകടനമാണ് കാഴ്ചവെച്ചത്. ഒരു കാലത്ത് മുപ്പതിലധികം ലോക്‌സഭാ സീറ്റുകള്‍ നേടിയ സിപിഎമ്മിന് ഒരു സീറ്റും ലഭിച്ചില്ല. ഏഴു ശതമാനം വോട്ടും കുറഞ്ഞിരുന്നു. കോണ്‍ഗ്രസ്സിനാകട്ടെ രണ്ട് സീറ്റ് മാത്രമാണ് ലഭിച്ചത്. തെരഞ്ഞെടുപ്പിന് മുന്‍പ് ഇരുപാര്‍ട്ടികളും നടത്തിയ സഖ്യശ്രമം പരാജയപ്പെട്ടിരുന്നു.
ഇത്തരം സഖ്യമുണ്ടായാലെ തങ്ങള്‍ക്ക് ഇനി രക്ഷയൊള്ളു എന്ന തിരിച്ചറിവാണ് പുതിയതീരുമാനത്തിന് പിറകില്‍.

Share news
error: Content is protected !!
Scroll to Top