കുവൈറ്റിലെ അപകടം; ഉത്തരവാദിത്വം ഏറ്റെടുക്കുന്നു, കുടുംബങ്ങള്‍ക്ക് എല്ലാ സഹായവും നല്‍കും: എന്‍ബിടിസി ഗ്രൂപ്പ് ഡയറക്ടര്‍ കെ ജി എബ്രഹാം

തിരുവനന്തപുരം: കുവൈറ്റിലെ അപകടത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായും തീപിടിത്തം ദൗര്‍ഭാഗ്യകരമായ സംഭവമെന്നും എന്‍ബിടിസി ഗ്രൂപ്പ് ഡയറക്ടര്‍ കെ ജി എബ്രഹാം. അപകടം നടക്കുമ്പോള്‍ ഞാന്‍ തിരുവനന്തപുരത്തായിരുന്നു. കമ്പനിയിലെ ജീവനക്കാരെ എല്ലാവരെയും കുടുംബം പോലെയാണ് കണ്ടത്. 49 വര്‍ഷമായി കുവൈറ്റിലാണ് താന്‍ ഉള്ളത്. കുവൈറ്റിനെയും ജനങ്ങളെയും താന്‍ സ്നേഹിക്കുന്നു. ഇന്ത്യന്‍ എംബസി നന്നായി കാര്യങ്ങള്‍ ചെയ്തെന്നും കേന്ദ്രത്തിന്റെ നല്ല ഇടപെടല്‍ കാരണമാണ് മൃതദേഹങ്ങള്‍ വേഗത്തില്‍ ഇന്ത്യയിലെത്തിക്കാന്‍ സാധിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്‍ഷുറന്‍സ് തുകയ്ക്ക് പുറമേ എട്ട് ലക്ഷം നഷ്ടപരിഹാരം നല്‍കും. അപകടത്തില്‍ എന്തെങ്കിലും ദുരൂഹതയുള്ളതായി കരുതുന്നില്ല. അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കും. 31 പേരാണ് ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലുള്ളത്. മാനേജിങ് ബോര്‍ഡിലുള്ള രണ്ട് പേര്‍ വീതം മരിച്ചവരുടെ വീടുകളിലെത്തി വിവരശേഖരണം നടത്തും. മരിച്ചവരുടെ കുടുംബത്തെ നേരിട്ട് കണ്ട് ആദരാഞ്ജലി അറിയിക്കും. മരിച്ചവരുടെ കുടുംബത്തിന് എല്ലാ സഹായവും നല്‍കും. സഹായം ആര് ആവശ്യപ്പെട്ടാലും നല്‍കാന്‍ തയാറാണ്. തങ്ങള്‍ക്കതിനുള്ള ബാധ്യതയുണ്ടെന്നും അദ്ദഹം പറഞ്ഞു.

ചികിത്സയില്‍ കഴിയുന്നവരുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ബുധനാഴ്ച പുലര്‍ച്ചെ നാലു മണിയോടെയാണ് കുവൈറ്റിലെ മലയാളിയായ കെ ജി എബ്രഹാമിന്റെ ഉടമസ്ഥതയിലുള്ള എന്‍ബിടിസി ഗ്രൂപ്പിന്റെ ലേബര്‍ ക്യാമ്പില്‍ തീപിടിത്തമുണ്ടായത്. തീപിടിത്തത്തില്‍ 49 പേരാണ് മരിച്ചത്. 23 മലയാളികളാണ് ആകെ മരിച്ചത്. തൊഴിലാളികള്‍ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു തീപിടിത്തം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്ത കാരണമെന്ന് ഫയര്‍ ഫോഴ്സ് അറിയിച്ചിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top