Section

malabari-logo-mobile

സംസ്ഥാന ഇലക്ട്രിക് വാഹന നയം മന്ത്രിസഭ അംഗീകരിച്ചു

HIGHLIGHTS : സംസ്ഥാന ഇലക്ട്രിക് വാഹന നയം മന്ത്രിസഭായോഗം അംഗീകരിച്ചു. പൊതുഗതാഗത സംവിധാനം പ്രോല്‍സാഹിപ്പിക്കുക, പരിസ്ഥിതി മലിനീകരണം കുറയ്ക്കുക, സുസ്ഥിര പരിസ്ഥിതി...

സംസ്ഥാന ഇലക്ട്രിക് വാഹന നയം മന്ത്രിസഭായോഗം അംഗീകരിച്ചു. പൊതുഗതാഗത സംവിധാനം പ്രോല്‍സാഹിപ്പിക്കുക, പരിസ്ഥിതി മലിനീകരണം കുറയ്ക്കുക, സുസ്ഥിര പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കുക, ഫലപ്രദമായ ഊര്‍ജ്ജ സംരക്ഷണവും ഉപയോഗവും, കേരളത്തില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള വിവിധ ഘടകങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക തുടങ്ങിയ വിവിധ ഉദ്ദേശ്യങ്ങള്‍ നടപ്പാക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് നയം.
പരിസ്ഥിതി മലിനീകരണം കുറയ്ക്കുന്നതിന് പരമ്പരാഗതമായി ഉപയോഗിക്കുന്ന ഫോസില്‍ ഇന്ധനങ്ങള്‍ (പെട്രോള്‍, ഡീസല്‍) ഒഴിവാക്കുക എന്നതാണ് പ്രധാന ലക്ഷ്യം. നയം സംസ്ഥാനത്ത് കാര്യക്ഷമമായി നടപ്പിലാക്കിയാല്‍ ഇന്ധന ഉപയോഗത്തിലും പരിസ്ഥിതി സംരക്ഷണത്തിലും മാത്രമല്ല സംസ്ഥാനത്തെ സാങ്കേതികരംഗത്തും തൊഴില്‍ രംഗത്തും സാമ്പത്തികരംഗത്തും ഗുണകരമായ മാറ്റങ്ങള്‍ ഉണ്ടാക്കാനാവുമെന്ന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു.
2022 ഓടെ ഒരു ദശലക്ഷം ഇലക്ട്രിക് വാഹനങ്ങള്‍ ഓടിക്കുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കുക, 2020 ഓടെ രണ്ട് ലക്ഷം ഇരുചക്ര വാഹനങ്ങള്‍, 50,000 ഓട്ടോകള്‍, 1000 ചരക്ക് വാഹനങ്ങള്‍, 3000 ബസുകള്‍, 100 ഫെറി ബോട്ടുകള്‍ എന്നിങ്ങനെ നയം നടപ്പാക്കുകയാണ് ലക്ഷ്യം.
സംസ്ഥാനത്ത് നിക്ഷേപം ആകര്‍ഷിക്കുന്നതിനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ഉപകരിക്കുന്ന പവര്‍ ഇലക്‌ട്രോണിക്‌സ്, ബാറ്ററി ഉണ്ടാക്കല്‍, ബാറ്ററി മാനേജ്‌മെന്റ് സംവിധാനം, ഇലക്ട്രിക് മോട്ടോറുകള്‍,  ഇവയ്ക്കുള്ള ഘടകങ്ങള്‍ ഉണ്ടാക്കല്‍ തുടങ്ങിയവ ഇലക്ട്രിക് വെഹിക്കിള്‍ പോളിസി നടപ്പിലാക്കുന്നതിലൂടെ സാധ്യമാകും.  ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, റിസര്‍ച്ച് ആന്റ് ഡെവലപ്‌മെന്റ് എന്നിവയിലും സാധ്യതകളുണ്ട്.
പ്രധാന സമയങ്ങളില്‍ അല്ലാത്തപ്പോള്‍ കൂടുതല്‍ വൈദ്യുതി കുറഞ്ഞനിരക്കില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് നല്‍കാന്‍ ഇലക്ട്രിസിറ്റി ബോര്‍ഡിന് കഴിയും. കെ.എസ്.ആര്‍.ടി.സിയ്ക്ക് 2025 ഓടെ കേന്ദ്ര സര്‍ക്കാറിന്റെ സഹായത്തോടെ കൂടുതല്‍ ഇലക്ട്രിക് ബസുകള്‍ നിരത്തിലിറക്കാന്‍ സാധിക്കണം. ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം പ്രോല്‍സാഹിപ്പിക്കുന്നതിനും കാര്യക്ഷമമായി നടത്തുന്നതിനും സംസ്ഥാന സാങ്കേതിക ഉപദേശക സമിതി ഉണ്ടായിരിക്കും.
120 വോള്‍ട്ടില്‍ താഴെ ശക്തിയോടുള്ള ബാറ്ററിയുള്ള ഇലക്ട്രിക് വാഹനങ്ങളെ ലൈറ്റ് ഇലക്ട്രിക് വാഹനങ്ങളായും 500 വോള്‍ട്ടില്‍ കൂടുതല്‍ ഉള്ളത് ഹെവി ഇലക്ട്രിക് വാഹനങ്ങളായും കണക്കാക്കും.
സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്കായി ഇലക്ട്രിക് കാറുകള്‍ ഉപയോഗിക്കുന്നതിനും പരിസ്ഥിതി സൗഹൃദ ടാക്‌സി കാറുകള്‍ ലഭ്യമാക്കുന്നതിനും നയം ലക്ഷ്യമിടുന്നു. ആദ്യ പരിഗണന ബസുകള്‍ ഇലക്ട്രിക് വാഹനങ്ങളായി മാറ്റുന്നതിനാണ്. ഒന്‍പതു മീറ്ററും 12 മീറ്ററും നീളമുള്ള 50 കിലോമീറ്റര്‍, 100 കിലോമീറ്റര്‍ ശരാശരി ദൈര്‍ഘ്യം ലഭിക്കുന്ന ബസുകള്‍ പൊതുഗതാഗതത്തിന് ഉപയോഗപ്പെടുത്തും.
സംസ്ഥാനത്ത് ഇപ്പോള്‍ സൗരോര്‍ജ്ജം ഉപയോഗിക്കുന്ന ബോട്ടുകള്‍ ഉണ്ട്. എന്നാല്‍ ഈ മേഖലയില്‍ ഇലക്ട്രിക് ബോട്ടുകള്‍ സര്‍വീസ് നടത്തുന്നത് ഇലക്ട്രിക് വാഹന നയം പ്രകാരം പരിഗണിക്കും.
ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം പ്രോല്‍സാഹിപ്പിക്കുന്നതിന് നിര്‍ദേശങ്ങളും നയ
ത്തിലുണ്ട്. 30,000 രൂപ അഥവാ വിലയുടെ 25 ശതമാനം ഇന്‍സെന്റീവ് ആയി മൂന്നുവീലലുള്ള വാഹനങ്ങള്‍ക്ക് നല്‍കും. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ ഇനി മുതല്‍ ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ക്ക് മാത്രം പെര്‍മിറ്റ് പരിഗണിക്കാവുന്നതാണെന്നും നയത്തിലുണ്ട്. വാഹന നികുതി ഇളവും സൗജന്യ പെര്‍മിറ്റുകളും അനുവദിക്കല്‍, സൗജന്യ പാര്‍ക്കിംഗ് സൗകര്യം, ഇലക്ട്രിക് വെഹിക്കിള്‍ ചാര്‍ജ്ജിംഗിന് സബ്‌സിഡി നിരക്കില്‍ വൈദ്യുതി അനുവദിക്കല്‍ എന്നിവയും നിര്‍ദേശത്തിലുണ്ട്.
സെന്റര്‍ ഓഫ് ഇന്നവേഷന്‍ ആന്റ് എക്‌സലന്‍സ് സ്ഥാപിച്ച് ഇലക്ട്രിക് വാഹനങ്ങളുടെ ഘടകങ്ങള്‍, സ്വയംഭരണ വാഹന വ്യവസായ യൂണിറ്റുകള്‍, ബാറ്ററി ടെക്‌നോളജി, സോഫ്റ്റ്‌വെയര്‍ നിര്‍മാണം, ചാര്‍ജ്ജിംഗ് ടെക്‌നോളജി തുടങ്ങിയവ വികസിപ്പിക്കണം. ഇതിനായി ടെക്‌നിക്കല്‍ സ്‌കൂളുകളിലെ(എഞ്ചിനീയറിംഗ്) പാഠ്യപദ്ധതി പരിഷ്‌ക്കരിക്കണം. ബിരുദധാരികള്‍ക്കും പ്രൊഫഷണലുകള്‍ക്കും നൈപുണ്യ പദ്ധതി തയ്യാറാക്കണം. വാഹന സാങ്കേതികതകള്‍ സുരക്ഷിതമായി പരിശോധിക്കുന്നതിന് തിരുവനന്തപുരത്ത് അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണം തുടങ്ങിയ നിര്‍ദേശങ്ങളുമുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!