HIGHLIGHTS : അരീക്കോട്:
അരീക്കോട്: ദുരൂഹ സാഹചര്യത്തില്‍ യുവതിയും രണ്ടു മക്കളും മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് കുറ്റസമ്മതം നടത്തി. സംഭവത്തെ തുടര്‍ന്ന് പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് കൊലപാതകമാണെന്ന് ഭര്‍ത്താവ് സമ്മതിച്ചത്.
അരീക്കോട് വാവൂര്‍ കൂടന്തൊടി മുഹമ്മദ് ഷെരീഫിന്റെ ഭാര്യ സാബിറ(21), മക്കളായ ഫാത്തിമ ഫിദ(4), ഹൈഫ(2) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ അരീക്കോട്-എടവണ്ണപ്പാറ റോഡില്‍ ആലുക്കല്‍ മൊയിന്‍ റോഡില്‍ നിന്ന് 100 മീറ്റര്‍ അകലെ കടവ് റോഡിസാണ് സംഭവം. സ്‌കൂട്ടറിന്റെ ടയര്‍ പഞ്ചറായതിനെ തുടര്‍ന്ന് സ്‌കൂട്ടര്‍ വെള്ളക്കെട്ടിലേക്ക് മറിഞ്ഞെന്നും ഭാര്യയും മക്കളും മരിച്ചെന്നും ഷെരീഫ് അടുത്ത വീട്ടില്‍പോയി പറയുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയ വീട്ടുകാര്‍ സാബിറയെയും മക്കളെയും ആശുപത്രിയിലെത്തിക്കുകയായിരുന്നു.
മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ക്കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം ഒളവട്ടൂര്‍ മായാക്കര ജുമാമസ്ജിദ് കബര്‍സ്ഥാനില്‍ കബറടക്കി. ഒളവട്ടൂര്‍ തടത്തില്‍ മൂഹമ്മദിന്റെയും ഫാത്തിമയുടെയും മകളാണ് സാബിറ.
മൂഹമ്മദ് ഷെരീഫ് നല്‍കിയ പരസ്പര വിരുദ്ധമായ മൊഴിയെ തുടര്‍ന്നാണ് ഇയാളെ പോലീസ് ചോദ്യം ചെയ്തത്. വിശദമായ ചോദ്യം ചെയ്യലില്‍ ഭാര്യയെയും മക്കളെയും താന്‍ കൊലപ്പെടുത്തുകയായിരുന്നെന്ന് ഷെരീഫ് സമ്മതിക്കുകയായിരുന്നു.
മെയിന്‍ റോഡില്‍ ടയര്‍ പഞ്ചറായി നിയന്ത്രണംവിട്ട വാഹനം കടവ് റോഡിലൂടെ 100 മീറ്റര്‍ ദൂരം സഞ്ചരിച്ചു എന്ന് ഷെരീഫ് പറഞ്ഞത്് സംശയത്തിനിടയാക്കി. മൂന്ന് പേരുടെ മരണത്തിനിടയാക്കിയ സംഭവത്തില്‍ ഷെരീഫിന് പരിക്കില്ലെന്നതും സംശയത്തിനിടയാക്കി. ഫോറന്‍സിക്ക് വിദഗ്ധര്‍ നടത്തിയ പരിശോധനയില്‍ ടയര്‍ പഞ്ചറായിട്ടില്ലെന്നും കണ്ടെത്തിയിരുന്നു. ചാലിയാറില്‍ മണല്‍ തൊഴിലാളിയായിരുന്ന ഷെരീഫിന് ആരെയും രക്ഷിക്കാനായില്ലെന്നതും സംശയത്തിനിടയാക്കിയിരുന്നു.
കോഴിക്കോട് ഷോപ്പിങ് കഴിഞ്ഞ് മുക്കത്ത് രോഗിയെ സന്ദര്‍ശിച്ച ശേഷം അരിക്കോട് വഴി വീട്ടിലേക്ക് മടങ്ങവെയാണ് അപകടം നടന്നതെന്ന ഷെരീഫ് പോലീസിനോട് പറഞ്ഞ മറുപടിയും സംശയത്തിനിടയാക്കിയിരുന്നു. സംഭവത്തില്‍ ഷെരീഫിന്റെ സഹോദരനെയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
ഷെരീഫ് സ്ത്രീധനമായി കിട്ടിയ 75 പവന്‍ സ്വര്‍ണം വില്‍ക്കാനായി ആവശ്യപ്പെട്ടത് സാബിറ സമ്മതിക്കാതിരുന്നതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമാകുന്നത്. രണ്ടാമത്തെ കുട്ടിയെ പ്രസവിച്ച ശേഷം ശാരീരികമായി തളര്‍ന്ന ഭാര്യയില്‍ നിന്നും ഇയാള്‍ മാനസികമായി അകലുകയും മെറ്റാരു സ്ത്രീയെ ഷരീഫ് വിവാഹം കഴിക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. ഇതറിഞ്ഞ സാബിറ എതിര്‍ത്തതാണ് പ്രശ്‌നങ്ങള്‍ രൂക്ഷമാക്കിയത്. മൂന്ന് മാസം നീണ്ട ആസൂത്രണത്തിലൊടിവിലാണ് ഷെരീഫ് കൃത്യം നടത്തിയത്.
വിശദമായ ചോദ്യം ചെയ്യലിന് ശേഷം ഷെരീഫിനെ ഇന്ന് മഞ്ചേരിക്കോടതിയില്‍ ഹാജരാക്കും.