ഉരുള്‍പൊട്ടല്‍ മരണം ആറായി ; പഴശി ഡാം അപകടത്തില്‍

കണ്ണുര്‍/കോഴിക്കോട് : കണ്ണൂരും കോഴിക്കടും ജില്ലകളുടെ അതിര്‍ത്തിയിലെ മലയോര മേഖലയിലുണ്ടായ ഉരുള്‍പ്പൊട്ടലില്‍ മരിച്ചവരുടെ എണ്ണം ആറായി. മൂന്നുപേരെ കാണാതായി. പത്ത് വീടുകള്‍ പൂര്‍ണമായും മുപ്പതോളം വീടുകള്‍ ഭാഗികമായും തകര്‍ന്നു. പാലത്തൊടി ഗോപാലന്‍, കോഴിക്കോട്ട് ആനക്കാംപൊയില്‍ തുണ്ടത്തില്‍ ബിജുവിന്റെ മകന്‍ കുട്ടന്‍, ഭാര്യ ലിസി, പുത്തന്‍പുരക്കല്‍ വര്‍ക്കി, തുണ്ടത്തില്‍ ജോസഫ്, അക്ഷയ് എന്നിവരാണ് മരിച്ചത്.

പഴശി ഡാം അപകടത്തിലാണെന്ന് സംഭവ സ്ഥലം സന്ദര്‍ശിച്ച മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷണന്‍ പറഞ്ഞു. രക്ഷപ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്രസേന പുറപ്പെട്ടിട്ടുണ്ടെന്നും എത്തിയാല്‍ ഉടന്‍ ഡാമിന്റെ ഷട്ടറുകള്‍ തുറക്കുമെന്നും അദേഹം പറഞ്ഞു.

മലവെള്ളപ്പാച്ചിലില്‍ അകപ്പെട്ട ഇരിട്ടി ടൗണിലേക്ക് ദേശീയ ദുരന്തനിവാരണ സേനയെ നിയോഗിച്ചു. തമിഴ്‌നാട്ടില്‍ നിന്നും മുപ്പതു പേരടങ്ങുന്ന സംഘത്തെ കണ്ണൂരിലേക്ക് നിയോഗിച്ചതായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു.

സേനയുടെ ആര്‍ക്കോണം യൂണിറ്റില്‍ നിന്നുള്ള അംഗങ്ങളാണ് എത്തുന്നത്. കൂടുതല്‍ സേനാംഗങ്ങള്‍ മൈസൂര്‍, വയനാട് വഴി കോഴിക്കോടും കണ്ണൂരിലും എത്തുമെന്നും മന്ത്രി പറഞ്ഞു.

ദുരിത ബാധിതര്‍ക്ക് എല്ലാ വിധത്തിലുള്ള സഹായങ്ങളും നല്‍കാനുള്ള നിര്‍ദേശം നല്‍കിക്കഴിഞ്ഞതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും അറിയിച്ചു.

കോഴിക്കോട്ട് പുല്ലൂരാംപാറയിലാണ് ഉരുള്‍പൊട്ടല്‍ ഉണ്ടായത്. പുല്ലൂരാന്‍പാറയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ കനത്ത നാശനഷ്ടമാണ് ഉണ്ടായത്. ഉരുള്‍പൊട്ടലില്‍ കൊടക്കാട്ടുപാറ, ചെറുശ്ശേരിമല എന്നിവിടങ്ങളിലെ 500 ഹെക്ടറോളം ഒലിച്ചുപോയി. മലയിടിഞ്ഞ് പുല്ലൂരാംപാറ റോഡ് പൂര്‍ണ്ണമായും തകര്‍ന്നു. കോഴിക്കോട് എട്ടോളം സ്ഥലങ്ങളില്‍ ഉരുള്‍പൊട്ടലുണ്ടായതായാണ് വിവരം. മുക്കം പുഴ കരകവിഞ്ഞ് ഒഴുകയാണ്. വന്‍നാശനഷ്ടം സംബന്ധിച്ച ചെറുശേരി മേഖല പൂര്‍ണമായും ഒറ്റപ്പെട്ടിരിക്കുകയാണ്. ഇനിയും ഉരുള്‍പൊട്ടല്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ നിരവധി കുടുംബങ്ങളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top