HIGHLIGHTS : കൊച്ചി: സോളാര്‍ കേസില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കേസ് അന്വേഷിക്കുന്ന ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്‍ മുമ്പാകെ ഇന്നു വീണ്ടും ഹാജരായി. ഇത് രണ്ടാ...
കൊച്ചി: സോളാര്‍ കേസില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കേസ് അന്വേഷിക്കുന്ന ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്‍ മുമ്പാകെ ഇന്നു വീണ്ടും ഹാജരായി. ഇത് രണ്ടാം തവണയാണ് ഉമ്മന്‍ചാണ്ടി കമ്മീഷനു മുന്നിലെത്തുന്നത്. കമ്മീഷനുമുന്നില്‍ നേരത്തെയും എല്ലാം വെളിപെടുത്തിയതാണെന്നും ഇനിയും കൂടുതലെന്തെങ്കിലും ചോദിച്ചാല്‍ മറുപടി നല്‍കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
മുഖ്യമന്ത്രിയായിരിക്കെ ജനുവരി 25ന് ഉമ്മൻചാണ്ടിയെ തിരുവനന്തപുരത്ത് എത്തി കമീഷന്‍ 14 മണിക്കൂറോളം മൊഴിയെടുത്തിരുന്നു. എന്നാല്‍, ഇക്കുറി കമീഷന്‍ ആസ്ഥാനത്ത് ഹാജരാകാൻ ഉമ്മന്‍ ചാണ്ടിക്ക് നോട്ടീസ് നല്‍കുകയായിരുന്നു.
അതേസമയം, സരിത എസ്. നായര്‍ തുടര്‍ച്ചയായി അവധി അപേക്ഷ നല്‍കി പ്രകോപിപ്പിച്ചതോടെ ഇനി സരിതയുടെ മൊഴി വേണ്ടെന്ന് അന്വേഷണ കമീഷന്‍ തീരുമാനിച്ചു. തനിക്ക് ചില പുതിയ കാര്യങ്ങള്‍ വെളിപ്പെടുത്താനുണ്ടെന്നും ഒരവസരംകൂടി നല്‍കണമെന്നും സരിതതന്നെയാണ് ആവശ്യപ്പെട്ടിരുന്നത്. ഇതനുസരിച്ച് കഴിഞ്ഞ 19ന് മൊഴി നല്‍കാന്‍ സരിതക്ക് തീയതി നല്‍കി. എന്നാല്‍, അന്ന് അഭിഭാഷകന്‍ മുഖേന അവധിക്ക് അപേക്ഷിക്കുകയായിരുന്നു. തുടര്‍ന്ന് മൊഴി നല്‍കാന്‍ വ്യാഴാഴ്ച നിശ്ചയിക്കുകയും ഇത് അവസാന അവസരമാണെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. പക്ഷേ, വ്യാഴാഴ്ചയും സരിത അവധി അപേക്ഷ നല്‍കുകയായിരുന്നു.
ഉമ്മന്‍ ചാണ്ടി മൊഴി നല്‍കിയശേഷം അതില്‍നിന്ന് ലഭിക്കുന്ന കാര്യങ്ങള്‍കൂടി ചേര്‍ത്ത് മൊഴി നല്‍കാനുള്ള തന്ത്രമാണ് സരിതയുടേതെന്ന ധാരണ അഭിഭാഷകര്‍ക്കിടയിലും മറ്റും പരക്കുകയും ചെയ്തു. ഇതിനിടെയാണ് സരിതക്ക് ഇനിയൊരു അവസരം നല്‍കേണ്ടതില്ലെന്ന് കമീഷന്‍ തീരുമാനിച്ചത്.