സുപ്രീംകോടതി ചീഫ് ജസ്റ്റിസടക്കം 7 ജഡ്ജിമാര്‍ക്ക് ജസ്റ്റീസ് കര്‍ണന്റെ അറസ്റ്റ് വാറന്റ്

ന്യൂഡല്‍ഹി:സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെ ഏഴു ജഡ്ജിമാര്‍ക്കെതിരെ ജാമ്യമില്ലാ വാറന്റ്  പുറപ്പെടുവിക്കാന്‍  കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി സി എസ് കര്‍ണന്റെ നിര്‍ദേശം. തന്റെ മുമ്പാകെ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടും ഇവര്‍ എത്തിയില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് കര്‍ണന്റെ നടപടി.

ചീഫ് ജസ്റ്റിസ് ജെ എസ് കെഹാര്‍, സുപ്രീംകോടതി ജസ്റ്റിസുമാരായ ദീപക് മിശ്ര, ജെ. ചെലമേശ്വര്‍, രഞ്ജന്‍ ഗോഗോയ്, മദന്‍ ബി ലോക്കൂര്‍, പി കെ ഘോസ്, കുര്യന്‍ ജോസഫ് എന്നിവര്‍ക്കെതിരെ വാറന്റ് അയക്കാനാണ് ജസ്റ്റീസ് കര്‍ണന്‍ നിര്‍ദേശം നല്‍കിയത്. ന്യൂഡല്‍ഹി ഡി.ജി.പി മുഖേനയോ പൊലീസ് കമ്മീഷണര്‍ മുഖേനയോ വാറന്റ് നടപ്പാക്കണമെന്നാണ് നിര്‍ദേശം. അഴിമതിയില്‍ നിന്ന് പൊതുജനങ്ങളെ സംരക്ഷിക്കാനാണ് ഇത്തരമൊരു നടപടിയെന്നാണ് കര്‍ണന്‍ പറയുന്നത്.

അതേസമയം, ജസ്റ്റിസ് കര്‍ണനെ മെഡിക്കല്‍ പരിശോധനക്ക് വിധേയമാക്കണമെന്നു സുപ്രീംകോടതിയുടെ ഏഴംഗ ഭരണഘടനാ ബെഞ്ച് കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു. സുപ്രീം കോടതിയുടെ മെഡിക്കല്‍ പരിശോധനാ നിര്‍ദേശം തള്ളിയ ജസ്റ്റിസ് കര്‍ണന്‍ ഇത്തരമൊരു ഉത്തരവു പുറപ്പെടുവിച്ച ഏഴു ജഡ്ജിമാരെയും ഡല്‍ഹിയിലെ എയിംസ് ആശുപത്രിയിലെത്തിച്ച് അവരുടെ മാനസിക നില പരിശോധിക്കാനും ഉത്തരവിട്ടിരുന്നു.

അഴിമതിക്കാരായ ഏഴു ജഡ്ജിമാരാണു തന്‍റെ കേസ് പരിഗണിക്കുന്നത്. അതുകൊണ്ടുതന്നെ സുപ്രീംകോടതി ഉത്തരവു നിയമാനുസൃതമല്ല. തന്നെ മെഡിക്കല്‍ പരിശോധനക്കു ഹാജരാക്കാന്‍ ശ്രമിച്ചാല്‍ ബംഗാള്‍ ഡിജിപിയെ സസ്പെന്‍ഡ് ചെയ്യുമെന്നും ജസ്റ്റിസ് കര്‍ണന്‍ വ്യക്തമാക്കി.കര്‍ണന്‍ മെഡിക്കല്‍ പരിശോധനക്ക് ഹാജരാകുമെന്ന് കരുതുന്നില്ലെന്ന് അറ്റോര്‍ണി ജനറല്‍ മുകള്‍ റോഹ്ത്തഗിയും കോടതിയെ അറിയിച്ചു.

 

Share news
error: Content is protected !!
Scroll to Top